അദ്ധ്യായം 100- സൂക്തം 9-11

9. أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ
എന്നാള്‍  അവന്‍  അറിയുന്നില്ലേ ? ഖബ്‌റിലുള്ളത് ഇളക്കി മറിച്ച് (പുറത്താക്കപ്പെട്ടാള്‍ )
10. وَحُصِّلَ مَا فِي الصُّدُورِ
ഹൃദയങ്ങളിലുള്ളത് പുറത്ത് വരുത്തപ്പെടുകയും ചെയ്താല്‍  (എന്തായിരിക്കും അപ്പോള്‍  അവന്റെ സ്ഥിതി?)
11. إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ
നിശ്ചയമായും അവരുടെ നാഥന്‍  അന്നത്തെ ദിവസം അവരെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവന്‍  തന്നെ.
നന്ദി കേടു കാണിക്കുന്ന മനുഷ്യനെ താക്കീത് ചെയ്ത് കൊണ്ട് അല്ലാഹു ചോദിക്കുകയാണ് മരണപ്പെട്ടവരെല്ലാം ഖബ്‌റില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്പ്പിക്കപ്പെടുകയും ഹൃദയത്തില്‍ ഒളിഞ്ഞ് കിടപ്പുള്ള എല്ലാ രഹസ്യങ്ങളും വെളിച്ചത്ത് കൊണ്ട് വരികയും ചെയ്യുന്ന ഒരു ദിവസമുണ്ടെന്ന് അവല്‍ മനസിലാക്കുന്നില്ലേ? അവന്റെ എല്ലാ രഹസ്യങ്ങളും അന്ന് പുറത്ത് വരും .അന്ന് താന്‍  പരാജയപ്പെടാതിരിക്കാന്‍  ഇന്ന് തന്നെ നേരത്തെ സൂചിപ്പിച്ച നന്ദികേടുകള്‍  ഒഴിവാക്കണം.എന്നാണീ താക്കീതിന്റെ ചുരുക്കം
അന്നത്തെ ദിനം അല്ലാഹു അവരെക്കുറിച്ച് സൂക്ഷ്മമായി അറിയും എന്ന് പറയുമ്പോള്‍  അവിടെ ചില ചോദ്യങ്ങള്‍  ഉയരുന്നു. (1) അന്ന് സൂക്ഷ്മമായി അറിയും എന്ന് പറയുമ്പോള്‍  അതിനു മുമ്പ് അറിവില്ലായ്മ ഉണ്ടെന്ന് വരില്ലേ അല്ലാഹുവിനു അങ്ങനെയില്ലല്ലോ? മറുപടി ഇതാണ്. അറിവില്ലാത്തവനു തന്നെ പരീക്ഷണങ്ങളിലൂടെ അറിവ് വരുമല്ലോ .അപ്പോള്‍  എപ്പോഴും അറിവുള്ള അള്ളാഹു ഈ സമയത്ത് നന്നായി അറിയും എന്നാണിതിന്റെ താല്പര്യം(മുമ്പ് അറിഞ്ഞിരുന്നില്ല എന്ന് വരില്ല (2) ആ ദിനം പ്രതിഫലത്തിന്റെ ദിനമാണ്. ഇന്ന് ആര്‍ക്കാണ് അധികാരം എന്ന് അള്ളാഹു ചോദിക്കുന്ന ദിനമാണത്. അതിന്റെ അര്‍ത്ഥം ബാഹ്യമായി പോലും അധികാരിയാണെന്ന് പറയാന്‍  ആളില്ലാത്ത അന്ന് എല്ലാം അള്ളാഹു സവിസ്തരം അറിയുന്നു എന്നാണ്(റാസി32/64)
മറ്റൊരു ചോദ്യമുണ്ടിവിടെ. അതായത് ഹൃദയത്തിന്റെ പ്രവര്‍ത്തനം മാത്രം ഇവിടെ എന്ത് കൊണ്ട് പറഞ്ഞു. അവയവങ്ങളുടെ പ്രവര്‍ത്തനവും അവിടെ പുറത്ത് വരില്ലേ ? നിവാരണം ഇങ്ങനെയാണ്. അവയവങ്ങളുടെ പ്രവര്‍ത്തനം മനസ്സിന്റെ തീരുമാനത്തോട് തുടര്‍ന്ന് വരുന്നവയാണ്. മനസിന്റെ പ്രേരണയാണ് സാധാരണ ഗതിയില്‍ അവയവങ്ങളെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത് അതിനാല്‍ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമെന്ന നിലക്ക് ഹൃദയത്തെ പറഞ്ഞതാണ്.(അവയവത്തിന്റെ പ്രവര്‍ത്തനങ്ങളും പുറത്ത് വരുമെന്ന് ചുരുക്കം) ഈ ശൈലി പലയിടത്തും ഖുര്‍ആന്‍  പ്രയോഗിച്ചിട്ടുണ്ട്(റാസി 32/64)