അദ്ധ്യായം113 -സൂക്തം 1

1. قُلْ أَعُوذُ بِرَبِّ الْفَلَقِ
(നബിയേ)പറയുക!പ്രഭാതത്തിന്റെ നാഥനില്‍ ഞാന്‍ അഭയം പ്രാപിക്കുന്നു
ഇതിനു തൊട്ടു മുന്‍പുള്ള ഇഖ്‌ലാസ് എന്ന അദ്ധ്യായത്തില്‍ നിഷ്ക്കളങ്കമായ തൌഹീദിനെക്കുറിച്ചാണ് പരാമര്‍ശം.തൌഹീദിലേക്ക് ശിര്‍ക്കിന്റെ ലാഞ്ചനപോലും കടന്ന് വരാന്‍ പാടില്ലെന്നും അള്ളാഹു അതില്‍ നിന്നെല്ലാം പരിശുദ്ധനാണെന്നും അള്ളാഹു അവിടെ ഉണര്‍ത്തുന്നു, ഏതെങ്കിലും വിധത്തില്‍ അള്ളാഹുവിനോട് ആരെയെങ്കിലും തുല്യപ്പെടുത്തുന്നത് ശിര്‍ക്കാകുമെന്നും അവിടെ വ്യക്തമാവുകയും ചെയ്യുന്നു.അള്ളാഹുവിന്റെ കഴിവിലോ അധികാരത്തിലോ അല്ലാഹു അല്ലാത്തവര്‍ക്ക് പങ്കാളിത്തം നല്‍കിക്കൂടാ എന്ന് അവിടെ വ്യക്തമകുന്നു എന്നാല്‍ അവന്റെ കഴിവിലും അധികാരത്തിലും മറ്റുള്ളവര്‍ക്ക് പങ്കാളിത്തം കല്‍‌പ്പിച്ച് കൊണ്ട് അവകളോട് രക്ഷതേടിയിരുന്ന ശിര്‍ക്കിന്റെ സമീപനത്തെ തകര്‍ക്കുകയാണ് ഈ അദ്ധ്യായത്തില്‍ .

അപ്പോള്‍ കഴിവിലും അധികാരാവകാശങ്ങളിലും അള്ളാഹുവിനു പങ്കാളികളെ സ്ഥാപിക്കാതെ മറ്റുള്ളവരോട് രക്ഷതേടുന്നതോ, അവര്‍ അള്ളാഹുവിന്റെ പങ്കാളികളല്ല മറിച്ച് അള്ളാഹുവിന്റെ വിനീതരായ അടിമകളാണെന്ന നിലക്ക് അള്ളാഹു നല്‍കിയ ആദരവിന്റെ അടിസ്ഥാനത്തില്‍ അവരോട് സഹായം തേടുന്നതോ ശിര്‍ക്കല്ല. കാരണം മറ്റാരില്‍ നിന്നെങ്കിലും വല്ല ഉപകാരവും ലഭിക്കും എന്ന വിശ്വാസത്തില്‍ നിന്നല്ല ശിര്‍ക്ക് ഉടലെടുക്കുന്നത് പ്രത്യുത ആ സഹായം അള്ളാഹു നല്‍കുന്ന സഹായം പോലെ നിരാശ്രയത്വത്തിന്റെ അടിസ്ഥാനത്തിലെന്ന് ധരിക്കുന്നതില്‍ നിന്നാണ് ശിര്‍ ക്ക് ഉടലെടുക്കുന്നത്.എല്ലാസഹായവും അള്ളാഹുവോടേ തേടൂ എന്ന് ഒന്നാം അദ്ധ്യായം(ഫാതിഹ)പറയുന്നു.എന്നിട്ടും നാം പലരോടും സഹായം തേടുന്നില്ലേ !! അത് ഈ പ്രഖ്യാപനത്തിനെതിരാണോ ആണെങ്കില്‍ ശിര്‍ക്ക് ചെയ്യാത്ത ആരെങ്കിലും ലോകത്തുണ്ടാവുമോ? അത് ശിര്‍ക്കല്ലെന്നാണുത്തരമെങ്കില്‍ എന്താണ് വ്യത്യാസം? അള്ളാഹുവോട് സഹായം ചോദിക്കുമ്പോഴുള്ള കാഴ്ചപ്പാട് അല്ല മറ്റുള്ളവരോട് ചോദിക്കുമ്പോഴുള്ളത് അഥവാ ആരാധിക്കപ്പെടാന്‍ അര്‍ഹരാണെന്ന അര്‍ത്ഥത്തിലോ സ്വയം പര്യാപ്തനാണെന്ന അര്‍ത്ഥത്തിലോ ചോദിക്കുമ്പോഴാണ് പ്രശ്നം.ഇതിന്റെ വിശദ വായനക്ക് അവിടുത്തെ വിവരണം നോക്കുക


ഫലഖ് എന്നാല്‍ പിളര്‍ത്തുക എന്നാണ് അര്‍ത്ഥം.മണ്ണ് പിളര്‍ത്തി ധാന്യം മുളപ്പിക്കല്‍ , ധാന്യം പിളര്‍ത്തി അതിന്റെ മുള പൊട്ടിക്കല്‍ , ഭൂമി പിളര്‍ത്തി ഉറവ് പുറപ്പെടുവിക്കല്‍ ,ഗര്‍ഭാശയം പിളര്‍ത്തി ശിശുവിനെ പുറപ്പെടുവിക്കല്‍ എന്നിവക്കെല്ലാം ആവാക്ക് ഉപയോഗിക്കും..ഈ അര്‍ത്ഥത്തിലാണ്
إِنَّ اللّهَ فَالِقُ الْحَبِّ وَالنَّوَى يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَمُخْرِجُ الْمَيِّتِ مِنَ الْحَيِّ ذَلِكُمُ اللّهُ فَأَنَّى تُؤْفَكُونَ)الأنعام95
തീര്‍ച്ചയായും ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളര്‍ക്കുന്നവനാകുന്നു അല്ലാഹു നിര്‍ജീവമായതില്‍ നിന്ന്‌ ജീവനുള്ളതിനെ അവന്‍ പുറത്ത്‌ വരുത്തുന്നു. ജീവനുള്ളതില്‍ നിന്ന്‌ നിര്‍ജീവമായതിനെയും അവന്‍ പുറത്ത്‌ വരുത്തുന്നതാണ്‌. അങ്ങനെയുള്ളവനത്രെ അല്ലാഹു.. എന്നിരിക്കെ (സത്യത്തെ വിട്ട് )നിങ്ങള്‍ എങ്ങനെ തിരിക്കപ്പെടുന്നു.
فَالِقُ الإِصْبَاحِ
പ്രഭാതത്തെ പിളര്‍ത്തിയവന്‍ (അന്‍ ആം 96)എന്നുള്ള വചനങ്ങള്‍ ഒക്കെ ഉപയോഗിച്ചത്
ഈ അര്‍ത്ഥം വെച്ച് നോക്കിയാല്‍ ഒന്ന് പിളര്‍ത്തി മറ്റൊന്ന് ഉത്ഭവിപ്പിക്കുന്ന-സ്ര്‌ഷ്ടിച്ചുണ്ടാക്കുന്ന-റബ്ബിനോട് ശരണം തേടുന്നു എന്നായിരിക്കും ഇവിടെ വിവക്ഷ.രാത്രിയുടെ ഇരുട്ട് പിളര്‍ന്ന് അതില്‍ നിന്നാണല്ലോ പ്രഭാതത്തിന്റെ പുലരി വെളിപ്പെടുന്നത് ആ അര്‍ത്ഥത്തില്‍ പുലരിയുടെ- പ്രഭാതത്തിന്റെ -നാഥന്‍ എന്നര്‍ത്ഥം പറഞ്ഞത് ,കൂടുതല്‍ വ്യാഖ്യാതാക്കളും ഈ അര്‍ത്ഥമാണ് കൊടുത്തത്ഫലഖ് എന്നതിനു ജഹന്നം എന്ന നരകത്തിലെ ഒരു റൂമാണെന്നും അത് തുറക്കപ്പെട്ടാല്‍ അതിന്റെ ചൂടിന്റെ ശക്തിയാല്‍ നരകാവകാശികള്‍ നിലവിളിക്കും എന്നും ഫലഖ് എന്നാല്‍ നരകത്തിലെ ഒരു മരമാണെന്നും വ്യാഖ്യാനമുണ്ട്(ഖുര്‍ത്വുബി 20/187)

ഫലഖ് എന്നതിന്റെ അര്‍ത്ഥം ഏതായാലും അതിന്റെ കര്‍ത്താവ് അള്ളാഹു ആണ്.അതിനാല്‍ നേരത്തെ നാം പറഞ്ഞ അര്‍ത്ഥത്തിലുള്ള ശരണവും രക്ഷയും തേടേണ്ടത് അവനോടാണ് എന്ന് മനസിലാക്കണം