അദ്ധ്യായം 100- സൂക്തം 5

5. فَوَسَطْنَ بِهِ جَمْعًا
എന്നിട്ട് പ്രഭാതത്തില്‍ അവ (ശത്രു) സംഘത്തിനു നടുവില്‍ പ്രവേശിച്ചു (അങ്ങനെയുള്ളവ തന്നെ സത്യം)
ഇവിടെ പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത് കുതിരയാണെന്നും ഒട്ടകമാണെന്നും അഭിപ്രായമുണ്ട്. കുതിരയാണെന്നതാണ് പ്രബലം(റാസി, ത്വബ്‌രി) കുതിരയെ കൊണ്ട് അല്ലാഹു സത്യം ചെയ്യാന്‍  കാരണം മറ്റ് മൃഗങ്ങള്‍ക്കില്ലാത്ത പ്രത്യേകത ആ ജീവിക്കുള്ളത് കൊണ്ടാണ്. ഓടിച്ചെന്ന് ശത്രുവിന്റെ നേരെ ചാടിവീഴാനും ഓടി രക്ഷപ്പെടുന്നതിലാണ് ബുദ്ധിയെങ്കില്‍  നന്നായി ഓടി രക്ഷപ്പെടാനും മറ്റ് ജന്തുക്കള്‍ക്കില്ലാത്ത കഴിവ് കുതിരക്കുണ്ട്. അതാണ് അവയെക്കൊണ്ട് സത്യം ചെയ്തത്(റാസി32/60)
ആധുനിക യുദ്ധോപകരണങ്ങള്‍  പ്രചാരത്തില്‍ വരുന്നതിനു മുമ്പ് യുദ്ധ രംഗത്ത് കുതിരയുടെ സ്ഥാനം വളരെ വലുതായിരുന്നു. അക്കൂട്ടത്തില്‍ അറബിക്കുതിരകള്‍  ലോക പ്രസിദ്ധമാണ്. അങ്ങനെയുള്ള കുതിരകളുടെ ചില ഗുണങ്ങളാണീ സൂക്തങ്ങളില്‍  പ്രതിപാദിക്കുന്നത്. അതിവേഗം കുതിച്ച് പായുക, ഓട്ടത്തിന്റെ ശക്തിയാല്‍  കുളമ്പ് കല്ലില്‍ തട്ടുമ്പോള്‍  തീപ്പൊരി പാറുക, പ്രഭാതത്തില്‍ ശത്രുക്കള്‍  എഴുന്നേറ്റ് വരും മുമ്പേ അവരുടെ താവളത്തിലെത്തി ആക്രമണം നടത്തി അവിടെ പൊടി പടലങ്ങള്‍  അന്തരീക്ഷത്തില്‍ മൂടുമാര്‍  അതിനെ ഇളക്കി വിട്ട് ശത്രു മദ്ധ്യത്തില്‍ ചാടി വീണ് പട നടത്തുക. ഇതൊക്കെയാണാ ഗുണങ്ങള്‍ . ധര്‍മ്മ യുദ്ധം ആവശ്യമായി വരുന്നിടത്ത് നീതിയുടെ സംസ്ഥാപനത്തിനു വേണ്ടി ലക്ഷണമൊത്ത കുതിരകളെയും മറ്റ് യുദ്ധ സാമഗ്രികളൊക്കെയും ഒരുക്കുന്നത് പുണ്യമാണ്. അതിനു വലിയ പ്രതിഫലമുണ്ട് എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്