അദ്ധ്യായം1 -സൂക്തം 4

مَـالِكِ يَوْمِ الدِّينِ
(പ്രതിഫല ദിനത്തിന്റെ ഉടമസ്ഥന്‍)

മുന്‍  സൂക്തങ്ങളില്‍ നിന്ന് എല്ലാറ്റിന്റെയും ഉടമസ്ഥന്‍  അല്ലാഹുവാണെന്ന് വ്യക്തമായിരിക്കെ ഈ സൂക്തത്തിന്റെ പ്രസക്തി എന്താണ്‌ എന്ന് ചിന്തിച്ചേക്കാം ! പ്രസക്തിയുണ്ട്‌. ഈ ലോകത്ത്‌ യഥാര്‍ത്ഥ ഉടമ അല്ലാഹുവാണെങ്കിലും ബാഹ്യമായി അധികാരം കയ്യാളാനും അവകാശവാദങ്ങളുന്നയിക്കാനും ധാരാളമാളുകള്‍ക്ക്‌ അല്ലാഹു അവസരം നല്‍കി. അത്‌ ദുരുപയോഗം ചെയ്തു കൊണ്ട്‌ ദൈവം ചമയാന്‍  പോലും ഫറോവയെ പോലുള്ളവര്‍  ധാര്‍ഷ്ട്യം കാണിച്ചു എന്നാല്‍  അങ്ങനെയുള്ളവരുള്‍പ്പെടെ ബാഹ്യമായി പോലും അവകാശ വാദവുമായി ഒരാളും അവിടെ വരില്ലെന്ന് മാത്രമല്ല അന്ന് (പ്രതിഫല നാളില്‍ ) എല്ലാവരും മിണ്ടാപ്രാണികളായിരിക്കും.

(لِّمَنِ الْمُلْكُ الْيَوْمَ لِلَّهِ الْوَاحِدِ الْقَهَّارِ (غافر16 ''ആര്‍ക്കാണ്‌ ഇന്ന് അധികാരം ? ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവിനു തന്നെ! (സൂറ:ഗാഫിര്‍ 16)

الْمُلْكُ يَوْمَئِذٍ الْحَقُّ لِلرَّحْمَنِ (الفرقان26 അന്ന് യഥാര്‍ത്ഥമായ അധികാരം കരുണാവാരിധിയായ അല്ലാഹുവിനു മാത്രമാകുന്നു(സൂറ:അല്‍ ഫുര്‍ ഖാന്‍ 26)

الْمُلْكُ يَوْمَئِذٍ لِّلَّهِ يَحْكُمُ بَيْنَهُمْ (الحج 56) ആനാളില്‍  ആധിപത്യം അല്ലാഹുവിന്റേതായിരിക്കും അവന്‍  അവര്‍ക്കിടയില്‍  തീര്‍പ്പു കല്‍പ്പിക്കും(സൂറ:അല്‍  ഹജ്ജ്‌ 56)

അപ്പോള്‍  പ്രതിഫല ദിനത്തിന്‌ അവകാശിയായി മറ്റാരുമില്ല.ഭൂമിയില്‍  അങ്ങനെയുള്ള(താല്‍ ക്കാലികമാണെങ്കിലും) വര്‍  ധാരാളമുണ്ട്‌.എങ്കില്‍  ഈ വിശേഷണം തികച്ചും പ്രസക്തം തന്നെ!നാം സാധാരണ പറയാറില്ലേ ഇപ്പോള്‍ അദ്ദേഹത്തിന്റെ സമയമാണ്‌ ഏതെങ്കിലും മേഘലയില്‍  ഒരാള്‍ 'താര' മായി അറിയപ്പെടുമ്പോള്‍ ഇത്‌ അദ്ദേഹത്തിന്റെ സമയമാണെന്ന് പറയും അഥവാ എല്ലാ ശ്രദ്ധയും അദ്ദേഹത്തിലേക്ക്‌ തിരിയുന്നു എന്നാണിതിന്റെ താല്‍പര്യം. ഈ നിലക്ക്‌ പരലോകം മുഴുവനും അല്ലാഹുവിന്റേതാണ്‌ അവന്‍  ശ്രദ്ധിക്കപ്പെടുന്നു. അംഗീകരിക്കപ്പെടുന്നു അറിയപ്പെടുന്നു പറയപ്പെടുന്നു. മറ്റുള്ളവര്‍ക്ക്‌ സംസാരിക്കാന്‍  പോലും അവന്റെ അനുവാദം വേണം


لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرحْمَنُ وَقَالَ صَوَابًا (النبأ38
അല്ലാഹു അനുവാദം നല്‍ കുകയും സത്യം പറയുകയും ചെയ്തവരല്ലാതെ ആരും അന്ന് സം സാരിക്കുകയില്ല(സൂറ:അന്നബഅ് 38)

സത്യം പറഞ്ഞവരും സംസാരിക്കാന്‍  അല്ലാഹു അനുവാദം കൊടുത്തവരും പ്രവാചകന്മാര്‍  തുടങ്ങിയ മഹാത്മാക്കളാണ്‌ അവര്‍ക്ക്‌ അല്ലാഹു പ്രത്യേകം അനുവാദം നല്‍കും. അവര്‍  ശഫാഅത്ത്‌ (ശുപാര്‍ശ) ചെയ്യുകയും പാപികളെ രക്ഷിക്കുകയും ചെയ്യും. ഇതും (ശുപാര്‍ശ) അല്ലാഹുവിന്റെ അധികാരത്തില്‍  പെട്ടത്‌ കൊണ്ടാണ്‌ ശുപാര്‍ശക്ക്‌ അനുമതി ആവശ്യമായി വന്നത്‌. من ذا الذي يشفع عنده الاباذنه ആരാണ്‌ അല്ലാഹുവിന്റെ അനുമതിയില്ലാതെ അവന്റെ അടുക്കല്‍  ശുപാര്‍ശ ചെയ്യുന്നവന്‍  ( അല്‍  ബഖറ:) എന്ന് അല്ലാഹു ചോദിച്ചതും ഇത്‌ കൊണ്ടാണ്‌. അപ്പോള്‍ അനുമതിയുള്ളവര്‍ക്ക്‌ ശുപാശ ചെയ്യാം ! ചെയ്യും ! എന്നെല്ലാം വ്യക്തം. നബി(സ്വ) യുടെ സുപ്രധാനമായ ശുപാര്‍ശ ഈ ദിനത്തിലെ പ്രത്യേക സംഭവം തന്നെയാണ്‌. യൗമുല്‍  ഖിയാമ:(തയാറെടുപ്പ്‌ ദിനം) യൗമുല്‍  ഹശ്‌ര്‍  (സംഗമ ദിനം) യൗമുല്‍  ഹിസാബ്‌(കണക്കെടുപ്പ്‌ ദിനം) യൗമുല്‍  ബഅ്സ്‌(പുനര്‍ജന്മദിനം) യൗമുത്തഗാബുന്‍ ( നഷ്ടത്തിന്റെ ദിനം) യൗമുല്‍  ആഖിര്‍ (അവസാനദിനം) യൗമുല്‍  ഫസ്‌ല്‍ (തീര്‍പ്പ്‌ കല്‍പ്പിക്കുന്ന ദിനം) എന്നിങ്ങനെ ധാരാളം നാമങ്ങള്‍0 ഈ ദിനത്തിനുണ്ട്‌. ബ്രായ്ക്കറ്റില്‍  കൊടുത്ത അര്‍ത്ഥങ്ങളെല്ലാം ആദിനത്തിലെ പ്രധാന സംഭവങ്ങളാണ്‌ ഈ ലോകത്ത്‌ അല്ലാഹു ഉദ്ദേശിച്ചതൊക്കെ നടക്കും അഥവാ നടക്കാന്‍  പോകുന്നതൊക്കെ അല്ലാഹു മുന്‍ കൂട്ടി മനസിലാക്കുന്നു. എന്നാല്‍  അത്‌ അവന്‍  ആഗ്രഹിക്കുന്നതാവണമെന്നില്ല അതായത്‌ അല്ലാഹു ആഗ്രഹിക്കാത്തതും എന്നാല്‍  മുന്‍ കൂട്ടി മനസ്സിലാക്കിയതും ഈ ലോകത്ത്‌ നടക്കും പക്ഷെ അവന്‍  ആഗ്രഹിക്കുന്നത്‌ മാത്രമേ പരലോകത്ത്‌ നടക്കൂ അതാണ്‌ പരലോകം അവന്റെ സമയമാണെന്ന് പറഞ്ഞത്‌. എന്നാല്‍  അല്ലാഹുവിന്റെ ആഗ്രഹം നമ്മുടെ ആഗ്രഹം പോലെയല്ല അല്ലാഹു പ്രതിഫലം തരാമെന്ന് വഗ്ദാനം ചെയ്ത കാര്യമേതാണോ അതാണ്‌ അവന്‍  ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും നമ്മില്‍  നിന്ന് ആവശ്യപ്പെടുന്നതും അല്ലാതെ അല്ലഹുവിനു നമ്മെ പോലെ കുറെ അഭിലാഷങ്ങളും മോഹങ്ങളുമുണ്ടെന്നും അത്‌ നടന്നില്ലെങ്കില്‍  അവന്‌ മോഹഭംഗവും നിരാശയും ഉണ്ടാകുമെന്നല്ല വിചാരണ ദിവസം ഈ ലോകത്ത്‌ നന്മ ചെയ്യുന്നവരേയും തിന്മ ചെയ്യുന്നവരേയും കാണാം ,മര്‍ദ്ദിതനും മര്‍ദ്ദകനുമുണ്ടാവും, ഇവരിലെ നന്മയുടെ വക്താക്കള്‍ക്ക്‌ പലപ്പോഴും ഈ ലോകം കൈപ്പേറിയ അനുഭവങ്ങള്‍ സമ്മാനിക്കുമ്പോള്‍ തെമ്മാടിയും അക്രമിയും ഇവിടെ സ്വതന്ത്രമായി വിലസുന്നു. മരണം എല്ലാവര്‍ക്കും നാം അനുഭവത്തില്‍  കാണുകയും ചെയ്യുന്നു. മരണത്തോടെ എല്ലാം അവസാനിക്കുകയാണോ ? ആണെന്ന് വന്നാല്‍  ഈ ലോകത്ത്‌ അക്രമ വാസന ഇനിയും വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍  തര്‍ക്കമില്ല. മര്യാദക്കാരനായി ജീവിക്കുന്നവന്‍  വെറുമൊരു വിഢ്ഢിയാണെന്ന് ബുദ്ധിയുള്ളവന്‍  പറയുമോ? ഇല്ലെങ്കില്‍  മര്യാദക്കാരനും തെമ്മാടിയും അക്രമിയും നീതിമാനും ശരിക്കും തീരുമാനിക്കപ്പെടുന്ന ഒരു രംഗം വേണ്ടേ? ഇവിടെ അതില്ലെന്നുറപ്പ്‌. അതിന്റെ പരിഹാരമാണ്‌ ലോകരക്ഷിതാവ്‌ ഉണ്ടാക്കുന്നത്‌ പ്രതിഫല ദിനം!

لِيَجْزِيَ الَّذِينَ أَسَاؤُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى (النجم 31

''തിന്മ ചെയ്തവര്‍ക്ക്‌ അവര്‍  പ്രവര്‍ത്തിച്ചതിനനുസരിച്ച്‌ പ്രതിഫലം നല്‍കുവാനും നന്മ ചെയ്തവര്‍ക്ക്‌ ഏറ്റവും നല്ല പ്രതിഫലം (സ്വര്‍ഗീയാനുഗ്രഹങ്ങള്‍) നല്‍കുവാനും വേണ്ടിയത്രെ (സന്മാര്‍ഗികളില്‍  നിന്ന് ദുര്‍മാര്‍ഗികളെ അവന്‍  വേര്‍ത്തിരിച്ചത്‌ (സൂറ:അന്നജ്മ്‌31)


أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ (ص28

സത്യത്തില്‍  വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെ നാം ആക്കുമോ?അതല്ലെങ്കില്‍  ഭയ ഭക്തിയോടെ ജീവിക്കുന്നവരെ ദുഷ്ടന്മാരെ പോലെ നാം ആക്കുമോ?(സൂറ:സ്വാദ്‌ 28)

ഇത്‌ പോലെ ധാരാളം സൂക്തങ്ങളിലൂടെ പ്രതിഫല ദിനത്തിന്റെ പ്രസക്തി അല്ലാഹു ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. അക്രമികള്‍ രക്ഷപ്പെടലും നിരപരാധികള്‍ ശിക്ഷിക്കപ്പെടലുമൊക്കെ ഭൗതിക കോടതികളിലെ നിത്യ കാഴ്ചകളാണല്ലോ ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നത്‌ പൊതുവെ അംഗീകരിക്കപ്പെട്ട തത്വമാണ്‌ കാരണം കുറ്റവാളി രക്ഷപ്പെട്ടാലും അവനെ പിന്നീട്‌ പിടികൂടി ശിക്ഷിക്കാന്‍  സാധിച്ചേക്കും പക്ഷെ നിരപരാധി ശിക്ഷിക്കപ്പെട്ടതിന്‌ ശേഷം അയാളുടെ നിരപരാധിത്വം തെളിഞ്ഞാല്‍ ശിക്ഷ തിരിച്ചെടുക്കാന്‍  സാധിക്കുമോ? ഭൗതിക ലോകത്ത്‌ കുറ്റം കണ്ട്‌ പിടിക്കാന്‍  പോലീസും വിചാരണക്ക്‌ കോടതിയുമുണ്ട്‌ ശിക്ഷിക്കാന്‍  ജയിലും. പക്ഷെ ഇവിടെ നിന്നൊക്കെ കുറ്റവാളി രക്ഷപ്പെടുന്നു, ഇങ്ങനെയുള്ളവനെ പൂട്ടാന്‍  കുറ്റമറ്റ സംവിധാനം ആവശ്യമാണ്‌. അതിനാണീ പ്രതിഫല ദിവസം. ഒരാളെ കൊന്നവനും നൂറു പേരെ കൊന്നവനും ഏറിക്കഴിഞ്ഞാല്‍  ഒരു വധ ശിക്ഷയാണ്‌ ഇവിടെ നല്‍കാനാവുക എങ്കില്‍  അത്രയും തവണ തൂക്കാനുള്ള സംവിധാനം കാണണം അതിനാണ്‌ ഭൗതിക ലോകത്തെ പരിമിതികളില്ലാത്ത ഈ സംവിധാനം അല്ലാഹു ഒരുക്കിയത്‌. നീതി അര്‍ഹിക്കുന്നവര്‍ക്ക്‌ അതും ശിക്ഷ അര്‍ഹിക്കുന്നവര്‍ക്ക്‌ അതും ലഭിക്കണം എങ്കിലേ റഹ്‌മാന്‍,റഹീം, മുന്‍തഖിം(ശിക്ഷിക്കുന്നവന്‍) എന്നിങ്ങനെയുള്ള അല്ലാഹുവിന്‍റെ  നാമങ്ങള്‍ക്ക്‌ പ്രസക്തിയുള്ളൂ! ഇതിനായി കുറ്റമറ്റ അന്വേഷണ സംവിധാനവും അല്ലാഹു ഒരുക്കി. ഇവിടെ കളവ്‌ പറയാന്‍  മടിയില്ലാത്ത നാവും സമര്‍ത്ഥമായി കള്ളം പറയാന്‍  ശീലിപ്പിക്കുന്ന വക്കീലും കൂടിയാല്‍  ഏത്‌ അപരാധിയും കുറ്റവിമുക്തനാവുന്ന കാഴ്ച നമുക്ക്‌ കാണാം എന്നാല്‍  അത്തരം എല്ലാവിക്രിയകളേയും മാറ്റി നിര്‍ത്തി തെളിവ്‌ ശേഖരിക്കുന്ന സംവിധാനമാണ്‌ അല്ലാഹു ആവിഷ്ക്കരിച്ചത്‌. മനുഷ്യന്‍  ഇവിടെ ചെയ്യുന്നതെന്തും റെക്കോര്‍ഡ്‌ ചെയ്യാനുള്ള ഉപകരണങ്ങള്‍ അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്‌ മലക്കുകള്‍ എന്ന റഡാര്‍ സംവിധാനം ഇതിന്നായി അവന്‍  ഉപയോഗിക്കുന്നു ഇത്‌ കുറ്റവാളി കാണാത്ത അതി രഹസ്യ സംവിധാനമാണ്‌ പക്ഷെ അവന്‍  റഹ്‌മാനായതിനാല്‍  മുന്നറിയിപ്പ്‌ തന്നിട്ടുണ്ട്‌. റഡാര്‍  ഒളിപ്പിച്ചു വെച്ചാലും റോഡ്‌ റഡാര്‍  കൊണ്ട്‌ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന ബോര്‍ഡ്‌ നാം കാണാറില്ലേ? അല്ലാഹുവിന്റെ ഈ സംവിധാനം ഒരിക്കലും പിഴക്കില്ല എന്നിട്ടും മനുഷ്യന്‌ വിചാരണ നാളില്‍  കാരണം ബോധിപ്പിക്കാന്‍  അല്ലാഹു അവസരം നല്‍കും. പക്ഷെ ഭൂമിയില്‍  നുണ പറഞ്ഞ്‌ ശീലിച്ച നാവിനു സീല്‍  ചെയ്ത്‌ കൈകള്‍ സംസാരിക്കാനും കാലുകള്‍ സാക്ഷിപറയാനും അല്ലാഹു ഏര്‍പ്പാടാക്കും. യാതൊരു കുത്രന്ത്രങ്ങളും അവിടെ നടക്കില്ലെന്ന് സാരം!


الْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ (يس65

അന്നാളില്‍  അവരുടെ വായകള്‍ നാം മൂടിക്കെട്ടുകയും കൈകള്‍ സംസാരിക്കുകയും കാലുകള്‍ സാക്ഷി പറയുകയും ചെയ്യും അവര്‍  ഇഹലോകത്ത്‌ എന്താണ്‌ ചെയ്ത്‌ കൊണ്ടിരുന്നതെന്ന്
(സൂറ:യാസീന്‍  65) ഈ ദിനം എന്നാണെന്ന് കൃത്യമായി നിര്‍ണ്ണയം നമുക്കറിയില്ല എന്നാണീദിനം എന്ന് ചോദിക്കുന്നവരോട്‌ അത്‌ നാഥന്‍  വെളിപ്പെടുത്തുമെന്ന് ഉത്തരം പറയാനാണ്‌ നബി(സ്വ) നിര്‍ദ്ദേശിക്കപ്പെട്ടത്‌ എന്നാല്‍  ഓരൊരുത്തരുടെയും മരണത്തോടെ അവന്റെ ഖിയാമം ആരംഭിച്ചുവേന്ന് നബി(സ്വ) അറിയിച്ചു. അതായത്‌ മരണത്തോടെ തന്നെ രക്ഷയോ ശിക്ഷയോ ഭാഗികമായി ആരംഭിക്കുമെന്ന് സാരം അതിനു പുറമേ ആപേക്ഷികമായി ഓരോരുത്തരുടെയും പ്രതിഫലനാള്‍ ഇവിടെയും രൂപപ്പെടുന്നു. നല്ലവരുടെ നന്മ പ്രകീര്‍ത്തിക്കാനും അവരുടെ ഗുണഗണങ്ങള്‍ എടുത്ത്‌ പറയാനും ജനം മല്‍സരിക്കുമ്പോള്‍ ചീത്ത പ്രവര്‍ത്തനം നടത്തിയവരെ ആക്ഷേപിക്കാനും ജനം മറക്കുന്നില്ല. നംറൂദ്‌, ഫറോവ ,ഹിറ്റ്ലര്‍, അബൂജഹ്‌ല്‍  .. ഉദാഹരണമായെടുക്കാം. മരിക്കുമെന്നതില്‍  തര്‍ക്കമില്ലാത്ത യുക്തിവാദികളും മറ്റും ഈ അനിവാര്യത ഇപ്പോള്‍ മനസ്സിലാക്കാത്തത്‌ കഷ്ടമാണ്‌. യഥാര്‍ത്ഥ ഖിയാമത്ത്‌ നാളില്‍  അവര്‍ മനസിലാക്കും പക്ഷെ അപ്പോഴത്തെ തിരിച്ചറിവ്‌ കൊണ്ട്‌ ഒരു പ്രയോജനവുമില്ല. ചിന്തിച്ച്‌ അപകടത്തില്‍  നിന്ന് മുന്നേ രക്ഷപ്പെടുന്നവനാണ്‌ ബുദ്ധിമാൻന്‍ എല്ലാം തകര്‍ന്ന ശേഷം ചിന്തിക്കുന്നവനല്ല. ഏതായാലും തിയതി നമുക്കറിയാത്ത ഈ നാളിനു വേണ്ടി അന്ന് നല്ല പ്രതിഫലവും സ്വര്‍ഗവും വാങ്ങാന്‍  വേണ്ടി ഒരുങ്ങുകയാണ്‌ നമ്മുടെ കടമ.

എന്നാണ്‌ അന്ത്യനാള്‍ എന്ന് ചോദിച്ച ശിഷ്യനോട്‌ അതിനു താന്‍  എന്താണ്‌ ഒരുക്കിയിട്ടുള്ളത്‌ എന്നായിരുന്നു നബി(സ്വ)യുടെ മറു ചോദ്യം .നന്മ പ്രവര്‍ത്തിക്കാനാണീ ലോകം പ്രതിഫലം തരാന്‍  പരലോകവും. എങ്കില്‍  ബുദ്ധിയുള്ളവന്‍  പരലോകത്തെ നല്ല ഫലത്തിനായി അദ്ധ്വാനിക്കില്ലേ? ജീവിതത്തിന്റെ സകല മേഘലയിലും സൂക്ഷ്മത കൈമുതലാക്കുക ! വഞ്ചനയുടെ ലോകത്താണ്‌ നമ്മുടെ ജീവിതം. വിചാരണ നാളിനെ ഭയപ്പെടുന്നവന്‍  മാത്രമേ അതില്‍  നിന്ന് രക്ഷപ്പെടാന്‍  നിര്‍ബന്ധബുദ്ധി കാണിക്കൂ. പാലില്‍  വെള്ളം കൂട്ടാന്‍  നിര്‍ദ്ദേശിക്കുന്ന മാതാവിനോട്‌ പരലോകത്ത്‌ വഷളാവുമെന്നതിനാല്‍  ഞാന്‍  അത്‌ ചെയ്യില്ലെന്ന് പറഞ്ഞ സ്ത്രീ രത്നങ്ങള്‍ (ഉമര്‍ (റ)ന്റെ കാലത്ത്‌ നടന്നൊരു സംഭവം) ഈ മഹിത ചിന്തകളുടെ സംഭാവനകളാണ്‌


الكيس من دان نفسه وعمل لما بعد الموت

യഥാര്‍ത്ഥ ബുദ്ധിമാന്‍  തന്നെ അല്ലാഹുവിനു കീഴ്പ്പെടുത്തുകയും മരണശേഷമുള്ള ജീവിതത്തിനു(അതിന്റെ സന്തോഷാവസ്ഥക്ക്‌ )വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവനാണ്‌. ചുരുക്കത്തില്‍  നമുക്കൊരുങ്ങാം ! കറകളഞ്ഞ വിശ്വാസവും ആത്മാര്‍ത്ഥമായ കര്‍മ്മങ്ങളുമായി.. ഇടക്കെവിടെയോ പറ്റിയ അബദ്ധങ്ങള്‍ മാപ്പാക്കാനായി നാഥനോട്‌ ഉള്ളുരുകി പ്രാര്‍ത്ഥിക്കാം.. അവന്‍  കരുണാമയനാണല്ലോ ! എല്ലാ നന്മക്കും നാഥന്‍  അനുഗ്രഹിക്കട്ടെ ..ആമീന്‍  .