അദ്ധ്യായം114 -സൂക്തം 6

6. مِنَ الْجِنَّةِ وَ النَّاسِ
മനുഷ്യരില്‍ നിന്നും ജിന്നുകളില്‍ നിന്നുമായി(ദുര്‍ബോധനം നടത്തുന്നവര്‍ )

സൃഷ്ടി ജാലങ്ങളുടെ കെടുതികളെതൊട്ട് പൊതുവിലും ചില പ്രത്യേക വസ്തുക്കളുടെ കെടുതികളെ തൊട്ട് വിശേഷിച്ചും അള്ളാഹുവോട് രക്ഷതേടാനുള്ള നിര്‍ദ്ദേശമാ‍ണ് കഴിഞ്ഞ അദ്ധ്യായത്തില്‍ ഉണ്ടായത്.ദുര്‍ബോധനങ്ങളും ദുര്‍മന്ത്രങ്ങളും വഴി മനുഷ്യ മനസ്സുകളെ ദുഷിപ്പിച്ച് തകിടം മറിക്കുന്ന മനുഷ്യരിലും ജിന്നുകളിലും പെട്ട ചില ദുശ്ശക്തികളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷതേടുവാനാണ് ഈ അദ്ധ്യായത്തില്‍ അള്ളാഹു പഠിപ്പിക്കുന്നത് മനുഷ്യന്റെ ധാര്‍മ്മിക ബോധം നശിപ്പിച്ച് ദുര്‍ന്നടപ്പുകാരാക്കിത്തീര്‍ക്കുന്നതും ഈ ജീവിതത്തെ കളങ്കപ്പെടുത്തി മലീമസമാക്കുന്നതും എന്നെന്നും നില നില്‍ക്കുന്ന പരലോക ജീവിതത്തെ പാടെ അപകടത്തിലാക്കുന്നതും അതെ സമയം പെട്ടെന്ന് നമുക്ക് കണ്ട്പിടിക്കാന്‍ കഴിയാത്തതുമായ ദുശ്ശക്തിയാണ് ഇത് .മനുഷ്യരില്‍ ദുഷിച്ച വികാരങ്ങള്‍ ഇളക്കിവിട്ടും ചീത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കിയും നല്ലതു ചീത്തയായും ചീത്തയെ നന്മയായും ചിത്രീകരിച്ച് കൊടുത്തും വ്യാമോഹങ്ങള്‍ക്ക് വശംവദരാക്കിയും മനുഷ്യരെ പിഴപ്പിക്കുകയാണ് ഈ ദുശ്ശക്തിയുടെ ജോലി. അതിനായി മനുഷ്യര്‍ അറിയാതെ അവരുടെ മനസില്‍ ദുര്‍മന്ത്രം നടത്തുകയും ബാഹ്യരംഗത്ത് വരാതെ പിന്മാറുകയും ചെയ്യുക എന്നതാണ് അവര്‍ ചെയ്യുക.നമുക്ക് സാധാരണയായി അവയെ കണ്ണ് കൊണ്ട് കാണാനോ കയ്യെത്തി പിടിക്കാനോ സാധിക്കാത്ത വിധം സൂത്രത്തിലും നിഗൂഢതയിലുമായിരിക്കും അതിന്റെ പ്രവര്‍ത്തനം മനുഷ്യന്റെ വിചാരങ്ങളെയും കര്‍മ്മങ്ങളെയും നിയന്ത്രിക്കുന്നത് മനസ്സാണല്ലൊ.അതിലാണീ ദുര്‍ബോധനങ്ങള്‍ നടക്കുന്നത് അത് കൊണ്ടാണ് ഹ്ര്‌ദയത്തെ ദുഷിപ്പിക്കുന്ന ദുര്‍മന്ത്രങ്ങളെ ഇത്രയും ഗൌരവത്തില്‍ കാണേണ്ടി വരുന്നത്. രണ്ടു തരം പിശാചുക്കളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ജിന്ന് വര്‍ഗത്തില്‍ പെട്ട പിശാചുക്കള്‍.മനുഷ്യ വര്‍ഗത്തില്‍ പെട്ട പിശാചുക്കള്‍.മനുഷ്യന്റെ ജന്മ ശത്രുവായ ഇബ് ലീസിന്റെ സന്തതികളായ ജിന്നു വര്‍ഗത്തിലുള്ള പിശാചുക്കള്‍ മനുഷ്യ മനസുകളില്‍ ചില ദുര്‍വിചാരങ്ങളും ഇട്ട് കൊടുക്കുന്നതാണ് മനുഷ്യശരീരത്തില്‍ രക്ത സഞ്ചാരമുള്ളിടത്തെല്ലാം പിശാച് സഞ്ചരിക്കുന്നതാണെന്ന് നബി(صلى الله عليه وسلم)പ്രസ്താവിച്ചിട്ടുണ്ട്(ബു
ാരി മുസ്~ലിം رحمه الله )പിശാച് മനുഷ്യ ഹൃദയങ്ങളില്‍ അധിവസിക്കും മനുഷ്യന്‍ അള്ളാഹുവെ സ്മരിക്കുമ്പോഴെല്ലാം അവന്‍ പിന്മാറും അള്ളാഹുവെക്കുറിച്ച് അശ്രദ്ധനായാല്‍ ദുര്‍ബോധനംചെയ്യും എന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ പിശാചുക്കളേക്കാ‍ള്‍ അപകടത്തില്‍ ഒട്ടും പിന്നിലല്ല മനുഷ്യരിലെ പിശാചുക്കള്‍.ഏഷണിയും പരദൂഷണവും പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ കുഴപ്പവും കലഹവുമുണ്ടാക്കുന്ന ഇക്കൂട്ടര്‍ ഗുണകാംക്ഷികളായി ചമഞ്ഞു കൊണ്ടായിരിക്കും പ്രത്യക്ഷപ്പെടുന്നത് ലക്ഷ്യം വഴക്കുണ്ടാക്കലായിരിക്കും അത്തരക്കാരുടെ ദുര്‍ബോധനങ്ങള്‍ അനുസരിച്ചാലുണ്ടാകുന്ന കുഴപ്പങ്ങള്‍ ചിലപ്പോള്‍ പ്രവചനാതീതമായിരിക്കും അതിനാല്‍ അത്തരം സന്ദര്‍ഭങ്ങളെ നേരിടേണ്ടി വരുമ്പോള്‍ അള്ളാഹുവെ സ്മരിക്കുകയും എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷ നേടാന്‍ അള്ളാഹുവില്‍ അഭയം തേടുകയും വേണം.അത്തരം ദുര്‍ ബോധാനക്കാര്‍ക്ക് പ്രോത്സാഹനം ലഭിക്കുന്ന സമീപനം സ്വീകരിക്കാതിരിക്കാനും തക്ക മറുപടികൊടുക്കാനും ശ്രദ്ധിച്ചാല്‍ അവരുടെ തന്ത്രങ്ങള്‍ പൊളിക്കാനാവും ഈ ദുര്‍ബോധനത്തില്‍ ജിന്നും മനുഷ്യരും പരസ്പരം സഹായികളാണ് എന്നും നാം മനസിലാക്കണം
وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَى أَوْلِيَآئِهِمْ
പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക്‌ തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും (അന്‍ ആം 121)

അപ്പോള്‍ ദുര്‍ മന്ത്രത്തിന്റെ നിയന്ത്രണം ജിന്നിലുള്ള പിശാച് ഏറ്റെടുക്കുകയും മനുഷ്യരിലെ പിശാചുക്കള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു എന്ന് ഇതില്‍ നിന്ന് മനസിലാക്കാം

നിങ്ങളില്‍ ഒരാളും തന്നെ ജിന്നില്‍ നിന്നുള്ള തന്റെ കൂട്ടുകാരനും (قرين) മലക്കുകളില്‍ നിന്നുള്ള കൂട്ടുകാരനെയും അവനില്‍ നിയോഗിക്കപ്പെടാതിരുന്നിട്ടില്ല .ശിഷ്യന്മാര്‍ ചോദിച്ചു അങ്ങേക്കും അങ്ങനെയുണ്ടോ? നബി(صلى الله عليه وسلم)പറഞ്ഞു എനിക്കുമുണ്ട്.പക്ഷെ എന്റെ പിശാചിനെ എനിക്ക് അള്ളാഹു കീഴൊതുക്കിത്തന്നിരിക്കുന്നുഅവന്‍ എന്നോട് നല്ലതിനല്ലാതെ ഉപദേശിക്കുകയില്ല(മുസ് ലിം رحمه الله)

അനാവശ്യമായ സംശയങ്ങള്‍ ഉണ്ടാക്കി ദീനില്‍ നിന്ന് ആളെ പുറത്താക്കുന്ന സംശയങ്ങളുണ്ടാക്കുന്നത് പിശാചിന്റെ ഒരു തന്ത്രമാണ്.നബി(صلى الله عليه وسلم)പറയുന്നു നിങ്ങളിലൊരാളുടെ അടുത്ത് പിശാച് വരും എന്നിട്ടവന്‍ തോന്നിപ്പിക്കും. ഇന്ന വസ്തുവിനെ പടച്ചത് ആരാണ്? (എല്ലാ ചോദ്യത്തിനും അള്ളാഹു ആണ് പടച്ചത് എന്ന ഉത്തരം ലഭിക്കും).അങ്ങനെ (ഒടുവില്‍ )അവന്‍ തോന്നിപ്പിക്കും ,ഈ അള്ളാഹുവിനെ പടച്ചത് ആരാണ് ?എന്ന്.അപ്പോള്‍ മനുഷ്യന്‍ അള്ളാഹുവില്‍ ശരണം തേടുകയും അതില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്യട്ടെ(ബുഖാരി മുസ് ലിം)


മനുഷ്യ ഹൃദയങ്ങളില്‍ ആദ്യമാദ്യം ഉത്തരം ലഭിക്കുന്ന ചില സംശയങ്ങള്‍ അന്വേഷണ രൂപേണ ഇട്ട് കൊടുക്കുന്ന പിശാച് ക്രമേണ ഉത്തരം മുട്ടിക്കുന്ന സംശയങ്ങള്‍ ഇടുകയും സംശയത്തിലൂടെ അവന്‍ വഴിതെറ്റുകയും ചെയ്യും. തന്റെ യുക്തിക്ക് ഉള്‍ക്കൊള്ളാനാവാത്ത കാര്യങ്ങളെ മുഴുവന്‍ ചോദ്യം ചെയ്യാനും മുസ്ലിം മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കാനും ശ്രമിക്കുന്നവര്‍ ഈ വസ്തുത സഗൌരവം ചിന്തിക്കേണ്ടിയിരിക്കുന്നു. സംശയത്തിന്റെ മുള്‍മുനയില്‍ ആളുകളെ നിര്‍ത്താനായി കുയുക്തിയും തര്‍ക്കങ്ങളുമുണ്ടാക്കുന്ന മനുഷ്യര്‍ നേരത്തേ സൂചിപ്പിച്ച കാവല്‍ തേടപ്പെടേണ്ട ഗണത്തിലാണു വരിക എന്ന് മറക്കാതിരിക്കാം നമുക്ക്!

ജിന്ന് എന്ന ഒരു വിഭാഗം (മനുഷ്യരല്ലാത്ത) ഉണ്ട് എന്ന് ഈ അദ്ധ്യായത്തിലൂടെ സുതരാം വ്യക്തമാണ് ഇതിനു തൊട്ടു മുന്‍പുള്ള അദ്ധ്യായത്തില്‍ അള്ളാഹുവിന്റെ ഒരു വിശേഷണം(رب الفلق) പറഞ്ഞ് നാലു കാര്യങ്ങളെ കുറിച്ച് കാവല്‍ തേടുകയായിരുന്നു.ഈ അദ്ധ്യായത്തില്‍ അള്ളാ‍ഹുവിന്റെ മൂന്ന് വിശേഷണം പറഞ്ഞ് ഒരു കാര്യത്തെ തൊട്ട് കാവല്‍ തേടുകയാണ്.എന്താണീ വ്യത്യാസത്തിന്റെ കാരണം? ഇമാം റാസി(رحمه الله) അതിനു പറഞ്ഞ നിവാരണം ഇങ്ങനെയാണ്. മുന്‍പുള്ള അദ്ധ്യായത്തില്‍ മനുഷ്യ ശരീരത്തെ അപകടപ്പെടുത്തുന്ന വിഷയങ്ങളെ തൊട്ട് കാവല്‍ തേടുകയായിരുന്നു.ഈ അദ്ധ്യായത്തില്‍ ആകട്ടെ മനസിനെ അപകടപ്പെടുത്തി വിശ്വാസം ഹനിക്കുന്ന വിഷയത്തെ തൊട്ട് കാവല്‍ തേടുകയാണ്.തേടപ്പെടുന്ന വിഷയത്തിന്റെ ഗൌരവമനുസരിച്ചാണ് അതിനു മുമ്പുള്ള കീര്‍ത്തന വാക്യങ്ങള്‍ വര്‍ധിക്കല്‍ .ഈമാന്‍ നഷ്ടപ്പെടുന്ന വിഷയമാണല്ലോ ഏറ്റവും ഗൌരവം അത് കൊണ്ടാണ് അള്ളാ‍ഹുവിന്റെ വിശേഷണം കൂടുതല്‍ പറഞ്ഞ് കൊണ്ട് കാവല്‍ തേടിയത്(റാസി)

ഒരിക്കല്‍ നബി(صلى الله عليه وسلم)യുമായി തന്റെ കഴുത വീഴാന്‍ പോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സ്വഹാബി പറഞ്ഞു.പിശാച് നശിക്കട്ടെ എന്ന്.അപ്പോള്‍ നബി(صلى الله عليه وسلم)പറഞ്ഞു.അങ്ങനെ പറയരുത്.കാരണം അങ്ങനെ പറയുമ്പോള്‍ പിശാച് സ്വന്തത്തെ വലുതായി കാണുകയും എന്റെ ശക്തി കൊണ്ട് ഞാന്‍ അവനെ വീഴ്ത്തി എന്ന് പറയുകയും ചെയ്യും (അവന്‍ അഹങ്കരിക്കും) അതെ സമയം നിങ്ങള്‍ ആ സമയത്ത് بسم الله എന്ന് പറഞ്ഞാല്‍ അവന്‍ ചെറുതാവും അങ്ങനെ അവന്‍ ഈച്ചയെ പോലെയാവും. ദിക് റുകള്‍ അത്രയും അലര്‍ജ്ജിയാണ് പിശാചിന്.അത് കൊണ്ട് തന്നെ നമ്മുടെ നാവ് ദിക് റു കൊണ്ട് എപ്പോഴും പച്ചയായിരിക്കണം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്

ദുര്‍ബോധനങ്ങള്‍ (വസ് വാസ് )കൂടുതല്‍ ഉശാറാവാന്‍ എന്ന രീതിയില്‍ പിശാച് ഉണ്ടാക്കും. അങ്ങനെ വുളൂ ചെയ്യുന്ന സമയത്ത് കൂടുതല്‍ നന്നാക്കാനെന്ന വ്യാജേന പിശാച് മനുഷ്യനെ ഉപയോഗപ്പെടുത്തും.അതിനാല്‍ ചെയ്യേണ്ട കാര്യങ്ങളും ചൊല്ലേണ്ട കാര്യങ്ങളുമൊക്കെ യഥാവിധി നാം ചെയ്യുകയും ശരിയായിട്ടുണ്ട് എന്ന് ഉറപ്പിക്കുകയുമാണ് ചെയ്യേണ്ടത്.അല്ലാതെ പിശാച് തോന്നിപ്പിക്കുന്നതിനനുസരിച്ച് നന്നാക്കാന്‍ എന്ന നിലക്ക് നമ്മെ നന്മയില്‍ നിന്ന് തടയും.നാം അറിയാതെ അതില്‍പെട്ട് പോകും .അതിനാല്‍ 'വസ് വാസ്' എന്നത് മാരകമാണെന്ന് നാം തിരിച്ചറിയണം