അദ്ധ്യായം1 -സൂക്തം 5

اياك نعبد واياك نستعين
''നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും,
നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു ''

ഫാത്തിഹ അല്ലാഹുവിനോടുള്ള അപേക്ഷയാണെന്ന് മുമ്പ്‌ നാം പറഞ്ഞത്‌ ഓര്‍ക്കുമല്ലോ. കഴിഞ്ഞ നാല്‌ സൂക്തങ്ങളിലായി ( സൂക്തം 1, സൂക്തം 2 , സൂക്തം 3 ,സൂക്തം4 ) അല്ലാഹുവിന്റെ പ്രധാന നാമങ്ങള്‍ ഉരുവിട്ടും ചിലത്‌ ആവര്‍ത്തിച്ചും ഇഹവും, പരവും ആ ഉടമക്ക്‌ സമര്‍പ്പിച്ചും ഉപചാരങ്ങളെല്ലാം പൂര്‍ത്തിയാക്കിയ വിശ്വാസി വിഷയത്തിലേക്ക്‌ കടക്കുന്നു. ഫാത്തിഹ എന്ന അപേക്ഷ നമുക്ക്‌ തയാറാക്കി തന്നത്‌ അല്ലാഹുവായതിനാല്‍ അപേക്ഷ ഫോറത്തില്‍ വരാവുന്ന തകരാറു കാരണത്താല്‍ അപേക്ഷ തള്ളപ്പെടില്ല കാരണം ഈ ഫോറം എഡിറ്റ്‌ ചെയ്തതും അല്ലാഹുവാണ്‌ അതിനാല്‍ വേണ്ടത്‌ വിടുകയോ വേണ്ടാത്തത്‌ പെടുകയോ ഇല്ല. നിന്നെ ഞങ്ങള്‍, എന്ന പ്രയോഗം അവനുമായി അടിമ നേടിയ സാന്നിദ്ധ്യത്തിന്റെ തെളിവാണ്‌. കാരണം അല്ലാഹുവിന്റെ നാമം ജപിക്കുന്നിടത്ത്‌ അവന്റെ സാന്നിദ്ധ്യം ഉണ്ടാകും.

انا عند ظن عبدي بي وانا معه اذاذكرني فان ذكرني في نفسه ذكرته في نفسي وان ذكرني في ملأ ذكرته في ملأ خير منهم (بخاري مسلم

ഞാന്‍ എന്റെ അടിമ വിചാരിക്കുന്നിടത്താണ്‌. അവന്‍ ഒറ്റക്ക്‌ എന്റെ നാമം ജപിച്ചാല്‍ ഞാന്‍ ഒറ്റക്ക്‌ അവന്റെ നാമം പറയും. അവൻന്‍ കൂട്ടത്തില്‍ എന്റെ നാമം ജപിച്ചാല്‍ അതേക്കാള്‍ ഉത്തമമായ കൂട്ടത്തില്‍ ഞാന്‍ അവനെ പറയും(ബുഖാരി,മുസ്‌ലിം)

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു എന്നാണല്ലോ പറയുന്നത്‌. ഒറ്റക്ക്‌ നിസ്ക്കരിക്കുന്നവനും പറയേണ്ടത്‌ ഇങ്ങനെ തന്നെ. ഈപ്രയോഗം ധാരാളം കാര്യങ്ങള്‍ നമ്മെ ഉണര്‍ത്തുന്നു. സംഘമായുള്ള നിസ്ക്കാരത്തിന്റെ അനിവാര്യത, മുസ്‌ലിമിന്റെ ഐക്യ ബോധം, ദേശ ഭാഷാ രാഷ്ട്രീയാദി ഭിന്നിപ്പുകളും വൈജാത്യവും നിലനില്‍ക്കുമ്പോള്‍ തന്നെ ആത്യന്തികമായി ആദര്‍ശത്തിലും കാഴ്ചപ്പാടിലും അവരുടെ യോജിപ്പ്‌ പ്രകടമാകുന്നു.

واعتصموا بحبل الله جميعا ولاتفرقوا

അല്ലാഹുവിന്റെ പാശം നിങ്ങള്‍ മുറുകെ പിടിക്കുക നിങ്ങള്‍ ഭിന്നിക്കരുത്‌(ആലു ഇംറാന്‍ )

'ഞങ്ങള്‍' പ്രയോഗത്തില്‍ മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്‌ അഥവാ ഞാന്‍ ആരാധിക്കുന്നുവെന്ന് പറയാന്‍ നമുക്കെന്താണ്‌ യോഗ്യത? നമ്മെ അല്ലാഹു പടച്ചു. ആത്മാവും അവയവങ്ങളും മറ്റ്‌ അനുഗ്രഹങ്ങളും അവന്‍ നല്‍കി ഭൂമിയും അതിലുള്ളതും നമുക്കായി അവന്‍ സൃഷ്ടിച്ചു അങ്ങനെ ഒന്നുമറിയാത്തവനായി, ഒന്നിനും കഴിയാത്തവനായി ഭൂമിയിലേക്ക്‌ വന്ന നമ്മെ അവന്‍ പരിപാലിച്ചു എന്നിട്ടും പലപ്പോഴും ആ മഹാശക്തിയെ വിസ്മരിച്ച്‌ തെറ്റുകളിലും അധര്‍മ്മങ്ങളിലും മുഴുകിയ നാം ഞാന്‍ നിന്നെ ആരാധിക്കുന്നു എന്ന് പറയാന്‍ വിഷമം തോന്നും ! തോന്നണം ! എന്നാല്‍ ഈ അനുഗ്രഹങ്ങളെല്ലാം അവന്‍ നല്‍കിയതാണെന്നും അവനെ അനുസരിക്കലല്ലാത്ത ഒരു കാര്യവും എനിക്കില്ലെന്നും അറിഞ്ഞ കുറെ നല്ലവരായ ..മഹാന്മാര്‍..ഇവിടെയുണ്ട്‌. അവര്‍ അല്ലാഹുവിനെ ധിക്കരിച്ചവരല്ല, അരുതായ്മകളില്‍ മുഴുകിയവരുമല്ല. അതിനാല്‍ അവരുടെ പ്രവര്‍ത്തനം സ്വീകരിക്കപ്പെടും.

انما يتقبل الله من المتقين

നിശ്ചയം ഭക്തന്മാരില്‍ നിന്ന് മാത്രമാണ്‌ അല്ലാഹു കര്‍മ്മങ്ങള്‍ സ്വീകരിക്കുന്നത്‌

അപ്പോള്‍ നിസ്ക്കരിക്കാന്‍ നില്‍ക്കുന്ന നമ്മള്‍ നമ്മുടെ കുറവുകള്‍ തിരിച്ചറിയുകയും ഒറ്റക്ക്‌ ഇതുമായി ചെന്നാല്‍ തള്ളപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കാണുകയും ചെയ്തപ്പോള്‍ ഈ പുഴുക്കുത്തുള്ളതും കൂടി നാഥന്‍ സ്വീകരിക്കാന്‍ എന്താണ്‌ മാര്‍ഗമെന്ന് ആലോചിക്കുകയാണ്‌. അടിമയോട്‌ കാരുണ്യമുള്ള നാഥന്‍ തന്നെ കാണിച്ചു കൊടുക്കുന്ന വഴിയാണീ ഞങ്ങള്‍ പ്രയോഗം! അതായത്‌ അല്ലാഹുവേ ഈ നിസ്ക്കരിക്കുന്ന ഞാന്‍ മോശക്കാരനും നിന്റെ മുന്നില്‍ ആരുമല്ലാത്തവനുമാണ്‌ പക്ഷെ നിന്റെ പ്രവാചകന്മാര്‍ ഇഷ്ടദാസന്മാര്‍ തുടങ്ങി പലരും നീ അനുഗ്രഹിച്ചവരും അവരുടെ കര്‍മ്മങ്ങള്‍ സ്വീകരിക്കുന്നതുമാണല്ലോ. അവര്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിലാണ്‌ ഞാനും. അവരുടെ ആരാധനകള്‍ നീ സ്വീകരിക്കുമ്പോള്‍ ആ കൂട്ടത്തില്‍ , പാവപ്പെട്ട ഞങ്ങളുടേതും നീ സ്വീകരിക്കേണമേ ഞങ്ങളുടെത്‌ കുറ്റമറ്റതല്ലെങ്കിലും! ഒറ്റക്ക്‌ ചിലവാകാത്തത്‌ കൂട്ടത്തില്‍ ചിലവാകുമല്ലോ! ഇത്‌ ചുളുവില്‍ അല്ലാഹുവിനെ പറ്റിച്ചതല്ല ! മറിച്ച്‌ കരുണാമയനായ റബ്ബ്‌ നമ്മെ സഹായിച്ചതാണ്‌. കാരണം അവന്റെ ഇഷ്ടദാസന്മാര്‍ മുഖേന അവനിലേക്കെത്തുന്ന കാര്യങ്ങള്‍ അവന്‍ പരിഗണിക്കുമെന്ന് തന്നെയാണവന്റെ നിശ്ചയം. അതിനാല്‍ എനിക്കാരുടെയും വക്കാലത്ത്‌ വേണ്ട ഞാന്‍ തന്നെ മതി എന്ന അഹന്ത പടച്ചവന്‍ ഇഷ്ടപ്പെടില്ലെന്ന് ഈ 'ഞങ്ങള്‍' പ്രയോഗം മനസിലാക്കി തരുന്നു. അത്കൊണ്ട്‌ തന്നെയാണ്‌ വിഷമ ഘട്ടങ്ങളിലും മറ്റും സ്വഹാബികള്‍ നബി(സ്വ)യെ സമീപിച്ചതും അവരുടെ പ്രശ്നപരിഹാരത്തിന്‌ നബി(സ്വ) അല്ലാഹുവോട്‌ പ്രാര്‍ത്ഥിച്ചതും മഴയില്ലാതെ വിഷമിച്ചഘട്ടത്തില്‍ ഒരു ശിഷ്യന്‍ ഖുതുബ നിര്‍വ്വഹിക്കുന്ന നബിയോട്‌ വരള്‍ച്ചയുടെ തീഷ്ണത ഹൃദയം പൊട്ടി ആവലാതിയായി ബോധിപ്പിക്കുകയും നബി(സ്വ)പ്രാര്‍ത്ഥിച്ചതും കത്തിയെരിയുന്ന വെയിലില്‍ പള്ളിയിലെത്തിയ സ്വഹാബികള്‍ള്‍ നബി(സ്വ)യെ അറിയിക്കുകയും മഴമതിയെന്ന് പ്രാര്‍ത്ഥിക്കുകയും കോരിച്ചൊരിയുന്ന മഴ മാറി തെളിഞ്ഞ കാലാവസ്ഥയില്‍ സഹാബികള്‍ പള്ളിയില്‍ നിന്ന് തിരിച്ച്‌ പോയതും ബുഖാരിയില്‍ നമുക്ക്‌ കാണാം. അപ്പോള്‍ അല്ലാഹുവിന്റെ ഇഷ്ടദാസനായ നബിയോട്‌ പ്രാര്‍ത്ഥിക്കാന്‍ പറയുന്നതും തങ്ങള്‍ള്‍ പ്രയോഗത്തിന്റെ താല്‍പര്യമാണ്‌ ഇവിടെ ഇമാം റാസി എഴുതുന്നു.

كأن العبد يقول الهي ان لم تكن عبادتي مقبولة فلاتردني لأني لست بوحيد في هذه العبادة بل نحن كثيرون فان لم أستحق الأجابة والقبول فأتشفع اليك بعبادات سائر المتعبدين فأجبني(رازي

ഞങ്ങള്‍ പ്രയോഗം അടിമ പറയുമ്പോലെയാണ്‌. അല്ലാഹുവേ! എന്റെ ആരാധന സ്വീകരിക്കപ്പെടാന്‍ അര്‍ഹമല്ലെങ്കിലും എന്നെ നീ തട്ടിക്കളയരുത്‌ കാരണം ഈ വിഷയത്തില്‍ ഞാന്‍ ഒറ്റക്കല്ല. മറിച്ച്‌ ധാരാളം പേരുണ്ട്‌. ഞാന്‍ സ്വീകരിക്കപ്പെടാന്‍ അര്‍ഹനല്ലെങ്കിലും മറ്റുള്ളവരുടെ(സ്വീകരിക്കപ്പെടാന്‍ അര്‍ഹരായവരുടെ) ആരാധനകള്‍ മുഖേന നിന്നിലേക്ക്‌ ഞാന്‍ ശുപാര്‍ശ വെക്കുന്നു എനിക്ക്‌ കൂടി നീ ഉത്തരം തരേണമേ!(തഫ്സീര്‍ റാസി 1 : 222) ആരാധന ഇബാദത്ത്‌ എന്നതിന്‌ ഭാഷയില്‍ പരിചരണം, ശുശ്രൂഷ, വഴിപാട്‌ , വിധേയത്വം, വണക്കം, അനുസരണം എന്നൊക്കെ അര്‍ത്ഥമുണ്ട്‌ എന്നാല്‍ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ഇബാദത്ത്‌ എന്നാല്‍ പരമമായ അങ്ങേ അറ്റത്തെ താഴ്മ /വണക്കം കാണിക്കുക എന്നാണ്‌ അപ്പോള്‍ വണക്കം മാത്രം ഇബാദത്തല്ല. അത്‌ പരമമാവുമ്പോഴാണ്‌ ഇബാദത്ത്‌ ആവുക. പലരെയും പലതിനെയും വണങ്ങാനും താഴ്മകാണിക്കാനുമൊക്കെ നമ്മോട്‌ നിര്‍ദ്ദേശമുണ്ട്‌. മാതാപിതാക്കള്‍, ഗുരുവര്യര്‍, പ്രായത്തില്‍ മൂത്തവര്‍ എല്ലാം ആദരിക്കപ്പെടേണ്ടവരാണ്‌. നബി(സ്വ) യോടുള്ള ആദരവിന്റെ ഭാഗമായി അവിടുത്തെ സവിധത്തില്‍(ജീവിച്ചിരുന്നപ്പോഴും, മരണ ശേഷവും)ഉറക്കെ ശബ്ദിക്കുന്നത്‌ പോലും ഖുര്‍ആന്‍ വിലക്കി. മാതാപിതാക്കളുടെ മുന്നില്‍ വിനയത്തിന്റെ ചിറകു താഴ്ത്തി കൊടുക്കാനും, ഛെ!എന്ന പരാമര്‍ശം പോലും ഉണ്ടാകാതെ സൂക്ഷിക്കാനും ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. പക്ഷെ ഈ ആദരവുകളൊന്നും ആരാധനയല്ല! കാരണം ഇത്‌ പരമമല്ല (അങ്ങേ അറ്റത്തത്‌ -അല്ല ). അപ്പോള്‍ അങ്ങേ അറ്റത്തതിന്റെ മാനദണ്ഡമെന്താണ്‌? ആരാധനക്കര്‍ഹന്‍ എന്ന കാഴ്ചപ്പാടില്‍ നടത്തുന്ന വണക്കവും താഴ്മയുമാണ്‌ ആരാധന. ഈ കാഴ്ച്ചപ്പാട്‌ അല്ലാഹുവിനോട്‌ മാത്രമേ കാണിക്കാന്‍ പാടുള്ളൂ. ഈ ആശയമാണ്‌ ലാഇലാഹ ഇല്ലല്ലാഹ്‌ആരാധിക്കപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു മാത്രം! എന്നത് കൊണ്ട് ‌ അല്ലാഹു മാത്രം ( ആരാധിക്കപ്പെടാന്‍ അര്‍ഹന്‍ ) എന്ന ചോദ്യമുണ്ടാകാം ! അതിന്റെ ഉത്തരമാണ്‌ നേരത്തേ പറഞ്ഞ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവനാണ്‌ അല്ലാഹു അഥവാ ഏറ്റവും വലിയ അനുഗ്രഹങ്ങള്‍ അവനില്‍ നിന്നാണ്‌ നമുക്ക്‌ ലഭിച്ചത്‌ അതുകൊണ്ട്‌ തന്നെ നമ്മുടെ ഏറ്റവും വലിയ താഴ്മയും വണക്കവും അവന്ന് അവകാശപ്പെട്ടതാണ്‌. അത്കൊണ്ടാണ്‌ അല്ലാഹു-യഥാര്‍ത്ഥത്തില്‍ ആരാധിക്കപ്പെടുന്നവന്‍ -എന്ന് അവനെ പരിജയപ്പെടുത്തിയത്‌ വിധേയത്വം പലവിധമുണ്ട്‌. ഭാര്യക്ക്‌ ഭര്‍ത്താവോട്‌, പുത്രന്‌ പിതാവോട്‌ ശിഷ്യന്‌ ഗുരുവോട്‌ അടിമക്ക്‌ ഉടമയോട്‌. എന്നാല്‍ ഈ വിധേയത്വമൊന്നും പരമമല്ല കാരണം ഇവരില്‍ നിന്നൊന്നും ഏറ്റവും വലിയ അനുഗ്രഹം(പടക്കുക എന്നത്‌) നമുക്ക്‌ ലഭിച്ചിട്ടില്ല. ഈ പാശ്ചാത്തലത്തിലാണ്‌ ഏറ്റവും വലിയ വിധേയത്വവും വണക്കവും എന്ന അടിമത്തം അല്ലാഹു മാത്രമേ അര്‍ഹിക്കുന്നുള്ളൂ എന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചത്‌. അല്ലാഹു അല്ലാത്ത പലതും ഇവിടെ ആരാധിക്കപ്പെട്ടിട്ടുണ്ട്‌ ഇപ്പോഴും ആരാധിക്കപ്പെടുന്നുമുണ്ട്‌ ആരാധിക്കുന്നവര്‍ അതിനു എന്തു ന്യായീകരണം പറഞ്ഞാലും അതൊന്നും നിലനില്‍ക്കുന്നതല്ല. കാരണം അവക്കൊന്നും യഥാര്‍ത്ഥത്തില്‍ ആരാധിക്കപ്പെടാന്‍ അര്‍ഹതയില്ല. ഏറ്റവും വലിയ അനുഗ്രഹം അവരൊന്നും നമുക്ക്‌ തന്നില്ലെന്നതു തന്നെ കാരണം!.

കോരിച്ചൊരിയുന്ന മഴയത്ത്‌ വീട്ടിലേക്ക്‌ തിരിച്ചതും, അടുത്തയാഴ്ച വരെ മഴതുടര്‍ന്നതിനാല്‍ വെള്ളപ്പൊക്കത്തിന്റെ കെടുതി ഒരാ പ്രാര്‍ത്ഥിക്കണമെന്ന ഉദ്ദേശ്യത്തോടെ തങ്ങളോട്‌ സഹായം ചോദിക്കുന്നതുമൊക്കെ ഈ ഞങ്ങ എന്നതിന്റെ ചുരുക്കം.
وقضي ربك الاتعبدوا الا اياه وبالوالدين احسانا امايبلغن عندك الكبر أحدهما اوكلاهما فلاتقل لهما اف ولاتنهرهما وقل لهما قولا كريما
(واخفض لهما جناح الذل من الرحمة وقل رب ارحمهما كما ربياني صغيرا (الاسراء 23 ,24

അങ്ങയുടെ നാഥന്‍ വിധിച്ചിരിക്കുന്നു.അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്..മാതാപിതാക്ക്‍ക്ക്‌ നന്മചെയ്യാനും(അവന്‍ വിധിച്ചിരിക്കുന്നു)അവരില്‍ ഒരാളോ രണ്ട്‌ പേരുമോ നിന്റെ അരികില്‍ വാര്‍ദ്ധക്യമെത്തിച്ചാല്‍ അവരോട്‌ നീ ഛെ എന്ന് പറയരുത്‌ അവരെ വിരട്ടുകയുമരുത്‌.രണ്ട്‌ പേരോടും മാന്യമായി സംസാരിക്കണം കാരുണ്യത്താല്‍ വിധേയത്വത്തിന്റെ ചിറക്‌ അവര്‍ക്ക്‌ നീ താഴ്ത്തി കൊടുക്കണം നീ ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും വേണം എന്റെ നാഥാ ചെറുപ്പത്തില്‍ അവരെന്നെ പോറ്റിയത്‌ കൊണ്ട്‌ അവരെ നീ അനുഗ്രഹിക്കേണമേ!(അല്‍ഇസ്‌റാഅ് 23 24)

ഈ സൂക്തങ്ങളില്‍ നിന്ന് പല കാര്യങ്ങളും മനസിലാകുന്നു. ആരാധന അല്ലാഹുവിന്‌ മാത്രമേ പാടുള്ളൂ എന്നാല്‍ വിധേയത്വവും താഴ്മയും അല്ലാത്തവരോടുമുണ്ട്‌. (മാതപിതാക്കള്‍ ഉദാഹരണം ) മറ്റാരോടും താഴ്മ കാണിക്കരുതെന്നില്ല എന്നാല്‍ ഇബാദത്ത്‌ അല്ലാഹുവിനല്ലാതെ പാടില്ലെന്ന് വ്യക്തമാവുകയും ചെയ്തു ബഹുദൈവ വിശ്വാസികള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ ഏറ്റവും വലിയ വണക്കവും വിധേയത്വവും മറ്റുപലര്‍ക്കും നല്‍കി. അഥവാ അവയേയും ഇവര്‍ ദൈവമായി കണ്ടു. ഈസാ(അ)ദൈവമാണെന്ന് വിശ്വസിക്കുന്ന കൃസ്ത്യാനിയും, ലാത്ത, ഉസ്സ തുടങ്ങിയവ ദൈവമാണെന്ന് വിശ്വസിച്ച അബൂജഹ്‌ല്‍ സംഘവും അല്ലാഹുവിന്‌ നല്‍കേണ്ട ഏറ്റവും വലിയ വിധേയത്വവും വണക്കവും മറ്റ്‌ പലതിനും നല്‍കി അല്ലാഹുവെ പോലെ ഈ വസ്തുക്കളെ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്തു. അഥവാ അല്ലാഹുവിനോട്‌ സ്നേഹത്തിലും ഭയത്തിലും മറ്റ്‌ പലതിനേയും അവര്‍ പങ്ക്‌ ചേര്‍ത്തു ഇത്‌ മഹാ അപരാധം തന്നെ. അല്ലാഹു പറയുന്നു.

ومن الناس من يتخذ من دون الله أندادا يحبونهم كحب الله والذين امنوا اشد حبا لله(البقرة165

ജനങ്ങളില്‍ ചിലര്‍ അല്ലാഹുവെ കൂടാതെ തുല്യ ദൈവങ്ങളെ ഉണ്ടാക്കിയവരാണ്‌ അവര്‍ അല്ലാഹുവെ സ്നേഹിക്കേണ്ട പോലെ ആ ദൈവങ്ങളേയും സ്നേഹിക്കുന്നു എന്നാല്‍ സത്യ വിശ്വാസികള്‍ അല്ലാഹുവോട്‌ കൂടുതല്‍ സ്നേഹമുള്ളവരാണ്‌(അല്‍ ബഖറ :165)

അപ്പോള്‍ അല്ലാഹു അല്ലാത്തവരെ സ്നേഹിച്ചതോ ആദരിച്ചതോ അല്ല അവള്‍ ചെയ്ത അപരാധം മറിച്ച്‌ അല്ലാഹുവെ പോലെ കണ്ടതാണ്‌ അഥവാ ആരാധനക്കര്‍ഹതയുണ്ടിവക്ക്‌ എന്ന് വിശ്വസിച്ചതാണ്‌! അല്ലാഹുവിലേക്ക്‌ അടുപ്പിക്കാനാണീ കീഴ്‌ ദൈവങ്ങള്‍ എന്ന ബഹുദൈവ വിശ്വാസികളുടെ വാദഗതി ശരിയല്ല കാരണം അങ്ങേ അറ്റത്തെ താഴ്മയായ ആരാധന ഈ അടുപ്പിക്കുന്നവര്‍ക്ക്‌ നല്‍കിയാല്‍ പിന്നെ അല്ലാഹുവിന്‌ അവര്‍ എന്താണ്‌ നല്‍കുക. അപ്പോള്‍ ബഹുദൈവാരാധന (ശിര്‍ക്ക്‌ )എന്നത്‌ വളരെ ബാലിശമായ ഒരു ഏര്‍പ്പാട്‌ തന്നെ!


മഹാന്മാര്‍ അല്ലാഹുവിലേക്ക്‌ അടുപ്പിക്കുന്നവര്‍ തന്നെയാണ്‌ ആ കാരണത്തെയല്ല നാം ചോദ്യം ചെയ്യുന്നത്‌. അതിനു സ്വീകരിച്ച മാര്‍ഗത്തെയാണ്‌. മഹാന്മാര്‍ അല്ലാഹുവിലേക്ക്‌ നമ്മെ അടുപ്പിക്കാന്‍ അല്ലാഹു നിശ്ചയിച്ച മാര്‍ഗം തന്നെ. പക്ഷെ അതിനായി അവരെ ആരാധിക്കാന്‍ അല്ലാഹുവോ അവരോ കല്‍പ്പിച്ചിട്ടില്ലെന്ന് മാത്രമല്ല ആരാധന എന്ന പരമമായ വണക്കം അല്ലാഹുവിനു മാത്രമേ ആകാവൂ എന്ന് കണിശമായി അവനും അവരും പറഞ്ഞിരിക്കുകയാണ്‌.ഏറ്റവും വലിയ വണക്കം അല്ലാവിനു മാത്രം എന്നത്‌ സ്ഥിരപ്പെട്ടാല്‍ ചെറിയ വണക്കങ്ങള്‍ പലര്‍ക്കുമാവാമെന്ന് വരുന്നു അത്‌ അവര്‍ക്കുള്ള ആരാധനയാവുന്നില്ലെന്നും മനസിലാകുന്നു. ഈ വണക്കവും ആളുടെ അവസ്ഥയനുസരിച്ച്‌ വ്യത്യസ്ഥമാവും. പ്രവാചകന്മാര്‍ക്ക്‌ നല്‍കുന്ന അത്ര സഹാബികള്‍ക്ക്‌ നല്‍കുന്നില്ല അങ്ങനെ താഴോട്ടിറങ്ങും തോറും കുറഞ്ഞ്‌ വരുന്നു. പ്രവാചകന്‌ സ്വലാത്തും സലാമും ചൊല്ലി അഭിവാദനമര്‍പ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ‌ തര്‍ളിയത്ത്‌(റളിയല്ലാഹു അന്‍ഹും)ചൊല്ലിയാണ്‌ അഭിവാദനം. അല്ലാഹു അംഗീകരിച്ചവരെ ബഹുമാനിക്കുന്നതും അവരെയും അവരുമായി ബന്ധമുള്ളതിനേയും സമീപിച്ച്‌ അനുഗ്രഹ‍ീതരാവാന്‍ ശ്രമിക്കുന്നതുമൊന്നും അവര്‍ക്ക്‌ ഇബാദത്തല്ല. ഹജറുല്‍ അസ്‌വദ്‌ എന്ന കല്ലിനെ ചുംബിക്കുന്നതും കഅബയെ ചുറ്റുന്നതും അവക്കുള്ള ഇബാദത്തല്ലല്ലോ! മഹാന്മാരെ ബഹുമാനിക്കാനും അവരുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താനും ഇസ്ലാം കല്‍പ്പിച്ചിട്ടുണ്ട്‌.

ياايهاالذين امنوا لاترفعوا أصواتكم فو صوت النبي ولاتجهرواله بالقول كجهربعضكم لبعض ان تحبط اعمالكم وانتم لاتشعرون ان الذين يغضون اصواتهم عند رسول الله اولئك الذين امتحن الله قلوبهم للتقوي لهم مغفرة واجرعظيم(الحجرات2-3


സത്യവിശ്വാസികളെ! നിങ്ങള്‍ പ്രവാചകന്റെ ശബ്ദത്തിലേറെ ശബ്ദമുയര്‍ത്തരുത്‌ അവിടത്തോട്‌ ഉറക്കെ സം സാരിക്കുകയുമരുത്‌. നിങ്ങളില്‍ നിന്ന് ചിലര്‍ ചിലരോട്‌ (ഉറക്കെ സംസാരിക്കുമ്പോലെ)
നിങ്ങളറിയാത്തവിധം നിങ്ങളുടെ സുകൃതങ്ങള്‍ പൊളിഞ്ഞു പോവും. അല്ലാഹിന്റെ പ്രവാചകനരികില്‍ ശബ്ദങ്ങള്‍ താഴ്ത്തുന്നവരുടെ ഹൃദയങ്ങള്‍ ഭക്തിക്ക്‌ വേണ്ടി അല്ലാഹു പരിശോധിച്ചിരിക്കുന്നു.അവര്‍ക്ക്‌ പാപ മോചനവും മഹത്തായ പ്രതിഫലവുമുണ്ട്‌ (അല്‍ ഹുജുറാത്ത്‌2:3​) മഹാന്മാരെ എത്രവരെ ബഹുമാനിക്കണമെന്നതിന്‌ വേണ്ടുവോളം സൂചനയും ബഹുമാനിക്കാത്തവര്‍ക്കുള്ള ഉഗ്രന്‍ താക്കീതുമാണീ സൂക്തം! യൂസുഫ്‌ നബി(അ) പിതാവായ യഅഖൂബ്‌ (അ)ന്റെ കാഴ്ച ശക്തിക്ക്‌ തന്റെ കുപ്പായം മുഖത്തിടാന്‍ പറഞ്ഞത്‌ സൂറ:യൂസുഫി(93)ല്‍ കാണാം. നബി(സ്വ)യുടെ വിയര്‍പ്പും മുടിയും ഉമിനീരുമൊക്കെ ആദരവോടെ എടുത്തവരെ നബി (സ്വ) നിങ്ങള്‍ സത്യം പ്രാപിച്ചു എന്ന് പറഞ്ഞാണ്‌ പ്രോത്സാഹിപ്പിച്ചത്‌. ഇതൊക്കെ ആദരവാണ്‌ ആരാധനയല്ല. ആരാധന അല്ലാഹുവിനു മാത്രം സമര്‍പ്പിക്കേണ്ട കാര്യമാണ്‌. അപ്പോള്‍ ആദരവും ആരാധനയും വേര്‍ത്തിരിച്ച്‌ മനസിലാക്കുന്നതില്‍ പിശക്‌ പറ്റിയ ചിലര്‍ മഹാന്മാരോടുള്ള വിശ്വാസികളുടെ അടുപ്പത്തെ ആരാധനയും ശിര്‍ക്കുമാക്കി മുദ്ര കുത്തുന്നത്‌ സഹതാപാര്‍ഹം തന്നെ! ഇനിമറ്റൊരു കാര്യം. ആരാധിക്കുക എന്നത്‌ നമ്മുടെ കടമയാണ്‌. അതിനു പ്രതിഫലം തരാന്‍ അല്ലാഹു കടപ്പെട്ടവനല്ല(അവന്‍ ഔദാര്യവാനായതിനാല്‍ തരുമെന്നത്‌ വേറെ കാര്യം) അതുകൊണ്ട്‌ നാം അല്ലാഹുവിനെ ആരാധിക്കുന്നത്‌ നമ്മുടെ കടമ നിര്‍വ്വഹിക്കാനാണ്‌. പ്രതിഫലം നമ്മുടെ വിഷയമല്ല. നിസ്ക്കരിക്കുന്നവന്‍ മഗ്‌രിബ്‌ എന്ന ഫര്‍ള്‌ അല്ലാഹുവിനുവേണ്ടി ഞാന്‍ നിസ്ക്കരിക്കുന്നു എന്നല്ലാതെ പ്രതിഫലത്തിന്‌ എന്ന് പറയുന്നില്ല. അല്ലാഹുവില്‍ എല്ലാം അര്‍പ്പിക്കുകയാണ്‌ അവന്റെ ബാധ്യത. ചുരുക്കത്തില്‍ ഇബാദത്ത്‌ ചെയ്യുന്ന വിശ്വാസി റബ്ബിന്റെ സാമീപ്യവും ഇഷ്ടവുമാണ്‌ ആഗ്രഹിക്കുന്നത്‌. അത്‌ ലഭിച്ചാല്‍ സ്വര്‍ഗവും നരകവും അവനു വിഷയമല്ല. എന്നെ നരകത്തിന്റെ അടിത്തട്ടിലിടുന്നതിലാണ്‌ നിനക്ക്‌ താല്‍പര്യമെങ്കില്‍ ആ നരകമായിരിക്കും എന്റെ സന്തോഷം എന്ന് പറഞ്ഞ മഹാന്മാര്‍ ഈ ആത്മാര്‍ത്ഥതയുടെ ശൈലി നമുക്ക്‌ ബോദ്ധ്യപ്പെടുത്തി തന്നവരാണ്‌. അല്ലാഹുവിന്റെ തൃപ്തി കൊതിച്ച്‌ അവനെ ആ‍ാധിക്കാനല്ലാതെ അവരോട്‌ കല്‍പ്പിക്കപ്പെട്ടില്ലെന്ന ഖുര്‍ആന്‍ വാക്യം നമ്മുടെ കണ്ണ്‌ തുറപ്പിക്കേണ്ടതാണ്‌. അല്ലാഹുവിനെ ആത്മാര്‍ത്ഥമയി ആരാധിക്കാന്‍ അവന്‍ നമ്മെ അനുഗ്രഹിക്കട്ടെ ആമീന്‍ .

അദ്ധ്യായം ഒന്ന് (ഫാതിഹ) സൂക്തം 5 (ഭാഗം-2)
واياك نستعين
(നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു)

അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു വെന്ന പ്രഖ്യാപനത്തിനു ശേഷം സഹായ തേട്ടവും വിശ്വാസി അല്ലാഹുവില്‍ മാത്രം അര്‍പ്പിക്കുന്നു. ഈ സൂക്തം ധാരാളം തെറ്റിദ്ധാരണ പലരിലും ഉണ്ടാക്കിയിട്ടുണ്ട്‌. എന്നാല്‍ നാം അല്‍ ഹംദുലില്ലാഹി എന്ന സൂക്തത്തില്‍ വിശദീകരിച്ചത്‌ പോലെ ആര്‌ എപ്പോള്‍ എങ്ങനെ നമ്മെ സഹായിച്ചാലും ആ സഹായം ചെയ്യാന്‍ അല്ലാഹു അവര്‍ക്ക്‌ കഴിവ്‌ നല്‍കിയത്‌ കൊണ്ടാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിം യഥാര്‍ത്ഥത്തില്‍ ആ സഹായത്തിന്റെ ഉടമയായി അല്ലാഹുവിനെ കാണുകയും ഈ സഹായ തേട്ടം യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനോട്‌ തന്നെയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു ഇത്‌ കൊണ്ടാണല്ലോ ആരില്‍ നിന്ന് നമുക്ക്‌ ഗുണങ്ങളുണ്ടായാലും വിശ്വാസി അല്ലാഹുവിനെ സ്തുതിക്കുന്നത്‌. ഒരു ഉദാഹരണം നോക്കാം. ഒരു സുഹൃത്ത്‌ നമ്മെ ഒരു സല്‍ക്കാരത്തിന്‌ ക്ഷണിക്കുന്നു. നമുക്ക്‌ വിഭവ സമൃദ്ധമായ സധ്യയൊരുക്കാന്‍ അയാള്‍ ദിവസങ്ങളായി ഒരുക്കങ്ങള്‍ നടത്തുന്നു. അങ്ങനെ അതിഥിയായ നാം ആ വീട്ടിലെത്തുന്നു. നമ്മെ അമ്പരപ്പിക്കും വിധം ആ സഹോദരള്‍ തീന്‍ മേശക്ക്‌ മുകളില്‍ വിഭവങ്ങള്‍ നിരത്തുന്നു. മൃഷ്ടാന്ന ഭോജനം കഴിഞ്ഞു കൈകഴുകി എഴുന്നെറ്റ്‌ വിശ്വാസി പറയുന്നത്‌;

الحمد لله الذي أطعمني هذا من غير حول مني ولاقوة

(എന്റെ ഒരു കഴിവുമില്ലാതെ എനിക്കീ ഭക്ഷണം നല്‍ കിയ അല്ലാഹുവിന്നത്രെ സര്‍വ്വ സ്തുതിയും! ) എന്നാണ്‌. ദിവസങ്ങളായി നമ്മെ സത്കരിക്കാന്‍ കഷ്ടപ്പെട്ട ആ സഹോദരന്‍ ഇതു കേള്‍ക്കുമ്പോള്‍ വിഷമിക്കുകയോ, നന്ദി കെട്ടവന്‍ എന്ന് ആക്ഷേപിക്കുകയോ ചെയ്യില്ല ! കാരണം ഞാന്‍ സല്‍ക്കാരം ഒരുക്കിയത്‌ എനിക്ക്‌ അല്ലാഹു നല്‍കിയ കഴിവു കൊണ്ടാണെന്ന് അയാള്‍ക്കും വിശ്വാസമുണ്ട്‌.അപ്പോള്‍ നിന്നോട്‌ മാത്രം സഹായം തേടുന്നു എന്ന് പറയുന്നത്‌ പരമമായ സഹായം നിന്നില്‍ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന അര്‍ത്ഥത്തിലാണ്‌! ഈ സഹായ തേട്ടത്തില്‍ തെളിഞ്ഞതെന്നോ മറഞ്ഞതെന്നോ ഉള്ള യാതൊരു വ്യത്യാസവുമില്ല. സാധാരാണ അസാധാരണ എന്ന വിവേചനവുമില്ല. അപ്പോള്‍ സ്വാഭാവികമായും നമുക്കൊരു സംശയം തോന്നാം അല്ലാഹുവോട്‌ മാത്രമേ സഹായം ചോദിക്കൂ എന്ന് പറഞ്ഞവന്‍ തന്നെ പലരോടും സഹായം ചോദിക്കുന്നുണ്ടല്ലോ ഇത്‌ ഇരട്ടത്താപ്പല്ലേ? നാം വിശദീകരിച്ചതില്‍ തന്നെ അതിനു മറുപടി ഉണ്ട്‌ ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ , എല്ലാ സഹായത്തിന്റെയും ഉടമ അല്ലാഹുവാണ്‌ അവന്‍ കഴിവ്‌ നല്‍കിയാലേ നമുക്ക്‌ എന്തെങ്കിലും ചെയ്യാനാവൂ..والله خلقكم وما تعملون (നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിക്കുന്നത്‌ അവനത്രെ)

ഈ സൂക്തം മേല്‍ ആശയം മനസിലാകാന്‍ എത്രയും മതിയായതാണ്‌. അപ്പോള്‍ എല്ലാകഴിവിന്റെയും കാര്യത്തിന്റെയും ഉടമ അല്ലാഹുവാണെങ്കില്‍ ഈ വിശ്വാസമുള്ളവന്‍ ആരോട്‌ ചോദിക്കുമ്പോഴും ഈ കാഴ്ചപ്പാടിലാണെങ്കില്‍ മറ്റുള്ളവരോടുള്ള സഹായതേട്ടം സാങ്കേതികമായി അവരോടാണെങ്കിലും താത്വികമായി അല്ലാഹുവോട്‌ തന്നെയാണ്‌ ഇതാണ്‌ നിന്നോട്‌ മാത്രം സഹായം തേടുന്നു എന്നതിന്റെ താല്‍പര്യം. ചുരുക്കത്തില്‍ യഥാര്‍ത്ഥ സഹായി അല്ലാഹുവാണെന്നും എന്നാല്‍ ബാഹ്യമായി സഹായിക്കാന്‍ പലര്‍ക്കും അല്ലാഹു കഴിവു നല്‍കുന്നുണ്ടെന്നും ആ കഴിവിന്റെ അടിസ്ഥാനത്തിലാണ്‌ അവരോട്‌ നാം സഹായം ചോദിക്കുന്നതെന്നും അത്‌ കൊണ്ട്‌തന്നെ തത്വത്തില്‍ ഈ ചോദ്യം അല്ലാഹുവോടായതിനാല്‍ നിന്നോട്‌ മാത്രം എന്നതിന്‌ ഈ പരസ്പര ചോദ്യം എതിരല്ലെന്നും വ്യക്തമായി.

ഭൗതികം, അഭൗതികം

സധാരണ വിഷയങ്ങളില്‍ നാം പറഞ്ഞ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരം സഹായം ചോദിക്കാമെന്ന് അംഗീകരിക്കുന്ന ചിലര്‍ ഇതേ മാനദണ്ഡപ്രകാരം അല്ലാഹുവിന്റെ ഇഷ്ടദാസന്മാ‍രോട്‌ സഹായം ചോദിക്കുന്നതിനെ എതിര്‍ക്കുകയും അങ്ങനെ ചെയ്യുന്നവര്‍ മഹാപാപമായ ശിര്‍ക്കിലാണ്‌ എത്തിപ്പെടുന്നതെന്നും പറയാറുണ്ട്‌. ചില അടിസ്ഥാന വിഷയങ്ങളെ കുറിച്ചുള്ള അജ്ഞതയോ ഭീമമായ തെറ്റിദ്ധാരണയോ അവരെ പിടികൂടിയിട്ടുണ്ട്‌ ഇത്‌ അല്‍പം വിശദീകരണം ആവശ്യമുള്ള ഭാഗമാണെന്ന് തോന്നുന്നു. അല്ലാഹു എല്ലാവര്‍ക്കും ഒരേ കഴിവല്ല നല്‍കുന്നത്‌. ആത്മീയമായി അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ അനുസരിച്ച്‌ മാത്രം പ്രവര്‍ത്തിക്കുന്നവരുണ്ടിവിടെ. തോന്നിയത്‌ പോലെ ജീവിക്കുകയും സൂക്ഷ്മതയോ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളോ പരിഗണിക്കാന്‍ തയാറാവാത്തവരുമുണ്ട്‌. ഈ രണ്ട്‌ വിഭാഗത്തോടും അല്ലാഹുവിന്റെ സമീപനം ഒരുപോലെയല്ല. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കാത്തവരെ അല്ലാഹു വിലവെക്കുന്നതല്ലെന്നും അതേ സമയം അവന്റെ ഇഷ്ടം നോക്കി ജീവിക്കുന്നവര്‍ക്ക്‌ അവന്‍ വലിയ മഹത്വം നല്‍കുമെന്നും ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു നല്‍കുന്നതെന്ന നിലക്ക്‌ സാധാരണ സഹായം ചോദിക്കാമെന്ന് സമ്മതിക്കുന്നവന്‍ അല്ലാഹു നല്‍കുന്ന അസാധാരണ സഹായം ചോദിക്കുന്നതിനെ നിരാകരിക്കുന്നതിലെ(അത്‌ ശിര്‍ക്കാക്കാന്‍ വെമ്പുന്നതിലെ)ഇരട്ടത്താപ്പ്‌ സഹതാപാര്‍ഹമാണെന്ന് പറയാതെ വയ്യ.

ആരാണ്‌ മഹാന്മാര്‍ ?
ഇമാം റാസി(റ) എഴുതുന്നു. ദോഷം കലരാത്തവിധം ആരാധനാനിമഗ്നരായി ജീവിക്കുന്ന ദോഷങ്ങളിലേക്ക്‌ പോകാത്ത വിധം ആരാധനാസാഹചര്യങ്ങള്‍ക്കുള്ള അനുകൂലാവസ്ഥ അല്ലാഹു സൃഷ്ടിച്ച്‌ അല്ലാഹു ഏറ്റെടുത്ത വിഭാഗമാണിവര്‍ ഇങ്ങനെ ആരാധന വര്‍ദ്ധനവ്കൊണ്ട്‌ അല്ലാഹുവോട്‌ ഇവരും, തൗഫീക്ക്‌ (അനുഗ്രഹം) എന്നിവ കൊണ്ട്‌ ഇവരോട്‌ അല്ലാഹുവും അടുക്കുന്ന സാഹചര്യമാണ്‌ മഹത്വത്തിന്റെ നിദാനം. ഈ അവസ്ഥയിലെത്തിയവര്‍ക്ക്‌ മറ്റാര്‍ക്കും നല്‍കാത്ത പവറുകള്‍ അല്ലാഹു നല്‍കുന്നു ഇതാണ്‌ നബിമാരുടെ മുഅ്ജിസത്തും ഔലിയാഇന്റെ കറാമത്തും.
അസാധാരണ സംഭവങ്ങള്‍:

അസാധാരണ സംഭവങ്ങള്‍ പ്രകടിപ്പിക്കുന്നവരെല്ലാം മഹാന്മാരാണെന്ന് തെറ്റിദ്ധരിക്കരുത്‌ അല്‍ഭുതം കാണിക്കുന്നവരെയെല്ലാം നമുക്ക്‌ തോളിലേറ്റാന്‍ നിവൃത്തിയില്ല കാരണം ഇമാം റാസി തന്നെ എഴുതുന്നു. അസാധാരണ സംഭവങ്ങള്‍ ഒരു വാദം സ്ഥിരീകരിക്കാനോ അല്ലാതെയോ ഉണ്ടാവാം. വാദം ആരാധ്യനാണെന്നോ, പ്രവാചകനാണെന്നോ, വലിയ്യാണെന്നോ, പിശാചിന്റെ കൂട്ടാളിയാണെന്നോ ആവാം. ചുരുക്കത്തില്‍ ഇത്‌ നാലിനമായി വേര്‍ തിരിക്കാം

(1) ദൈവമാണെന്ന വാദം

ഈ ഗണത്തില്‍ പലരേയും കാണാം. ഉദാഹരണം ഫറോവ, ദജ്ജാല്‍ . ദജ്ജാല്‍ അത്ഭുതങ്ങള്‍ കാണിക്കുമെന്ന് നബി(സ്വ) അറിയിച്ചിട്ടുണ്ട്‌. മരിച്ചവരെ ജീവിപ്പിക്കുക, മഴ പെയ്യിപ്പിക്കുക, സമൃദ്ധി നല്‍കുക ഇങ്ങനെ ധാരാളം അത്ഭുതങ്ങള്‍ അവന്‍ കാണിക്കും. ദൈവമാണെന്നവന്‍ വാദിക്കും അത്ഭുതം കാണിക്കല്‍ മാത്രം മഹത്വത്തിന്റെ മാനദണ്ഡമായാല്‍ ഇവനെയും മഹത്വവല്‍ക്കരിക്കേണ്ടി വരും. അത്‌ കൊണ്ടാണ്‌ ദജ്ജാലിന്റെ അപകടത്തെ കുറിച്ച്‌ നേരത്തേ തന്നെ മുന്നറിയിപ്പ്‌ നബി(സ്വ) നല്‍കിയത്‌.
(2)പ്രവാചകത്വ വാദം:

നബി(സ്വ)യുള്‍പ്പെടെ യഥാരത്ഥ നബിമാര്‍ അവര്‍ നബിമാരാണെന്ന വാദം സ്ഥിരീകരിക്കാന്‍ ധാരാളം അല്‍ഭുതങ്ങള്‍ കാണിച്ചിട്ടുണ്ട്‌. ചന്ദ്രനെ പിളര്‍ത്തിയതും അദൃശ്യ കാര്യങ്ങള്‍ പറഞ്ഞതുമൊക്കെ ഉദാഹരണമായി എടുക്കാം

(3)വിലായത്ത്‌ വാദിക്കല്‍ :

വിലായത്ത്‌ വാദിച്ച്‌ അല്‍ഭുതം കാണിക്കേണ്ടതില്ല. പക്ഷെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിലൂടെ അത്ഭുതങ്ങള്‍ (കറാമത്ത്‌) ധാരാളം വെളിപ്പെടും.

(4)ആഭിജാര വാദം :

ആഭിജാര വാദക്കാര്‍ ചില പൊടിക്കൈകള്‍ കാണിക്കും പക്ഷെ അത്‌ കറാമത്തുമായോ മുഅ്ജിസത്തുമായോ ഏറ്റ്‌ മുട്ടിയാല്‍ ഒരിക്കലും അവര്‍ക്ക്‌ പിടിച്ച്‌ നില്‍ക്കാനാവില്ല. മൂസാ നബി(അ) യെ നേരിടാന്‍ വന്നവര്‍ തോറ്റത്‌ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ടല്ലോ!

ഔലിയാഇന്റെ കറാമത്ത്‌ വിവരിക്കാന്‍ ഖുര്‍ആനിലും ഹദീസിലും ധാരാളം തെളിവുകള്‍ കാണാം. മര്‍യം ബീവിയുടെയും, ഗുഹാവാസികളു(അസ്‌ഹാബുല്‍ കഹ്‌ഫ്‌)ടെയും, ബില്‍കീസ്‌ രാജ്ഞിയുടെ സിംഹാസനം മൈക്രോ സെക്കന്റിന്റെ വേഗതയില്‍ എത്തിച്ചതും തുടങ്ങി ധാരാളം സംഭവങ്ങള്‍ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്‌. ഹദീസിലും മഹാന്മാരുടെ വാക്യങ്ങളിലും ധാരാളം സംഭവങ്ങള്‍ കാണാം. ജുറൈജ്‌(റ)എന്ന മഹാന്‍ ആരാധനക്കായി ഒരു മലയോരത്ത്‌ ഖൈമ കെട്ടി സ്വതന്ത്രമായി അല്ലാഹുവെ ആരാധിച്ച്‌ കൊണ്ടിരുന്നപ്പോള്‍ ഒരു ചീത്ത സ്ത്രീ അവരെ വലയിലാക്കാന്‍ ശ്രമിക്കുകയും നടക്കാതെ വന്നപ്പോള്‍ ഒരു ആട്ടിടയനുമായി ബന്ധപ്പെട്ട്‌ ഗര്‍ഭിണിയായി ഇത്‌ ആരാധനയുമായി കഴിയുന്ന ജുറൈജിന്റെ കുഞ്ഞാണെന്ന് പറയുകയും നാട്ടുകാര്‍ ഒന്നും ആലോചിക്കാതെ അദ്ദേഹത്തിന്റെ ആരാധനാ മണ്ഡപം തകര്‍ക്കുകയും അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയും ചെയ്തപ്പോള്‍ സംസാരിക്കാന്‍ പ്രായമാവാത്ത ആ കുഞ്ഞിനോട്‌ മഹാനായ ജുറൈജ്‌(റ) മോനേ നിന്റെ ഉപ്പയാരാണെന്ന് ചോദിച്ചതും ആട്ടിടയനാണെന്ന് ആ കുട്ടി പറഞ്ഞതും അബദ്ധം മനസിലാക്കിയ നാട്ടുകാര്‍ ജുറൈജിനോട്‌ ക്ഷമാപണം നടത്തിയതും ഹദീസിലുണ്ട്‌.

നഹാവന്ധ്‌ എന്ന സ്ഥലത്ത്‌ യുദ്ധം നടത്തിക്കൊണ്ടിരുന്ന സംഘത്തിന്‌ മദീനയിലിരുന്ന് നിര്‍ദ്ദേശം നല്‍കിയ ഉമര്‍ (റ)ന്റെ സംഭവം മഹാന്മാരുടെ വാക്കുകളുടെ രേഖയാണ്‌ ദൈര്‍ഘ്യം ഭയന്ന് നീട്ടുന്നില്ല. ചുരുക്കത്തില്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ അല്ലാഹുവെ അനുസരിക്കുകയും അവന്റെ ഇഷ്ടം സമ്പാദിക്കുകയും ചെയ്തപ്പോള്‍ അവരുടെ ഇഷ്ടങ്ങള്‍ അല്ലാഹു നടപ്പാക്കുന്നു. അല്ലാഹുവിന്റെ താല്‍പര്യത്തിനായി വിശുദ്ധ ജീവിതം നയിച്ച അവര്‍ക്ക്‌ ആത്മീയമായ ചില സിദ്ധികള്‍ അല്ലാഹു നല്‍കുന്നു. ഇതത്രെ മഹാന്മാര്‍ പ്രകടിപ്പിക്കുന്ന അസാധാരണ സംഭവങ്ങള്‍!

സാധാരണക്കാര്‍ക്ക്‌ അല്ലാഹു നല്‍കുന്ന സാധാരണ കഴിവുകള്‍ അവരോട്‌ ചോദിക്കുന്നത്‌, നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നതിന്‌ എതിരല്ലെങ്കില്‍ (അല്ലെന്ന് നാം നേരത്തേ വിശദീകരിച്ചിട്ടുണ്ട്‌) അസാധാരണ കഴിവുകള്‍ അല്ലാഹു നല്‍കിയ മഹാന്മാരോട്‌ അത്‌ ചോദിക്കുന്നതും, നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നതിന്‌ എതിരല്ല. അങ്ങനെ സാധാരണ അനുവദനീയവും അസാധാണ വര്‍ജ്ജ്യവുമാക്കാന്‍ യാതൊരു രേഖയും ഇസ്‌ലാമില്‍ ഇല്ല തന്നെ! സാധാരണക്കാരന്‍ നമ്മെ സഹായിക്കാന്‍ അവന്‌ അല്ലാഹു കഴിവ്‌ കൊടുക്കുമ്പോള്‍ സാധിക്കുന്നു. പക്ഷെ അസാധാരണക്കാരന്‌ അത്‌ സാധിക്കില്ലെന്ന് വാദിക്കല്‍ അല്ലാഹുവിന്റെ കഴിവിനെ ചോദ്യം ചെയ്യലാണ്‌. കാരണം തന്റെ ഇഷ്ട ദാസന്മാര്‍ക്ക്‌ ഞാന്‍ അസാധാരണ കഴിവ്‌ കൊടുക്കുമെന്ന് പഠിപ്പിച്ചത്‌ അല്ലാഹുവാണ്‌. അല്ലാഹു കൊടുത്താലും ഞങ്ങള്‍ സമ്മതിക്കില്ലെന്ന് പറയുന്നത്‌ ഒന്നുകില്‍ ധിക്കാരമാണ്‌ അല്ലെങ്കില്‍ വിവരക്കേടാണ്‌.


‍قال الله تعالي من اذالي وليا فقد اذنته بالحرب وما تقرب الي عبدي بشيء احب الي مماافترضت عليه ومايزال عبدي يتقرب الي بالنوافل حتي احبه فاذا احببته كنت سمعه الذي يسمع به وبصره الذي يبصر به ويده التي يبطش بها ورجله التي يمشي بها وان سألني لأعطينه ولئن استعاذني لاعيذنه (بخاري

(എന്റെ ഇഷ്ടദാസനെ ആരെങ്കിലും വിഷമിപ്പിച്ചാല്‍ അവനോട്‌ ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു.അടിമ ഏറ്റവും കൂടുതല്‍ അല്ലാഹുവിലേക്ക്‌ അടുക്കുക അവന്‍ നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ ചെയ്തു കൊണ്ടാണ്‌ എന്നാല്‍ അതോടൊപ്പം സുന്നത്തായ കാര്യങ്ങള്‍ കൂടി അവന്‍ ചെയ്താല്‍ അല്ലാഹു അദ്ദേഹത്തെ സ്നേഹിക്കും അല്ലാഹു സ്നേഹിച്ചാല്‍ അവന്റെ കയ്യും കണ്ണും കാതും കാലും താന്‍ ആവും അവന്‍ എന്നോട്‌ വല്ലതും ചോദിച്ചാല്‍ ഞാന്‍ നല്‍കുക തന്നെ ചെയ്യും അവന്‍ എന്നോട്‌ കാവല്‍ തേടിയാല്‍ ഞാന്‍ കാവല്‍ നല്‍കുക തന്നെ ചെയ്യും എന്ന് അല്ലാഹു പറയുന്നു ഇമാം ബുഖാരി തന്റെ സഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥത്തില്‍ ഈ കാര്യം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌ ).

ഇത്‌ വിശദീകരിച്ച മഹത്തുക്കള്‍ പറയുന്നു


.وكذلك العبد اذا واظب علي الطاعات بلغ الي المقام الذي يقول الله كنت له سمعا وبصرا فاذاصار نور جلال الله سمعاله سمع القريب والبعيد واذاصار ذلك النور بصرا له رأي القريب والبعيد واذاصار ذلك النور يدا له قدر علي التصرف في الصعب والسهل والبعيد والقريب(تفسير رازي

(ആരാധനാ നിഷ്ഠയുള്ള ജീവിതം നയിക്കുന്ന അടിമ അല്ലാഹു കണ്ണും കയ്യും കാലുമാവുമെന്ന് പറഞ്ഞ സ്ഥാനത്തേക്ക്‌ എത്തുന്നു ആ സ്ഥാനത്തേക്ക്‌ എത്തിയ അടിമ അടുത്തുള്ളതും ദൂരത്തുള്ളതും കാണുകയും കേള്‍ക്കുകയും അടുത്ത്‌ അകലെ എന്ന വ്യത്യാസമില്ലാതെ പ്രയാസകരമായത്‌ അല്ലാത്തത്‌ എന്ന വ്യത്യാസമില്ലാതെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവനാവുകയും ചെയ്യുന്നു(റാസി)

നഹാവന്ധില്‍ നടക്കുന്ന യുദ്ധം ഉമര്‍(റ) മദീനയില്‍ വെച്ചു കണ്ടതും ഇവിടെ മദീനയില്‍ നിന്ന് ഓ സാരിയാ....മലയുടെ ഭാഗം ശ്രദ്ധിക്കണമെന്ന് വിളിച്ച്‌ പറഞ്ഞപ്പോള്‍ അത്‌ സാരിയ:(റ) കേട്ടതും ദൂരം പ്രശ്നമല്ലാതെ കാണാനും കേള്‍ക്കാനും സാധിക്കുമെന്നതിന്റെ തെളിവാണ്‌. ഖൈബര്‍ യുദ്ധ സമയത്ത്‌ അലി(റ)ഖൈബര്‍ കോട്ടയുടെ വാതില്‍ ഒരു കൈകൊണ്ട്‌ പറിച്ച്‌ എടുത്തത്‌ പ്രയാസകരമായ വിഷയങ്ങളിലുള്ള അവരുടെ പ്രവര്‍ത്തനത്തിന്റെ രേഖയാണ്‌ അലി(റ) അന്ന് പറഞ്ഞത്‌


والله ماقلعت باب خيبر بقوة جسدانية ولكن بقوة ربانية(رازي

അല്ലാഹുവാണെ സത്യം ഖൈബര്‍ കോട്ടയുടെ വാതില്‍ ഞാന്‍ പറിച്ചെടുത്തത്‌ സാധാ മനുഷ്യ ശക്തികൊണ്ടല്ല പ്രത്യുത അല്ലാഹു നല്‍കിയ ഒരു പ്രത്യേക ശക്തി കൊണ്ടാണ്‌. ഇത്‌ വരെ നാം വിശദീകരിച്ചതില്‍ നിന്ന് ദുരുദ്ദേശമില്ലാതെ വിഷയങ്ങളെ സമീപിക്കുന്നവര്‍ക്ക്‌, സാധാരണക്കാര്‍ക്ക്‌ സാധാരണ വിഷയങ്ങള്‍ ചെയ്യാന്‍ സാധിക്കുംപോലെ അസാധാരണക്കാര്‍ക്ക്‌ അസാധാരണ വിഷയങ്ങളും ചെയ്യാന്‍ സാധിക്കുമെന്നും സാധാരണക്കാരോട്‌ സാധാരണ കാര്യങ്ങളില്‍ സഹായം ചോദിക്കുന്നത്‌ നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നതിന്‌ എതിരല്ലാത്തത്‌ പോലെ അസാധാരണക്കാരോട്‌ അസാധാരണ വിഷയത്തില്‍ സഹായം ചോദിക്കുന്നതും എതിരല്ല എന്നും ഇത്‌ സംബന്ധമായി ബഹു ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെ മുശ്‌രിക്കാക്കുന്ന ഒരു ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ നിലപാട്‌ ഖുര്‍ആനിന്റെ മേലുള്ള അക്ഷന്തവ്യമായ കയ്യേറ്റമാണെന്നും മനസിലാവും. കാരണം നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നിടത്ത്‌ അസാധാരണ സഹായം എന്നൊരു വ്യഖ്യാനം ഒരു ഖുര്‍ആന്‍ വ്യാഖ്യാതാവും പറയുകയോ ഖുര്‍ആനിലും സുന്നത്തിലും അതിലേക്ക്‌ സൂചന നല്‍കുന്ന എന്തെങ്കിലും രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല ഉദാഹരണമായി നസ്തഈനു എന്നതിന്‌ മഹാനായ ഇബ്നു കസീര്‍ നല്‍കിയ വ്യാഖ്യാനം
واياك نستعين علي طاعتك وعلي امورنا كلها
(നിന്നെ ആരാധിക്കുന്നതിനുള്ള സഹായവും ഞങ്ങളുടെ എല്ലാ കാര്യങ്ങളുടെ മേലിലുള്ള സഹായവും നിന്നോട്‌ മാത്രം ഞങ്ങള്‍ ചോദിക്കുന്നു എന്നാണ്‌ )

എല്ലാകാര്യങ്ങളും(സാധാരണയും അസാധാരണയും)അല്ലാഹുവാണ്‌ ചെയ്ത്‌ തരുന്നത്‌. പക്ഷെ സാധാരണ കാര്യങ്ങള്‍ അവന്‍ സാധാരണക്കാരിലൂടെ നല്‍കും പോലെ അസാധാരണ സഹായം അസാധാരണക്കാരിലൂടെയും നല്‍കുന്നു. ഇതിനു വിരുദ്ധമായി അഭിപ്രായം പറയുന്നവര്‍ ഒന്നുകില്‍ അതിനു രേഖ കാണിക്കണം അല്ലെങ്കില്‍ ഈ വിതണ്ഡ വാദം അവസാനിപ്പിക്കണം. ഇനി അസാധാരണ സഹായം അല്ലാഹു അല്ലാത്തവരില്‍ നിന്ന് ചോദിച്ചതും പ്രതീക്ഷിച്ചതും ഖുര്‍ആനിലും സുന്നത്തിലും നിറഞ്ഞ്‌ കിടക്കുന്നത്‌ കാണാം ഉദാഹരണത്തിന്‌ യഅ്കൂബ്‌ നബി(അ)ന്‌ യൂസുഫ്‌ (അ) ന്റെ അസാന്നിധ്യം വലിയ വിഷമമുണ്ടാക്കുകയും മകനോടുള്ള സ്നേഹാധിക്യത്താല്‍ കരഞ്ഞ്‌ കരഞ്ഞ്‌ കണ്ണിനു മങ്ങല്‍ ബാധിക്കുകയും അത്‌ സുഖമാവാന്‍ ഒരു കുപ്പായം യൂസുഫ്‌(അ)കൊടുത്തയച്ചതും ആ കുപ്പായം മുഖത്തിട്ടപ്പോള്‍ കാഴ്ച്ച ശക്തി പൂര്‍ണ്ണമായി തിരിച്ചു കിട്ടിയതും ഖുര്‍ആന്‍ പറയുന്നു.



اذهبوا بقميصي هذا فألقوه علي وجه ابي يأت بصيرا وأتوني بأهلكم أجمعين

(നിങ്ങള്‍ എന്റെ കുപ്പായവും കൊണ്ട്‌ പോയി അത്‌ എന്റെ പിതാവിന്റെ മുഖത്തിടുക എന്നാല്‍ അദ്ദേഹം കാഴ്ച്ചയുള്ളവരായിതീരും നിങ്ങള്‍ മുഴുവന്‍ കുടുമ്പത്തോടൊപ്പം എന്റെ അടുത്തേക്ക്‌ വരികയും ചെയ്യുക)

.ولما فصلت العير قال ابوهم اني لأجد ريح يوسف لولا ان تفندون

യാത്ര സംഘം (ഈജിപ്തില്‍ നിന്ന്) പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ്‌ (അടുത്തുള്ളവരോട്‌)പറഞ്ഞു തീര്‍ച്ചയായും എനിക്ക്‌ യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്‌ നിങ്ങളെന്നെ ബുദ്ധി ഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കില്‍ (നിങ്ങള്‍ക്കിത്‌ വിശ്വസിക്കാവുന്നതാണ്‌)

قالوا تالله انك لفي ضلالك القديم

അവര്‍ പറഞ്ഞു അല്ലാഹുവെ തന്നെയാണേ തീര്‍ച്ചയായും താങ്കള്‍ താങ്കളുടെ പഴയ വഴികേടില്‍ തന്നെയാണ്‌.

فلما ان جاء البشير القيه علي وجهه فارتد بصيرا قال الم اقل لكم اني اعلم من الله مالا تعلمون

അനന്തരം സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍ വന്നപ്പോള്‍ അദ്ദേഹം ആ കുപ്പായം യഅ്കൂബ്‌(അ)ന്റെ മുഖത്തിട്ടപ്പോള്‍ അവര്‍ കാഴ്ച്ചയുള്ളവരായി മാറി നിങ്ങള്‍ക്കറിയാത്ത ചിലത്‌ അല്ലാഹുവില്‍ നിന്ന് ഞാന്‍ അറിയുന്നുണ്ടെന്ന് ഞാന്‍ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ എന്ന് യഅ്കൂബ്‌ (അ)പറഞ്ഞു.

قالوا يا ابانا استغفرلنا ذنوبنا انا كنا خطئين

അവര്‍ പറഞ്ഞു ഞങ്ങളുടെ പിതാവേ ഞങ്ങള്‍ക്ക്‌ വേണ്ടി ഞങ്ങളുടെ പാപങ്ങള്‍ പൊറുത്ത്‌ കിട്ടാന്‍ വേണ്ടി അങ്ങ്‌ പ്രാര്‍ത്ഥിക്കണേ!തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു

قال سوف استغفر لكم ربي انه هو الغفور الرحيم

നിങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട്‌ പൊറുക്കലിനെ തേടാം തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാ നിധിയുമാകുന്നു എന്ന് യഅ്കൂബ്‌ നബി(അ)പറഞ്ഞു(സൂറ:യൂസുഫ്‌:93-98)

യൂസുഫ്‌ നബിയുടെ സംഭവത്തിന്റെ പേരില്‍ മുതലെടുക്കാനുള്ള ചിലരുടെ മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞു കൊണ്ടാണ്‌ നിങ്ങള്‍ക്ക്‌ അറിയാത്ത പലതും അല്ലാഹുവില്‍ നിന്നു എനിക്കറിയാമെന്ന് നേരത്തേ തന്നെ ഞാന്‍ പറഞ്ഞിട്ടില്ലേ എന്ന ചോദ്യം! നാം ഈ സംഭവം പറഞ്ഞത്‌ സാധാരണ നിലക്കുള്ള സഹായം അല്ല കാഴ്ച കിട്ടാന്‍ കുപ്പായം മുഖത്തിടല്‍ . തികച്ചും അസാധാരണമാണത്‌.അത്‌ യൂസുഫ്‌ നബി കൊടുത്തയക്കുകയും യഅ്കൂബ്‌ നബി സമ്മതിക്കുകയും ചെയ്യുന്നു. കണ്ണിന്റെ മങ്ങല്‍ മാറാന്‍ കുപ്പായത്തില്‍ നിന്ന് പ്രതീക്ഷിച്ച ആ ഗുണം അത്‌ അസാധാരണമാണ്‌ അസാധാരണ സഹായം അല്ലാഹു അല്ലാത്തവരില്‍ നിന്ന് പ്രതീക്ഷിക്കല്‍ തെറ്റായിരുന്നുവെങ്കില്‍ ഇ മഹാന്മാരായ പ്രവാചകന്മാര്‍ അത്‌ ചെയ്യുകയോ ഏക ദൈവ സിദ്ധാന്തം അരക്കിട്ടുറപ്പിക്കാന്‍ വന്ന ഖുര്‍ആനില്‍ അത്‌ ഉദ്ധരിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. അല്ലാഹു ആദരിച്ചവരില്‍ നിന്ന് ഗുണം തേടുക എന്നത്‌ യഅ്കൂബ്‌ നബിയോട്‌ മക്കള്‍ നടത്തിയ അപേക്ഷയിലും കാണാം അവര്‍ ചെയ്ത തെറ്റിനു അല്ലാഹുവോട്‌ മാപ്പിനപേക്ഷിക്കാന്‍ മക്കള്‍ ആ പ്രവാചകനെ സമീപിച്ച വികാരം അത്‌ തന്നെയാണ്‌ നമ്മുടെ ഇടതേട്ടവും സഹായാര്‍ത്ഥനയുമൊക്കെ ഉന്നം വെക്കുന്നത്‌..(അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ നമുക്ക്‌ വേണ്ടി നടത്തുന്ന ശുപാര്‍ശകള്‍ സ്വീകരിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്‌)

പ്രാര്‍ത്ഥന അല്ലാഹുവോട്‌ മാത്രം!

മുസ്ലിം ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ആയുധമാക്കുന്ന പ്രസ്താവനയാണ്‌ മുകളില്‍ കണ്ടത്‌...പ്രാര്‍ത്ഥന എന്താണ്‌ എന്ന് മനസിലാക്കിയാല്‍ ഈ വിഷയത്തിന്‌ പരിഹാരമാവും പക്ഷെ ഇവര്‍ക്ക്‌ പരിഹാരമല്ല ആവശ്യം സംശയിപ്പിക്കലാണ്‌. ദുആ എന്ന അറബി പദത്തിനാണ്‌ സാധാരണ ഈ പരിഭാഷ നല്‍കുന്നത്‌. എന്നാല്‍ ഒരു വാക്കിന്‌ സാങ്കേതികമായി ഒരു അര്‍ത്ഥവും ഭാഷാപരമായി ഒരു അര്‍ത്ഥവും കാണും മത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്തൊക്കെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ തത്വമാണ്‌ ചിലര്‍ തങ്ങളുടെ അബദ്ധ ധാരണകള്‍ വിറ്റഴിക്കാന്‍ കാറ്റില്‍ പറത്തുന്നത്‌. ദുആ എന്നത്‌ ഈ ഗണത്തില്‍ കാണേണ്ടതാണ്‌. ചിലര്‍ പറയുന്നത്‌ കാണാം പ്രാര്‍ത്ഥന അതാണ്‌ ആരാധന എന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു അതിനാല്‍ മരണപ്പെട്ട മഹാന്മാരെ വിളിക്കല്‍ അവര്‍ക്കുള്ള ആരാധനയും തദ്വാര ശിര്‍ക്കുമാണ്‌. നാം ഇവിടെ കാണേണ്ട പ്രധാന കാര്യം ഈ ഹദീസില്‍ എന്താണ്‌ പറഞ്ഞത്‌ എന്നാണ്‌. ദുആ എന്നതിനു വിളിച്ചു, ക്ഷണിച്ചു എന്നൊക്കെ അര്‍ത്ഥമുണ്ട്‌. ഒരാളെ പേരു വിളിക്കുന്നതിനും ദുആ എന്ന് പറയാം ഇതൊക്കെ അവര്‍ക്കുള്ള ആരാധനയാണെന്ന് പറഞ്ഞാല്‍ ഈ പറയുന്നവരുള്‍പ്പെടെ ശിര്‍ക്ക്‌ ചെയ്തവരായി പോകും. അത്‌ അവര്‍ക്കും സ്വീകാര്യമായിരിക്കില്ലല്ലോ!


എന്നാല്‍ എന്താണ്‌ ഈ ഹദീസിനര്‍ത്ഥം? ഒന്നുകില്‍ എല്ലാ വിളിയും ഇബാദത്താണ്‌എന്ന്! അത്‌ പറ്റില്ല. കാരണം അങ്ങനെ വന്നാല്‍ ഉമ്മയെ വിളിക്കുന്നതും, ചങ്ങാതിയെ വിളിക്കുന്നതും ഇബാദത്താക്കേണ്ടി വരും ! അത്‌ ഒരു മന്ദബുദ്ധി പോലും പറയില്ല പിന്നെയല്ലേ ബുദ്ധിയില്‍ ഏറ്റവും മികച്ച്‌ നില്‍ക്കുന്ന നബി പറയുക! ഇനിയൊരു സാധ്യതയുള്ളത്‌ ഒരു പ്രത്യേക തരം വിളി ഇബാദത്താണെന്നാണ്‌. അത്‌ ശരിയുമാണ്‌.
എന്താണ്‌ പ്രത്യേക തരം?
ആരാധ്യനാണെന്ന(ഇലാഹാണെന്ന) വിശ്വാസത്തോടെ വിളിക്കുന്ന വിളി ഇബാദത്താണ്‌. ഈ കാഴ്ച്ചപ്പാടില്‍ അല്ലാഹുവിനെ മാത്രമേ വിളിക്കാവൂ. കാരണം ആ വിളി ഇബാദത്താണ്‌. ഇബാദത്ത്‌ അല്ലാഹുവിനു മാത്രമേ അര്‍പ്പിക്കാവൂ. ഇതാണ്‌ അദ്ദുആഉ ഹുവല്‍ ഇബാദ: എന്ന ഹദീസിന്റെ സാഹചര്യം വിശദീകരിക്കുന്നത്‌.നോക്കൂ


عن النعمان بن بشير رضي الله عنه قال سمعت النبي صلي الله عليه وسلم يقول الدعاء هو العبادة ثم قال وقال ربكم ادعوني استجب لكم ان الذين يستكبرون عن عبادتي سيدخلون جهنم داخرين(ترمذي

നുഉമാനുബ്നു ബശീര്‍ (റ)വില്‍ നിന്ന് നിവേദനം: പ്രാര്‍ത്ഥന അത്‌ തന്നെയാണു ആരാധന എന്നു നബി(സ്വ) പറയുന്നത്‌ ഞാന്‍ കേട്ടു.തുടര്‍ന്ന് നബി(സ്വ) ഈ ഖുര്‍ആന്‍ വാക്യം ഓതി കേള്‍പ്പിച്ചു. 'നിങ്ങളുടെ നാഥന്‍ പറഞ്ഞു. നിങ്ങള്‍ എന്നെ വിളിക്കുക എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം തരും എന്നെ ആരാധിക്കുന്നതിനെ തൊട്ട്‌ ആര്‍ അഹങ്കരിക്കുന്നുവൊ അവന്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കും (തുര്‍മുദി)

അപ്പോള്‍ ഇബാദത്താവുന്ന വിളിയാണ്‌ അദ്ദുആഉ എന്ന് പറഞ്ഞത്‌ എന്ന് പകല്‍ പോലെ വ്യക്തം. ഇബാദത്ത്‌ ആവുന്നത്‌ എങ്ങനെയെന്ന് നിന്നെ മാത്രം ആരാധിക്കുന്നു എന്നിടത്ത്‌ നാം വിശദീകരിച്ചത്‌ ഓര്‍ക്കുക. ആരാധ്യനാണെന്ന് കരുതി ആരെ വിളിച്ചാലും, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ, ജീവിയോ നിര്‍ജ്ജീവിയോ എന്ന ഒരു വ്യത്യാസവുല്ലാമിതെ അത്‌ അല്ലാഹു അല്ലാത്തവര്‍ക്കുള്ള ഇബാദത്തും തനി ശിര്‍ക്കും തന്നെ. ഇത്‌ പഠിപ്പിക്കാനാണ്‌ നബിമാര്‍ മുഴുവനും വന്നത്‌. അതാണ്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്ന ആശയം.

ഇനി നാം നോക്കേണ്ടത്‌ ആരാധ്യനാണെന്ന സങ്കല്‍ പത്തില്‍ അല്ലാഹു അല്ലാത്ത ആരെയെങ്കിലും ഏതെങ്കിലും മുസ്ലിം വിളിക്കുന്നുണ്ടോ? ഇല്ല..ഇല്ല..ഇല്ല.. എന്ന് ആരുടെ മുന്നിലും നമുക്ക്‌ പറയാന്‍ സാധിക്കും. ഇനി ഈ വാദക്കാര്‍ പറയുമ്പോലെ ആരാധ്യനാണെന്ന് സങ്കല്‍പിച്ചില്ലെങ്കിലും മരണപ്പെട്ട മഹാന്മാരെയോ മറ്റോ സഹായത്തിനു വിളിച്ചാല്‍ ശിര്‍ക്കു വരുമെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ ള്‍ സമകാലികര്‍ അദ്ദേഹത്തെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ത്തു പരാജയപ്പെടുത്തുകയും ആ വാദത്തിനെതിരില്‍ ഗ്രന്ഥ രചന നടത്തുകയും ചെയ്തു ഇതാണ്‌ ഇതുമായി ബന്ധപ്പെട്ടുള്ള ചരിത്ര വസ്തുത. അല്ലാഹുവിന്റെ ഇഷ്ട ദാസന്മാര്‍ കണ്ണിനും കാതിനും സാധാരണക്കാരന്റെ പരിമിതി ഇല്ലാതായവരാണെന്ന് നാം മനസിലാക്കിയല്ലോ. ഇത്‌ തന്നെയാണ്‌ മുസ്ലിം ഉമ്മത്തിന്റെ വിശ്വാസം.

ഒന്നാം ഖലീഫ അബൂബക്കര്‍(റ)ന്റെ ജനാസയുമായി ഉമര്‍(റ)ഉള്‍പ്പെടെയുള്ള സ്വഹാബികള്‍ നബി(സ)യുടെ ഖബറുള്‍ക്കൊള്ളുന്ന റൂമിന്റെ കവാടത്തില്‍ നിന്ന് നബിയേ! അബൂബക്കര്‍ കവാടത്തിലുണ്ട്‌ (അകത്തേക്ക്‌ പ്രവേശിപ്പിക്കാമോ ?)എന്ന് വിളിക്കുകയും സ്നേഹിതനെ സ്നേഹിതന്റെ അടുത്തേക്ക്‌ പ്രവേശിപ്പിച്ചോളൂ എന്ന് മറുപടി ലഭിക്കുകയും ചെയ്തു(റാസി) ഇബ്നു അബീ ശൈബ:ഉദ്ധരിക്കുന്നു: ഉമര്‍ (റ)ന്റെ ഭരണകാലത്ത്‌ ഒരാള്‍ നബി(സ്വ)യുടെ ഖബ്‌റിനരികില്‍ വരികയും അല്ലാഹുവിന്റെ പ്രവാചകരേ! ജനങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവിടുന്ന് കരഞ്ഞു.(അല്‍ ബിദായത്തു വന്നിഹായ:/ഫത്‌ഹുല്‍ ബാരി) .ഉത്തമ നൂറ്റാണ്ടുകാരായ പ്രവാചകനില്‍ നിന്ന് നേരിട്ട്‌ ദീന്‍ പഠിച്ച സഹാബികള്‍ മരണപ്പെട്ട മഹാന്മാരോട്‌ സഹായം തേടുന്നത്‌ അവരോടുള്ള പ്രാര്‍ത്ഥനയാണെന്നും ശിര്‍ക്കാണെന്നും മനസിലാക്കിയിരുന്നെങ്കില്‍ നേരത്തേ പറഞ്ഞ ഒരു സംഭവവും നടക്കുകയില്ലായിരുന്നു.

സത്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇതില്‍ തന്നെ വേണ്ടത്ര തെളിവ്‌ ഉണ്ടല്ലോ. ഇനി ഓരോ നൂറ്റാണ്ടിലേയും മുസ്ലിം നേതാക്കളെ പരിശോധിച്ചാല്‍ അവരൊക്കെ ഈ സഹായാര്‍ത്ഥന നടത്തിയതിന്റെ തെളിവുകള്‍ കാണാം. ചുരുക്കത്തില്‍ ദുആ എന്ന പദവും അതിന്റെ വക ഭേദങ്ങളും ആരാധ്യനാണെന്ന സങ്കല്‍പത്തില്‍ വിളിക്കുന്നതിനെ കുറിച്ചാണെന്നും അത്‌ ഇബാദത്താണെന്നും നാം മനസിലാക്കി. എന്നാല്‍ നാം മഹാന്മാരെ വിളിക്കുന്നത്‌ നമ്മുടെ സഹായികളായി അല്ലാഹു അവരെ നിശ്ചയിച്ചത്‌ കൊണ്ട്‌ അല്ലാഹു അനുവദിച്ച കാരണവുമായി ബന്ധപ്പെടുക എന്ന നിലക്കാണ്‌ ഇത്‌ തെറ്റാണെന്ന് എട്ടാം നൂറ്റാണ്ട്‌ വരെ ഒരു മുസ്ലിം പോലും പറഞ്ഞില്ലെന്നും അത്രയും കാലം ജീവിച്ച മുസ്ലിംകളെയൊക്കെ അബദ്ധം പറ്റിയവരായി പരിഗണിക്കുന്നതിനു പകരം അതിനെതിരെ സസാരിച്ച ഈ ന്യൂനാല്‍ ന്യൂന പക്ഷത്തെ അവഗണിക്കുന്നതാണല്ലോ കരണീയം.

അല്ലാഹു അല്ലാത്തവരെ വിളിക്കുന്നതിനെതിരെ ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളുണ്ടല്ലോ ! എന്നൊരു സംശയമുണ്ടാകാം. ശരിയാണ്‌. അല്ലാഹു അല്ലാത്തവരെ വിളിക്കരുതെന്ന് ഖുര്‍ആനിലുണ്ട്‌. പക്ഷെ നേരത്തേ നാം ദുആ വിശദീകരിച്ചപ്പോള്‍ പറഞ്ഞത്‌ പോലെ അല്ലാഹു തന്നെ വിളിക്കരുതെന്ന് പറഞ്ഞത്‌ ആരെ ഉദ്ദേശിച്ചാണെന്ന് വിശദീകരിച്ചിട്ടുണ്ട്‌ ഒരുദാഹരണം നോക്കാം അല്ലാഹു പറയുന്നു ഇവര്‍ നാലു പേരല്ലാതെ മറ്റൊരു മുവഹ്ഹിദും ലോകത്തില്ലെന്ന അപകടം പിടിച്ച വാദം അംഗീകരിക്കേണ്ടി വരും കാരണം മഹാന്മാരെ ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും വിളിക്കുന്ന പതിവ്‌ ലോക മുസ്ലിം പാരമ്പര്യത്തില്‍ അനുസ്യൂതം തുടര്‍ന്നു വന്നു. നിരാക്ഷേപം എന്ന് കാണാന്‍ സാധിക്കും ലോകത്ത്‌ മഹന്മാരെ വിളിക്കുന്നതിനെതിരെ ആദ്യമായി ഒരു ശബ്ദം കേട്ടത്‌ എട്ടാം നൂറ്റാണ്ടുകാരനായ ഇബ്നു തൈമിയ്യയില്‍ നിന്നാണ്‌. അദ്ദേഹം ഇങ്ങനെയൊന്നു പറഞ്ഞപ്പോ മഴയില്ലാതെ വലിയ നാശത്തിലാണ്‌ അങ്ങ്‌ മഴക്ക്‌ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ത്ഥിക്കണേ! എന്ന് പറയുകയും അദ്ദേഹം സ്വപ്നത്തില്‍ നബി(സ)യെ കാണുകയും മഴ ലഭിക്കുമെന്ന സന്തോഷവാര്‍ത്തയും സലാമും ഉമര്‍(റ) നെ അറിയിക്കാനും ജനങ്ങളോട്‌ ഒന്നു കൂടി മയത്തില്‍ വര്‍ത്തിക്കാന്‍ പറയണമെന്നും അറിയിച്ചു. ഇദ്ദേഹം ഉമര്‍ (റ)നോട്‌ ഉണ്ടായ സംഭവങ്ങ


ومن يدع مع الله الها اخر لابرهان له به فانماحسابه عند ربه انه لايفلح الكافرون(المؤمنون117

വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവത്തെയും വിളിച്ചാല്‍ അതിനു അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ. അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചു തന്നെയായിരിക്കും. സത്യ നിഷേധികള്‍ വിജയം പ്രാപിക്കുകയില്ല തീര്‍ച്ച.(അല്‍ മുഅ്മിനൂന്‍ 117)

അപ്പോള്‍ അല്ലാഹു അല്ലാത്തവരെ വിളിക്കരുതെന്ന് പറഞ്ഞിടത്തെല്ലാം ഉദ്ദേശ്യം അല്ലാഹു അല്ലാത്ത ദൈവങ്ങളെ വിളിക്കരുതെന്നാണ്‌. ഈ ആയത്തുകളോതി അല്ലാഹു നിശ്ചയിച്ച കാരണങ്ങളുമായി ബന്ധപ്പെടുന്നതിനെ വിമര്‍ശിക്കുന്നവര്‍ ഖുര്‍ആനിനോട്‌ കാണിക്കുന്ന അക്രമം എത്ര വലുതാണെന്ന് ആലോചിക്കാത്തത്‌ കഷ്ടം തന്നെ! ‌ ഇസ്തിഗാസ വിഷയത്തില്‍ പ്രമാണങ്ങളുടെ മുന്നില്‍ തകര്‍ന്നടിയുമ്പോള്‍മഹാന്മാരോട്‌ ചോദിക്കുന്നത്‌ തെറ്റല്ലെങ്കില്‍ തന്നെ ഏറ്റവും നല്ലത്‌ അല്ലാഹുവോട്‌ ചോദിക്കലല്ലേ? ഇത്‌ സാധാരണക്കാരെ സംശയിപ്പിക്കാനുള്ള ഒരു തന്ത്രമാണ്‌. പക്ഷെ ഇങ്ങനെയൊരു ചോദ്യം പ്രസക്തമല്ല. കാരണം മഹാന്മാരോട്‌ ചോദിക്കുന്നവനും യഥാര്‍ത്ഥ സഹായി അല്ലാഹുവാണെന്ന് വിശ്വസിക്കുന്നവനാണെങ്കില്‍ ചോദ്യം വാസ്തവത്തില്‍ അല്ലാഹുവോട്‌ തന്നെയാണ്‌. ഈ മഹാന്‍ കാരണവും.! ഈ കാരണവുമായി ബന്ധപ്പെടുമ്പോള്‍ അല്ലാഹു ഇഷ്ടപ്പെട്ടവരെ ആദരിക്കുക എന്ന ഒരു സുകൃതം കൂടി അവര്‍ ചെയ്യുകയാണ്‌. ഒരാള്‍ക്ക്‌ രോഗം വന്നു ,സുഖമാക്കുന്നവന്‍ അല്ലാഹുവാണെന്ന് അവന്‍ വിശ്വസിക്കുന്നു എന്നിട്ടും അവന്‍ വൈദ്യനെ കാണുന്നില്ലേ.? സുഖമാക്കാന്‍ അല്ലാഹുവോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അപ്പോള്‍ വൈദ്യനെ കാണല്‍ എന്ന കാരണം ഉപേക്ഷിക്കലല്ലേ നല്ലത്‌ എന്ന് ചോദിക്കാറില്ലല്ലോ അഥവാ ആ ചോദ്യം അനാവശ്യമാണ്‌.

നബി(സ)യെ പുകഴ്ത്തി പാട്ട് പാടാറുള്ള ഹസ്സാന്‍ (റ) ന്‌ വേണ്ടി നബി (സ) ദുആ ചെയ്തത്‌ 'അല്ലാഹുവേ പരിശുദ്ധാത്മാവിനെ കൊണ്ട്‌ ഹസ്സാനെ ശക്തിപ്പെടുത്തേണമേ (ബുഖാരി)എന്നാണ്‌ ജിബ്‌രീലുണ്ടായാലേ ഹസ്സാനെ ശക്തിപ്പെടുത്താന്‍ അല്ലാഹുവിനു സാധിക്കൂ എന്ന് നബി(സ) വിശ്വസിക്കില്ലല്ലോ ഇവിടെ ജിബ്‌രീലിന്റെ മാദ്ധ്യസ്ഥത നബി(സ) ആഗ്രഹിച്ചത്‌ അവര്‍ തമ്മിലുള്ള ബന്ധമാണ്‌. ഈ ബന്ധം ഊട്ടിയുറപ്പിക്കലാണ്‌ സഹായാര്‍ത്ഥനയിലൂടെ നാം ചെയ്യുന്നത്‌. മഹാന്മാരെ മാറ്റി നിര്‍ത്തി ചോദിച്ചാല്‍ അല്ലാഹുവിനു കൂടുതല്‍ ഇഷടമാവും എന്നതിനു ഒരു തെളിവും ഖുര്‍ആനോ ഹദീസോ പറഞ്ഞിട്ടില്ല മറിച്ച്‌ അല്ലാഹുവിന്റെ ഇഷ്ട ദാസനെ കുറിച്ച്‌ അല്ലാഹു പറയുന്നത്‌ لئن سألني لأعطينه (بخاري അവന്‍ എന്നോട്‌ ചോദിച്ചാല്‍ ഞാന്‍ നല്‍കുക തന്നെ ചെയ്യും എന്നാണ്‌ (ബുഖാരി) ഈ ചോദ്യം തനിക്ക്‌ ചോദിക്കുമ്പോള്‍ മാത്രം എന്ന് അല്ലാഹു നിര്‍ണ്ണയിച്ചിട്ടില്ല. അഥവാ ഇഷ്ട ദാസര്‍ ആര്‍ക്ക്‌ വേണ്ടി ചോദിച്ചാലും ഉത്തരം നല്‍കുമെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ഇങ്ങനെയൊരു ഉറപ്പ്‌ സാധാരണക്കാരന്റെ ചോദ്യത്തിന്‌ അല്ലാഹു നല്‍കിയിട്ടില്ല.

അപ്പോള്‍ നമ്മുടെ സഹായികളായി അല്ലാഹു നിശ്ചയിച്ച മഹാന്മാരെ മാറ്റി നിര്‍ത്തേണ്ട ഒരാവശ്യവും വിശ്വാസിക്കില്ല. മാറ്റി നിര്‍ത്തണമെന്ന് പ്രമാണങ്ങളൊന്നും പറഞ്ഞിട്ടുമില്ല. മറിച്ച്‌ പ്രമാണമുണ്ട്‌ താനും! മഴയില്ലാതെ മദീന വരളുന്നു. ഒരു സ്വഹാബി നബി(സ)യോട്‌ പറയുന്നു 'നബിയേ, ഞങ്ങളുടെ സമ്പത്ത്‌ സന്താനങ്ങളെല്ലാം (വരള്‍ച്ച കാരണം)നശിക്കാറായി'. ഉടന്‍ നബി(സ) മഴക്ക്‌ പ്രാര്‍ത്ഥിക്കുന്നു മഴ പെയ്യുന്നു. ഏറ്റവും നല്ലത്‌ നേരിട്ട്‌ ചോദിക്കലല്ലേ എന്ന ന്യായമനുസരിച്ച്‌ നബി(സ) ചെയ്യേണ്ടത്‌ എന്താണ്‌ ? എന്നോട്‌ ചോദിക്കുന്നവര്‍ക്ക്‌ ഞാന്‍ തരാം എന്ന് അല്ലാഹു പറഞ്ഞതല്ലേ ! ആര്‍ക്കാണ്‌ മഴ വേണ്ടതെങ്കില്‍ അവര്‍ അല്ലാഹുവോട്‌ ചോദിക്കട്ടെ എന്നാണ്‌ പക്ഷെ നബി(സ) അങ്ങനെ പറഞ്ഞില്ല അപ്പോള്‍ അല്ലാഹുവിനു കൂടുതല്‍ ഇഷ്ടമുള്ളവരെ കൊണ്ട്‌ പറയിപ്പിക്കുക എന്ന ശൈലി തൗഹീദിനെതിരല്ലെന്നും അംഗീകൃതമാണെന്നും മനസിലായി. ഇനിയും ഇങ്ങനെയൊരു ദുര്‍ന്യായത്തില്‍ കടിച്ചു തൂങ്ങുന്നവര്‍ക്ക്‌ കുറവ്‌ ഉദ്ദേശ്യ ശുദ്ധിയാണ്‌ അവരെയും അല്ലാഹു നന്നാക്കട്ടെ എന്നു പറയാനേ നമുക്ക്‌ സാധിക്കൂ ! വിമര്‍ശകര്‍ സ്വീകരിക്കുന്ന മറ്റൊരു പൊടിക്കൈ കൂടി നമുക്ക്‌ പരിശോധിക്കാം.
അല്ലാഹു പോരേ അടിമക്ക്‌?
അല്ലാഹു പോരേ അവന്റെ അടിമക്ക്‌ എന്ന് സംശയിക്കുന്നവരുണ്ട്‌. അവര്‍ ചോദിക്കുന്നത്‌ അല്ലാഹു പറഞ്ഞത്‌

اليس الله بكاف عبده(الزمر36
തന്റെ ദാസന്‌ അല്ലാഹു മതിയായവനല്ലയോ(സുമര്‍36)എന്നാണ്‌. ആസ്ഥിതിക്ക്‌ എന്തിനാണീ മഹാത്മാക്കള്‍? ‌ ഈ ചോദ്യം വേണ്ടത്ര ചിന്തിക്കാത്തത്‌ കൊണ്ടാണ്‌ വരുന്നത്‌. സഹായം ചോദിച്ച്‌ വാങ്ങാന്‍ നമുക്ക്‌ കഴിവ്‌ നല്‍കുകയും നമ്മെ സഹായിക്കാന്‍ മഹാത്മാക്കളെ നിശ്ചയിക്കുകയും ചെയ്തത്‌ അല്ലാഹുവാണ്‌ ആ അല്ലാഹുവാണ്‌ ചോദിക്കുന്നത്‌ ദാസന്‌ അല്ലാഹു പോരേ എന്ന് അല്ലാതെ എല്ലാവരും സകല കാര്യത്തിനും അല്ലാഹുവെ മാത്രം ഉപയോഗപ്പെടുത്തുകയെന്നല്ല അതേസമയം അന്തിമ വിശകലനത്തില്‍ അല്ലാഹു തന്നെയാണ്‌ എല്ലാം തരുന്നത്‌. ഈ വീക്ഷണത്തിലാണ്‌ ഈ ചോദ്യം (അല്ലാഹു പോരേ എന്നത്‌)പ്രസക്തമാകുന്നത്‌. അല്ലാതെ ഇനി മുതല്‍ ഭാര്യക്ക്‌ ഭര്‍ത്താവോ ശിഷ്യന്‌ ഗുരുവോ മകന്‌ പിതാവോ അനുയായിക്ക്‌ നേതാവോ സാധാരണക്കാരന്‌ മഹാത്മാവോ വേണ്ടെന്നല്ല മറിച്ച്‌ ഇങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും ബന്ധങ്ങളും നല്‍കിയ അല്ലാഹു- അതു ഉപയോഗപ്പെടുത്താന്‍ അനുവദിച്ച അല്ലാഹു- അവന്‍ പോരേ തന്റെ അടിമക്ക്‌ എന്ന് ചോദിച്ചാല്‍ മതി എന്ന് തന്നെയാണുത്തരം. അതിനര്‍ത്ഥം ഇനിമേല്‍ ആരെയും ഒന്നിനും ആശ്രയിക്കരുതെന്നല്ല. അവന്‍ വെച്ച സംവിധാനങ്ങള്‍ സ്വീകരിക്കലാണ്‌ ശരി. എന്നാല്‍ രസകരമായ ഒരു കാര്യം മഹാന്മാരെ തള്ളാന്‍ , അല്ലാഹു പോരേ ? എന്ന് വലിയ വായില്‍ പറയുന്നവര്‍ മറ്റു കാര്യങ്ങള്‍ക്കൊക്കെ അല്ലാഹു അല്ലാത്തവരെ സമീപിക്കുന്നു എന്നതാണ്‌. അതിനു അവര്‍ക്കു പറയാനുള്ള എല്ലാ ന്യായവും ഇവിടെയും ഉണ്ടെന്നാണ്‌ അന്തിമ വിശകലനത്തില്‍ തെളിയുന്നത്‌. ഈ കാര്യം അല്ലാഹു തന്നെ ഖുര്‍ആനില്‍ പലയിടത്തും സൂചിപ്പിച്ചത്‌ കാണാം ഉദാഹരണമായി സൂറ:അന്‍ഫാലില്‍ അല്ലാഹു പറയുന്നു.

ياايها النبي حسبك الله ومن اتبعك من المؤمنين(الأنفال 64
ഓ നബിയേ! അങ്ങേക്ക്‌ അല്ലാഹുവും അങ്ങയെ അനുഗമിച്ച വിശ്വാസികളും മതി(അന്‍ഫാല്‍ 64)

وان يريدوا ان يخدعوك فان حسبك الله هو الذي ايدك بنصره وبالمؤمنين(الأنفال 62
അവന്‍ തങ്ങളെ വഞ്ചിക്കാനുദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും തങ്ങള്‍ക്ക്‌ അല്ലാഹു മതി അവനാണ്‌ അവന്റെ സഹായം മുഖേനയും വിശ്വാസികള്‍ മുഖേനയും തങ്ങള്‍ക്ക്‌ പിന്‍ബലം നല്‍കിയവന്‍ (അന്‍ ഫാല്‍ 62)

ഇങ്ങനെ എത്രയോ സൂക്തങ്ങള്‍ കാണാം ഇതൊന്നും അല്ലാഹു പോരാത്തത്‌ കൊണ്ടല്ല മറിച്ച്‌ അവന്‍ മതിയായത്‌ കൊണ്ടാണ്‌ അവന്‍ അനുവദിച്ച കാരണങ്ങളില്‍ മാത്രം നാം ഒതുങ്ങിയത്‌ ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും അല്ലാഹു നമ്മുടെ രക്ഷിതാവും സംരക്ഷകനും പരമ സഹായിയുമാണ്‌ അതിനാല്‍ നമ്മുടെ ഏറ്റവും വലിയ വണക്കവും വിധേയത്വവും അവന്‌ മാത്രം സമര്‍പ്പിക്കുകയും പരമമായ സഹായം അവനില്‍ നിന്ന് മാത്രം നാം തേടുകയും ചെയ്യുന്നു ഈ പ്രൗഢമായ ആശയത്തിന്റെ നിഷ്ക്കളങ്കമായ പ്രകാശനമാണ്‌ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു എന്നത്‌