അദ്ധ്യായം1 -സൂക്തം 3

اَلرَّحْمـنِ الرَّحِيمِ
(പരമ കാരുണികനും കരുണാ നിധിയുമായ)

ഫാതിഹയിലെ മൂന്നാം സൂക്തമാണിത്‌. നേരത്തേ ബിസ്മിയിലും നാം ഇത്‌ കണ്ടു. അപ്പോ
ള്‍ ഇത്‌ ആവര്‍ത്തനമല്ലേ? ഒരു ചെറിയ സൂറത്തില്‍ ഇങ്ങനെ ആവര്‍ത്തനം എന്തിനാണെന്ന് തോന്നാം. എന്നാല്‍ പദത്തിന്റെ ആവര്‍ത്തനം മാത്രമാണിവിടെയുള്ളത്‌. ആശയപരമായോ താത്വികമായോ ആവര്‍ത്തനമില്ല. അഥവാ എല്ലാ നല്ലകാര്യങ്ങളും അല്ലാഹുവിന്റെ നാമംകൊണ്ട്‌ ആരംഭിക്കണമെന്ന് നിദ്ദേശിക്കപ്പെടുകയും അതിന്‌ ബിസ്മി, റഹ്‌മാന്‍ , റഹീം എന്നത്‌ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്‌ കൊണ്ടാണ്‌ ബിസ്മിയില്‍ അല്‍ റഹ്‌മാന്‍ , അല്‍ റഹീം എന്നിവ വന്നത്‌. എന്നാല്‍ സര്‍വ്വ സ്തുതി അല്ലാഹുവിനാണെന്ന രണ്ടാം സൂക്തത്തിലെ പരാമര്‍ശം വന്നപ്പോള്‍ ആരാണീ അല്ലാഹു ? എന്ന ചോദ്യം വരുന്നു. അതിന്റെ മറുപടിയാണ്‌ റബ്ബ്‌, റഹ്‌മാന്‍ , റഹീം, മാലിക്‌ എന്നിവ.

ചുരുക്കത്തില്‍ ബിസ്മിയില്‍ കൊണ്ടു വന്നത്‌ തുടങ്ങാന്‍ നിര്‍ദ്ദേശിക്കപ്പെട്ട പദം എന്നനിലക്കും മൂന്നാം സൂക്തം അല്ലാഹുവെ പരിചയപ്പെടുത്തുന്ന വിശേഷണം എന്ന നിലക്കുമാണ്‌ അപ്പോ
ള്‍ പദം രണ്ട്‌ തവണ വന്നുവെങ്കിലും രണ്ടും രണ്ട്‌ നേട്ടമുണ്ടാക്കിത്തരാനായതിനാല്‍ ആശയപരമായി ആവര്‍ത്തനമല്ലാതായി. അവിടെ മറ്റൊരു സംശയം ചോദിച്ചേക്കാം. അല്ലാഹു ആരാണെന്ന് വിശദികരിക്കാന്‍ റബ്ബുല്‍ ആലമീന്‍ എന്നത്‌ തന്നെ ധാരാ‍ളമല്ലേ പിന്നെന്തിനാണ്‌ കൂടുതല്‍ വാക്കുകള്‍ ?മറുപടി: സംശയ നിവാണത്തിന്‌ എന്നാണ്‌. അതായത്‌ ലോകരക്ഷിതാവ്‌(റബ്ബുല്‍ ആലമീന്‍ )എന്ന് പറയുമ്പോള്‍ ചിലരെങ്കിലും മനസ്സിലാക്കിയേക്കാം 'അല്ലാഹു ലോകരുടെ ഉടമയാണ്‌, യജമാനനാണ്‌ നാമെല്ലാവരും അവന്റെ അടിമകളും'. അപ്പോള്‍ സാധാരണ യജമാനന്മാര്‍ അടിമകളെ അക്രമിക്കുമ്പോലെ അവനും അക്രമിക്കും ഭക്ഷണം നിഷേധിക്കും നിര്‍ദ്ദാക്ഷിണ്യം കൊന്നുകളയും അവനോടൊന്നും പറയാനോ ആവശ്യപ്പെടാനോ സമ്മതിക്കില്ല എന്നൊക്കെ. പലയജമാനന്മാരേയും സംബന്ധിച്ച്‌ ജനങ്ങള്‍
ക്കുള്ള അറിവ്‌ വെച്ച്‌ അവന്‍ അങ്ങനെ ചിന്തിക്കുന്നതിന്‌ അവരെ കുറ്റം പറയാനുമാകില്ല. ഈ സംശയം ദൂരീകരിക്കാനാണ്‌ റബ്ബ്‌ റഹ്‌മാനും, റഹീമും ആണെന്ന വിശദീകരണം നമുക്ക്‌ അറിയാവുന്ന യജമാനന്മാരെ പോലെയല്ല അല്ലാഹു അവന്‍ മഹാ കാരുണ്യവാനത്രെ എന്ന്!

കാരുണ്യം നമുക്ക്‌ രണ്ടായി തിരിക്കാം, 1) ബാഹ്യം 2) ആന്തരികം
.
ഇമാം റാസി(റ)തന്റെ പ്രസിദ്ധമായ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ എഴുതുന്നു ചില കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ ശിക്ഷയെന്നും കഷ്ടപ്പെടുത്തലെന്നും തോന്നുമെങ്കിലും അന്തിമ വിശകലനത്തില്‍ അത്‌ അനുഗ്രഹവും കാരുണ്യവുമാണെന്നു ബോധ്യപ്പെടും. ചിലത്‌ പ്രഥമ ദൃഷ്ട്യാ കാരുണ്യമെന്ന് തോന്നും പക്ഷെ അത്‌ യഥാത്ഥത്തില്‍ ശിക്ഷയായിരിക്കും. ഒരു രക്ഷിതാവ്‌ സ്വന്തം മകനെ അവന്റെ ഇഷ്ടത്തിന്‌ വിടുകയും സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. അവന്‍ പഠിക്കേണ്ട പ്രായത്തില്‍ കളിച്ചും ഉല്ലസിച്ചും നടക്കുന്നു. മകന്‍ സന്തോഷിക്കട്ടെ എന്ന് കരുതിയ പിതാവ്‌ അവനെ ശാസിക്കുന്നില്ല ജീവിതത്തിന്‌ ക്രമീകരണമുണ്ടാക്കാന്‍ ഉപദേശിക്കുന്നില്ല ഇത്‌ കരുണയാണെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവന്റെ ഭാവി ഇരുളടഞ്ഞതാക്കി അവനെ ശിക്ഷിക്കുകയാണ് . അതേസമയം ഒരു രക്ഷിതാവ്‌ തന്റെ കുട്ടിക്ക്‌ കഠിനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. പഠിക്കേണ്ട സമയത്ത്‌ ഉഴപ്പാതിരിക്കാന്‍ ചിലപ്പോഴൊക്കെ വീട്ടിനകത്ത്‌ തളച്ചിടുന്നു.ഇത്‌ ഒറ്റനോട്ടത്തില്‍ ആ കുട്ടിയെ ശിക്ഷിക്കുകയാണെന്ന് തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അവന്റെ ശോഭനമായ ഭാവിക്ക്‌ വേണ്ടി ചെയ്ത ഒരു പ്രവര്‍ത്തിയായതിനാല്‍ ഇതാണ്‌ യഥാര്‍ത്ഥ സ്നേഹം കരുണ!ഇങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക്‌ കാണാം. കുഞ്ഞിന്റെ കാലില്‍ ആഴത്തിലൊരു മുള്ള്‌ തറച്ചു.ഓപ്പറേഷനിലൂടെ അത്‌ നീക്കം ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടപ്പോള്‍ എന്റെ കുട്ടിയെ ശസ്ത്രക്രിയയിലൂടെ വേദനിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ലെന്ന് പറയുന്ന പിതാവ്‌ ബാഹ്യമായി കുട്ടിയോട്‌ കരുണ കാട്ടിയതാണെങ്കിലും ആ കുട്ടിയെ നിത്യ ദു:ഖത്തിലേക്ക്‌ തള്ളിയിട്ട്‌ അവനെ ദ്രോഹിക്കുകയായിരുന്നു ഈ പിതാവ്‌ എന്ന് എല്ലാവരും മനസിലാക്കില്ലേ?ഇത്‌ പോലെ കാരുണ്യവാനായ അല്ലാഹു ചില നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും നമുക്ക്‌ നല്‍കുന്നത്‌ യഥാര്‍ത്ഥത്തില്‍ നമ്മെ അനുഗ്രഹിക്കാനാണ്‌ ഉപദ്രവിക്കാനല്ല എന്ന് തിരിച്ചറിയാന്‍ നമുക്കാവണം .എന്നാല്‍ പിതാവ്‌ ഭാവിയിലെങ്കിലും മകനില്‍ നിന്ന് എന്തെങ്കിലും ആനുകൂല്യം പ്രതീക്ഷിക്കുന്നു. അല്ലാഹു ഒന്നും പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ അവന്റെ കാരുണ്യത്തിന്‌ മാറ്റ്കൂടുന്നു അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ പല രൂപത്തിലും വിഷമിക്കുന്നത്‌ നാം കാണുന്നുണ്ട്‌.ഇത്‌ അവരോട്‌ അല്ല്ലാഹുവിനു കാരുണ്യം ഇല്ലാത്തത്‌ കൊണ്ടല്ല മുമ്പ്‌ നാം പറഞ്ഞപോലെ അന്തിമ വിശകലനത്തില്‍ ബാഹ്യമായ ഈ വിഷമം അവര്‍ക്ക്‌ നേട്ടമായി കാണാം രോഗിയായ കുട്ടിക്ക്‌ പല ഭക്ഷ്യ വസ്തുക്കളും മാതാപിതാക്കള്‍ തടഞ്ഞു വെക്കും രോഗത്തിന്റെ വര്‍ദ്ധനവിന്‌ അത്‌ കാരണമാവുന്നത്‌ കൊണ്ടാണത്‌.പക്ഷെ അതു മനസ്സിലാവാത്ത കുട്ടിക്ക്‌ മാതാപിതാക്കളോട്‌ ഈര്‍ഷ്യത തോന്നിയേക്കാം എന്നാലും അത്‌ മാതാപിതാക്കള്‍ക്ക്‌ കുട്ടിയോടുള്ള കാരുണ്യമാണല്ലോ ഇത്‌ പോലെ അല്ലാഹു ചിലപ്പോള്‍ ചിലത്‌ ചെയ്യുന്നത്‌ നമുക്ക്‌ വിഷമമുണ്ടാക്കിയേക്കാം എന്നാല്‍ നൈമിഷിക നേട്ടങ്ങള്‍ക്കല്ല നിത്യ നിദാന്തമായ സംതൃപ്തിക്കാണ്‌ അവന്‍ ഊന്നല്‍ നല്‍കുന്നതെന്നതിനാല്‍ ഇതാണ്‌ യഥാര്‍ത്ഥ കരുണ. മാതാപിതാക്കള്‍ നിയന്ത്രണങ്ങളിലൂടെ കുട്ടിയെ സൗഖ്യത്തിലേക്ക്‌ നയിക്കുമ്പോലെ!

അല്ലാഹുവിന്റെ കാരുണ്യം എല്ലാവസ്തുക്ക
ള്‍ക്കും ലഭിക്കുന്നു .وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ
എന്റെ അനുഗ്രഹം എല്ലാവസ്തുവിനും വിശാലമായിരിക്കുന്നു എന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്‌(അല്‍ അഅറാഫ് ‌:156) ലോകത്തിന്റെ നിലനില്‍പ്‌ തന്നെ അത്കൊണ്ടാണ്‌ സാധ്യമാകുന്നത്‌. വസ്തുക്കളില്‍ ജീവികളും അല്ലാത്തവയുമുണ്ട്‌. ഓരോന്നിലും അല്ലാഹു വ്യത്യസ്തമായ ശൈലിയില്‍ അനുഗ്രഹവും ചെയ്യുന്നുണ്ട്‌. ഉദാഹരണമായി നമുക്ക്‌ ഭൂമിയെ എടുക്കാം. ഭൂമി വളരെ വേഗത്തില്‍ ചലിച്ചു കൊണ്ടിരിക്കുന്നുണ്ട്.‌ എന്നിട്ടും മനുഷ്യന്‍ അതിന്റെ മുകളില്‍ കിടക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നു മനുഷ്യനാണെങ്കിലോ ഭൂമിയുടെ മുകളിലെ ഒരുചെറിയ വസ്തു ആണ്‌ താനും! എന്നിട്ടും ഭൂമിയുടെ ശക്തിയിലുള്ള ചലനം അവനെ അലോസരപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നില്ല അതേ സമയം മനുഷ്യന്‍ നിര്‍മ്മിക്കുന്ന വാഹനം വേഗത്തില്‍ പോകുമ്പോള്‍ ഇരിക്കാതെയോ പിടിക്കാതെയോ അവന്‍ നിന്നാല്‍ വീണ്‌ പോകും. പ്രത്യേകം സംവിധാനങ്ങളുണ്ടാക്കാതെ ആ വാഹനത്തില്‍ കിടന്നാല്‍ അപകടങ്ങള്‍ ഉണ്ടാവും എന്നാല്‍ ചലിക്കുന്ന ഭൂമിയില്‍ ഏത്‌ പാറപ്പുറത്തും കിടന്നുറങ്ങാം കരയിലും കടലിലും സഞ്ചരിക്കാം എന്തു കൊണ്ടാണിത്‌ സാധ്യമാകുന്നത്‌?ഭൂമിയില്‍ അല്ലാഹു നിക്ഷേപിച്ച ഒരു നിധി കാരണം! ഇതേകുറിച്ച്‌ ശാസ്ത്രം ആകര്‍ഷണം എന്ന് പറയുമ്പോള്‍ മതം റഹ്‌മത്ത്‌ എന്ന് പറയുന്നു പേര്‌ എന്ത്‌ പറഞ്ഞാലും ഭൂമിക്ക്‌ അതിന്റെ നാഥന്‍ നല്‍കിയതാണിത്‌ ഇത്‌ ഞങ്ങളുടെ സംഭാവനയാണെന്ന് അവകാശപ്പെടാന്‍ ലോകത്ത്‌ ആരും ഉണ്ടായിട്ടില്ല! ഇനിയും നോക്കൂ...ഭൂമിയില്‍ മനുഷ്യന്‍ എന്തൊക്കെയാണ്‌ കാട്ടിക്കൂട്ടുന്നത്‌ കിണറും കുഴിയുമുണ്ടാക്കുന്നു ,നാട്‌ കാടും തിരിച്ചുണ്ടാക്കുന്നു, വിസര്‍ജ്ജിച്ച്‌ വൃത്തികേടാക്കുന്നു പക്ഷെ ഇതിന്റെ പേരിലൊന്നും ഒരു പ്രതികൂല നടപടിയും ഭൂമിയില്‍ നിന്നുണ്ടാകുന്നില്ല തെങ്ങ്‌ തേങ്ങയും മാവ്‌ മാങ്ങയും നല്‍കുന്നു മനുഷ്യന്‍ തെങ്ങിന്‍ തടത്തില്‍ മൂത്രമൊഴിച്ചാലും ഇളനീരി‍നോ മാമ്പഴത്തിനോ അതിന്റെ രുചി അനുഭവപ്പെടുന്നില്ല ഭൂമിയുടെ ധര്‍മ്മ ബോധവും ആകര്‍ഷണവും നില നില്‍ക്കുന്നതാണിതിന്‌ കാരണം മനുഷ്യന്റെ എല്ലാസമ്പാദ്യവും ഉപയോഗം കൊണ്ട്‌ കുറയുമെങ്കില്‍ ഭൂമിയുടെ ഈ ആകര്‍ഷണവും ധര്‍മ്മ ബോധവും ഒരിക്കലും കുറയുന്നില്ല എടുത്താല്‍ തീരാത്ത നിധികളായി അവ നിലനില്‍ക്കുന്നു അല്ലാഹു ഭൂമിയില്‍ നിക്ഷേപിച്ച അനുഗ്രഹങ്ങളാണവ! ഇതാണ്‌ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഉദാഹരണം

ഭൂമി, സൂര്യന്‍ , ചന്ദ്രന്‍ ,കര, കടല്‍ എന്നിവയുടെ ഉപയോഗം പറഞ്ഞതിനു ശേഷം ഇതൊക്കെ നമ്മുടെ കരുണ(റഹ്‌മത്‌)യല്ലാതല്ല എന്ന് അല്ലാഹു പറംഞ്ഞത്‌ (إِلَّا رَحْمَةً مِّنَّا وَمَتَاعًا إِلَى حِينٍ (يس 44 ഇതെല്ലാം നമ്മുടെ കാരുണ്യം തന്നെയാകുന്നു(സൂറ:യാസീന്‍ 44) ഇനിയും നോക്കുക..ഇവിടെ മനുഷ്യനു
ള്‍പ്പെടെ എല്ലാജീവികളും വളരുന്നു അവര്‍ക്ക്‌ കാരുണ്യം എന്നൊരു ഗുണമില്ലായിരുന്നുവെങ്കില്‍ ഇത്‌ സാധ്യമാകുമായിരുന്നില്ല ഏത്‌ ക്രൂര സ്വഭാവിയും ആ ക്രൂരത ജനിക്കുന്ന തന്റെ കുഞ്ഞിനോട്‌ കാണിക്കുന്നില്ല ഇത്‌ അല്ലാഹു അവയില്‍ നിക്ഷേപിച്ച കരുണ്യമാണ്‌ ഇണ ജീവികളില്‍ ആണിന്‌ പെണ്ണിനോടും തിരിച്ചും വലിയ സ്നേഹമാണ്‌ അത്‌ വെറും വൈകാരികമല്ല അല്ലാഹു അവയില്‍ നിക്ഷേപിച്ച കാരുണ്യം തന്നെയാണ്‌‍ നമുക്ക്‌ ചിലയാളുകളോട്‌ വലിയ സ്നേഹമുണ്ടാകും അവര്‍ ഭൗതികമായി നമുക്ക്‌ ഒന്നും ചെയ്ത്‌ തന്നത്‌ കൊണ്ടല്ല നമ്മില്‍ നിന്നൊന്നും അവരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. ഇസ്ലാമിലെ ആത്മീയനേതാക്കളെ ഈ ഗണത്തില്‍ നമുക്ക്‌ കാണാന്‍ കഴിയും ശൈഖ്‌ ജീലാനി, അജ്മീര്‍ ഖാജ, മമ്പുറം തങ്ങള്‍ , ഉമര്‍ ഖാസി ഇവരൊക്കെ സമൂഹത്തിന്റെ സ്നേഹം പിടിച്ച്‌ പറ്റിയവരാണ്‌ ,തോക്കും വാളും മറ്റ്‌ ആയുധങ്ങളും കൊണ്ടല്ല അവര്‍ ജനങ്ങളെ ഭരിച്ചത്‌ എന്ത്‌ വന്നാലും ഇവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ഒരു വിഭാഗത്തെ നാം കാണുന്നു ഈ സ്നേഹം ആരും അടിച്ചേല്‍പ്പിച്ചതല്ല അല്ലാഹു അവരില്‍ നിക്ഷേപിച്ചതാണ്‌ നബി(സ്വ)യോട്‌ സഹാബ(പ്രവാചക ശിഷ്യന്മാര്‍)ക്കുണ്ടായിരുന്ന സ്നേഹം പ്രസിദ്ധമല്ലേ.. വാളുകൊണ്ടല്ല ഈ കാരുണ്യത്തിന്റെ ബലത്തിലാണ്‌ ആ സമൂഹത്തെ നബി(സ്വ) പരിവര്‍ത്തിപ്പിച്ചെടുത്തത്‌. ഉഹ്ദ്‌ യുദ്ധത്തില്‍ പല്ല് പൊട്ടിക്കുകയും രക്തമൊലിപ്പിക്കുകയും ചെയ്ത ശത്രുക്കള്‍ക്ക്‌ ദിശാബോധം നല്‍കാന്‍ പ്രാര്‍ത്ഥിച്ച നബിയിലും ഈ കാരുണ്യത്തിന്റെ കൂടിയ അളവാണ്‌ നമുക്ക്‌ ദശിക്കാന്‍ കഴിയുന്നത്‌ തങ്ങളെ ലോകത്തിന്‌ അനുഗ്രഹമായിട്ടല്ലാതെ നാം നിയോഗിച്ചിട്ടില്ലെന്ന് അല്ലാഹു പറഞ്ഞതും ഇത്‌ കൊണ്ടാണ്‌ .

ഈ ലോകം അവസാനിക്കുന്നതോടെ പരലോകം ആരംഭിക്കുന്നു. നബി(സ്വ) ഉ
ള്‍പ്പെടെയുള്ള മഹാന്മാര്‍ അവിടെയും കാരുണ്യവുമായി എത്തുന്നു. മഹാന്മാരുടെ ശുപാര്‍ശ അതാണ്‌ തെളിയിക്കുന്നത്‌ മനുഷ്യരില്‍ അല്ലാഹു നിക്ഷേപിച്ച കാരുണ്യത്തിന്റെ ചില ഉദാഹരണങ്ങള്‍ ഇമാം റാസി(റ) തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. ഒരു യുവാവ്‌ മരണാസന്നനായി കിടക്കുന്നു.അയാള്‍ ശഹാദത്‌ കലിമ(സത്യ സാക്ഷ്യ വാക്യം)ചൊല്ലാന്‍ ശ്രമിക്കുന്നുണ്ട്‌ പക്ഷെ നാവിനൊരു തടസ്സം പോലെ കൂട്ടുകാര്‍ വിവരം നബി(സ്വ)യെ അറിയിച്ചു. അയാള്‍ നിസ്ക്കാര.-നോമ്പാതി എല്ലാ നന്മയും ചെയ്യുന്നവനല്ലേ എന്ന് നബി(സ്വ)ചോദിച്ചു അതെ എന്ന് അവര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചിരുന്നോ എന്ന് നബി(സ്വ)ചോദിച്ചു ഉവ്വ്‌ എന്നവര്‍ പറഞ്ഞു.എങ്കില്‍ അവരെ കൊണ്ടുവരാന്‍ നബി(സ്വ)നിര്‍ദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഒറ്റക്കണ്ണുള്ള ഉമ്മയെ പ്രവാചക സദസ്സില്‍ ഹാജറാക്കപ്പെട്ടു. നിങ്ങളുടെ മകന്‍ മരണ ശയ്യയിലാണെന്നും നിങ്ങള്‍ അയാള്‍ക്ക്‌ മാപ്പ്‌ നല്‍കണമെന്നും നബി(സ്വ) ആ ഉമ്മയോട്‌ ആവശ്യപ്പെട്ടു. മാപ്പ്‌ കൊടുക്കില്ല കാരണം എന്റെ ഒരു കണ്ണ്‌ അവന്‍ അടിച്ച്‌ പൊട്ടിച്ചതാണെന്ന് ആ ഉമ്മ പറഞ്ഞു. ഉടനെ കുറേ വിറക്‌ കൊണ്ട്‌ വരാന്‍ നബി(സ്വ)നിര്‍ദ്ദേശിച്ചു. ആ ഉമ്മ ചോദിച്ചു. എന്തിനാണ്‌ വിറക്‌ ? നബി(സ്വ)പറഞ്ഞു. നിങ്ങളോട്‌ അവന്‍ ചെയ്ത ക്രൂരതക്ക്‌ പകരമായി നിങ്ങളുടെ മുമ്പില്‍ വെച്ച്‌ അവനെ കരിച്ച്‌ കളയാനാണ്‌ എന്ന് .വറ്റാത്ത മാതൃ സ്നേഹം ഉമ്മയിലുണര്‍ന്നു. ഉമ്മ പറഞ്ഞു നബിയേ!ഞാന്‍ അവന്ന് മാപ്പ്‌ നല്‍കുന്നു. കരിക്കാനാണോ ഞാന്‍ അവനെ ഒമ്പത്‌ മാസത്തിലധികം ചുമന്ന് നടന്നതും വേദന സഹിച്ച്‌ പ്രസവിച്ചതും കഷ്ടപ്പെട്ട്‌ വളര്‍ത്തിയതും? അടിമകളില്‍ അല്ലാഹു നിക്ഷേപിച്ച കാരുണ്യത്തിന്റെ ഒരു ഉദാഹരണം നാം ഇതില്‍ കാണുന്നു.

എന്നാല്‍ ഇങ്ങനെ ലോകത്ത്‌ എത്രയാളുക
ള്‍, ജീവികള്‍ പലരോടും കരുണ കാണിക്കുന്നുണ്ട്‌!! അതെല്ലാം കൂടി കാരുണ്യത്തിന്റെ ഒരു ശതമാനമാണെന്നും ബാക്കി 99ശതമാനവും തന്റെ അടിമകളെ അനുഗ്രഹിക്കാനായി അല്ലാഹു മാറ്റി വെച്ചിരിക്കുകണെന്നും നബി(സ്വ)പറയുന്നു. അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹം എത്ര വിശാലമാണ്‌ എന്ന് ഊഹിക്കാമല്ലോ അത്‌ കൊണ്ട്‌ തന്നെയാണ്‌ തെറ്റ്‌ ചെയ്ത്‌ ശരീരത്തെ അക്രമിച്ചവര്‍ക്കും പാപങ്ങള്‍ ഏറ്റ്‌ പറഞ്ഞ്‌ പാശ്ചാത്തപിക്കാന്‍ അല്ലാഹു അവസരം നല്‍കിയത്‌. അതും ഉപയോഗപ്പെടുത്താതെ താന്തോന്നിയായി നടക്കുന്നവന്‍ എന്തു മാത്രം ധിക്കാരിയാണെന്ന് നമുക്ക്‌ ഊഹിക്കമല്ലോ!എന്നാല്‍ ഇത്‌ വരെ പറഞ്ഞതില്‍ നിന്ന് മറ്റൊരു തെറ്റിദ്ധാരണയുണ്ടാവാന്‍ സാധ്യതയുണ്ട്‌. യജമാനനായ അല്ലാഹു കാരുണ്യവാനായതിനാല്‍ എനിക്കെന്തും ചെയ്യാം, എന്ത്‌ തോന്നിയവാസം ഞാന്‍ കാണിച്ചാലും ഒരു കുഴപ്പവുമില്ല കാരണം അവന്‍ കാരുണ്യവാനായതിനാല്‍ എന്നെ ശിക്ഷിക്കാന്‍ അവനു കഴിയില്ല എന്ന്.ആധാരണ തിരുത്താനാണ്‌ അവന്‍ പ്രതിഫല ദിവസത്തിന്റെ ഉടമയാണെന്ന് അല്ലാഹു ഉണര്‍ത്തുന്നത്‌