അദ്ധ്യായം 101- സൂക്തം 4 - 5

4. يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ
(അതെ) മനുഷ്യന്‍ ചിന്നിച്ചിതറിയ പാറ്റകളെ പോലെ ആയിത്തീരുന്ന ദിവസം!
5. وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ
പര്‍വതങ്ങള്‍ കടയപ്പെട്ട രോമം പോലെ ആയിത്തീരുകയും ചെയ്യുന്ന (ദിവസം)അതുണ്ടാവും.
ആ ദിവസത്തില്‍ അരങ്ങേറുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത് എന്താണ് സംഭവിക്കുന്നത്? തന്റെ ഭാവി എന്താകും?എന്നൊന്നും അറിയാതെ കോടിക്കണക്കിനാളുകള്‍ അന്തം വിട്ട് ഇയ്യാംപാറ്റക്കൂട്ടങ്ങളെ പോലെ ചിന്നി ചിതറുകയും, നിശ്ചലമായി ഉറച്ച് നില്ക്കുന്ന കൂറ്റന്‍ പര്‍വതങ്ങളെല്ലാം കടഞ്ഞ രോമങ്ങളെപ്പോലെ ധൂളിയായി പാറിപ്പോവുകയും ചെയ്യും.

ഇമാം ഖുര്‍ത്വുബി(റ) എഴുതുന്നു. ‘വെളിച്ചം കണ്ട് തീയില്‍ ആപതിക്കുന്ന പ്രാണികളാണ് فَرَاشِഎന്നാല്‍ . ഇമാം മുസ്ലിം(റ) തന്റെ ഹദീസ് ഗ്രന്ഥത്തില്‍ പറയുന്നു ‘നബി(സ) പറഞ്ഞു എന്റെയും നിങ്ങളുടെയും ഉദാഹരണം തീ കത്തിച്ച ഒരു മനുഷ്യന്റെ ഉദാഹരണമാണ് അദ്ദേഹം തീകത്തിച്ചപ്പോള്‍ വെട്ടുകിളികളും ഇയ്യാം പാറ്റകളും ആ തീയില്‍ വന്ന് വീണു കൊണ്ടിരുന്നു. അദ്ദേഹം അവകളെ തീയില്‍ നിന്ന് തടഞ്ഞ് കൊണ്ടിരുന്നു (ഇത് പോലെ) ഞാന്‍ നിങ്ങളുടെ അരക്കെട്ട് പിടിച്ച് നരകത്തില്‍ ചാടല്ലെ എന്ന് പറയുന്നു.എന്നാല്‍ നിങ്ങള്‍ എന്റെ കയ്യില്‍ നിന്ന് ഊരി ചാടുന്നു(മുസ്ലിം)
ഇവിടെ പ്രാണികളോട് മഹ്‌ശറിലേക്ക് വരുന്ന മനുഷ്യരെ ഉപമപ്പെടുത്തിയത് ഖിയാമത്തിന്റെ ഭീകരതയില്‍ പ്രാണികള്‍ തമ്മില്‍ കൂട്ടി മുട്ടുന്നത് പോലെ മനുഷ്യര്‍ തമ്മില്‍ കൂട്ടി മുട്ടി വിഷമത്തിലാകും എന്ന് സൂചിപ്പിക്കാനാണ്(ഖുര്‍ത്വുബി20/119)
പ്രാണികള്‍ കൂട്ടമായി പറക്കുമ്പോള്‍ തന്നെ അവ പല ദിശയിലേക്കായിരിക്കും പറക്കുക എന്നത് പോലെ മനുഷ്യര്‍ അന്നത്തെ ഭീകരത കാരണം എങ്ങോട്ടെന്നില്ലാതെ പരന്ന് നടക്കും എന്നാണ്(റാസി)
.