അദ്ധ്യായം 99- സൂക്തം 8

8. وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ
ആര് ഒരു അണുത്തൂക്കം തിന്മ പ്രവര്‍ത്തിച്ചിരുന്നുവോ അത് അവര്‍  കാണും
പ്രസന്നമായ മുഖത്തോടെയും കറുത്ത മുഖത്തോടെയും വാഹനപ്പുറത്തും മുഖം കുത്തി നടന്നും ...ഇങ്ങനെ പലതരത്തിലായി ജനങ്ങള്‍  മഹ്ശറിലേക്ക് (വിചാരണക്കായി ഒരുമിച്ച് കൂടുന്ന സ്ഥലം) വരുന്ന രംഗമാണിവിടെ സൂചിപ്പിക്കുന്നത് ജീവിതത്തില്‍  ചെയ്തപ്രവര്‍ത്തനങ്ങളുടെ പ്രതിഫലം കാണിച്ച് കൊടുക്കാനാണ് ഇത് . .അന്ന് താന്‍  ചെയ്ത എത്ര ചെറുതോ വലുതോ ആയ കാര്യങ്ങള്‍  മുഴുവനും കാണിച്ച് കൊടുക്കും.ഒരു അണുവോളം ആണതെങ്കില്‍  പോലും അത് കാണിക്കപ്പെടും അന്നേദിനം ഓരോരുത്തരും അവനവനെ സ്വയം ആക്ഷേപിക്കും..നന്മ ചെയ്തവന്‍  എന്തു കൊണ്ട് താന്‍  നന്മ വര്‍ദ്ധിപ്പിച്ചില്ലെന്നും തിന്മ ചെയ്തവന്‍  എന്തു കൊണ്ട് താന്‍  തെറ്റുകളില്‍  നിന്ന് മാറി നിന്നില്ല എന്നും പറഞ്ഞായിരിക്കും ആക്ഷേപം എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്...നന്മയുടെ പ്രതിഫലമോ തിന്മയുടെ ശിക്ഷയോ കാണുമ്പോഴാണിത് സംഭവിക്കുക.(ഖുര്‍ത്വുബി20.107)
ഇമാം റാസി(റ) എഴുതുന്നു.മുഖാതില്‍ (റ)പറയുന്നു.ഈ ആയത് രണ്ട് വ്യക്തികളുടെ വിഷയത്തില്‍  ഇറങ്ങിയതാണ്. ഒരാള്‍  ആരെങ്കിലും വല്ലതും ചോദിച്ചാല്‍  ഒരു കാരക്കയോ മറ്റോ കൊടുക്കുന്നത് അയാള്‍  നിസ്സാരമായി കണ്ട്(ഇത് കൊടുത്തിട്ടെന്ത് കാര്യം എന്ന രൂപത്തില്‍ ) അദ്ദേഹം സംസാരിച്ചു.മറ്റൊരാള്‍  ചെറിയ തെറ്റുകള്‍  കൊണ്ടൊന്നും നാം ശിക്ഷിക്കപ്പെടില്ല (ചെറിയ തെറ്റുകള്‍  പ്രശ്നമാക്കേണ്ടതില്ല) എന്ന് അദ്ദേഹം പറഞ്ഞു.അപ്പോള്‍  ഇറങ്ങിയ ഈ ആയത്തില്‍  നന്മ എത്ര ചെറുതാണെങ്കിലും ചെയ്യണമെന്നും തിന്മ എത്ര ചെറുതാണെന്ന് തോന്നിയാലും അത് ഒഴിവാക്കണമെന്നും അല്ലാഹു ഉണര്‍ത്തി.കാരണം നന്മ ചെറുതാണെങ്കിലും പല തവണ ആവര്‍ത്തിക്കുമ്പോള്‍  നന്മകള്‍  കുന്നുകൂടും..ചെറിയ തിന്മയാണെങ്കിലും പല തവണ ചെയ്യുമ്പോള്‍  അത് കുറെ ഉണ്ടാവും ..അതിനാല്‍  ചെറിയതാണെങ്കിലും നന്മ ഉപേക്ഷിക്കരുത്.തിന്മ ചെറുതാണെന്ന് തോന്നിയാലും ചെയ്യരുത്.കാരണം അതും വിചാരണ ചെയ്യപ്പെടുകയും നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും നല്കപ്പെടും എന്നും അല്ലഹു ഉണര്‍ത്തിയതാണ്(റാസി 32/89)
നന്മയില്‍  നിന്ന് ഒന്നിനെയും നിസ്സാരമാക്കരുതെന്ന് നബി(സ) പറഞ്ഞ ഹദീസ് ഇവിടെ നാം ഓര്‍ക്കുക.ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്.അവിശ്വാസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പ്രതിഫലം ലഭിക്കില്ലെന്നും സത്യ വിശ്വാസിയുടെ ചെറുദോഷങ്ങള്‍  പൊറുക്കപ്പെടുമെന്നുമല്ലേ ഉള്ളത്?അപ്പോള്‍  ആര്  അണുവിന്റെ അത്ര നന്മ ചെയ്താല്‍  അത് കാണും എന്ന് എങ്ങനെ പറയും? അതിനു വിവിധ ഉത്തരങ്ങള്‍  ഇമാമുകള്‍  പറഞ്ഞു
(1) അവിശ്വാസി ചെയ്യുന്ന നന്മയുടെ പ്രതിഫലം അവന്‍  കാണുന്നത് ഇവിടെ തന്നെയാണ്.പരലോകത്ത് അവന്‍  ഒരു നന്മയും അനുഭവിക്കില്ല അതെ സമയം വിശ്വാസി ചെയ്ത തിന്മയുടെ ശിക്ഷ ചിലപ്പോള്‍  ഇവിടെ കാണും .നബി(സ) അബൂബക്കര്‍(റ) നോട് പറഞ്ഞു.അബൂബക്കറേ!ഭൂമിയില്‍  നിങ്ങള്‍  അനുഭവിക്കുന്ന വിഷമങ്ങള്‍  അണുവിന്റെ അത്രയെങ്കിലും തിന്മയുണ്ടെങ്കില്‍  അതിന്റെ പ്രതിഫലം ആയിട്ടാണത്.അണുവിന്റെ അത്രയെങ്കിലും നന്മയുണ്ടെങ്കില്‍  അത് അല്ലാഹു സൂക്ഷിച്ച് വെക്കുകയും അന്ത്യനാളില്‍  അതിന്റെ പ്രതിഫലം നല്കുകയും ചെയ്യും
(2)എല്ലാവര്‍ക്കും അവരുടെ നന്മയും തിന്മയും പരലോകത്ത് അല്ലാഹു കാണിച്ച് കൊടുക്കും ,എന്നിട്ട് അവിശ്വാസിയുടെ നന്മ സ്വീകരിക്കാതെ തള്ളപ്പെടുകയും തിന്മക്ക് ശിക്ഷിക്കപ്പെടുകയും ചെയ്യും .സത്യ വിശ്വാസിയുടെ തിന്മ അല്ലാഹു പൊറുക്കുകയും നന്മക്ക് പ്രതിഫലം നല്കുകയും ചെയ്യും
(3)അവിശ്വാസിയുടെ നന്മയുടെ തോതനുസരിച്ച് ശിക്ഷയുടെ ഗൗരവത്തില്‍  കുറവുണ്ടാകും
(4)നന്മ ചെയ്താല്‍  കാണും എന്നത് വിശ്വാസികള്‍ക്ക് പ്രതിഫലം ലഭിക്കും എന്നും തിന്മ ചെയ്താല്‍  കാണും എന്നത് അവിശ്വാസിയുടെ തിന്മ അവന്‍  കാണും എന്നാണ്...(റാസി 32/58)
അപ്പോള്‍  വിഷമിച്ചിട്ടോ കൈകടിച്ചിട്ടോ കാര്യമുണ്ടാവില്ല.പ്രവര്‍ത്തിക്കാന്‍  അവസരമുള്ള ഭൂമിയാകുന്ന കര്‍മ്മ ഭൂമിയില്‍  ശ്രദ്ധയുള്ളവരാവാന്‍  അല്ലാഹു അനുഗ്രഹിക്കട്ടെ(ആമീന്‍ )

അദ്ധ്യായം 99- സൂക്തം 5-7



5. بِأَنَّ رَبَّكَ أَوْحَى لَهَا
തങ്ങളുടെ നാഥന്‍  അതിനു ബോധനം നല്കിയ കാരണത്താല്‍
അല്ലാഹു ഭൂമിക്ക് സംസാരിക്കാന്‍  നിടിദ്ദേശം നല്കും അപ്പോള്‍  വസ്തു നിഷ്ഠമായി ഭൂമി സംസാരിക്കും
6. يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ
അന്നേ ദിവസം തങ്ങളുടെ പ്രവര്‍ത്തന ഫലങ്ങള്‍  തങ്ങള്‍ക്ക് കാട്ടിക്കൊടുക്കുവാനായി മനുഷ്യന്‍  ഭിന്ന സംഘങ്ങളായി രംഗത്ത് വരുന്നതാണ്
ഇമാം റാസി(റ) പറയുന്നു. അന്ന് ചിലര്‍  ഭംഗിയുള്ള വസ്ത്രത്തിലായി  പ്രസന്ന മുഖത്തോടെ വാഹനപ്പുറത്ത് മഹ്ശറിലേക്ക് വരും അദ്ദേഹത്തിന്റെ മുന്നില്‍  ഒരാള്‍  ഇത് അല്ലാഹുവിന്റെ ഇഷ്ടദാസന്‍  എന്ന് വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കും മറ്റ് ചിലര്‍  കറുത്ത മുഖവുമായി ചങ്ങലകളില്‍  ബന്ധിക്കപ്പെട്ട നിലയില്‍  മഹ്ശറിലേക്ക് വരും.മുന്നില്‍  ഒരാള്‍  ഇവന്‍  അല്ലാഹുവിന്റെ ശത്രുവാണെന്ന് വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കും..ഇതാണ് വ്യത്യസത സംഘങ്ങളായി വരും എന്നതിന്റെ താല്പര്യം(റാസി 32/56)


7. فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ
അപ്പോള്‍  ആര്  അണുത്തൂക്കം നന്മ പ്രവര്‍ത്തിച്ചിരുന്നുവോ അവന്‍  അത് കാണും

അദ്ധ്യായം 99- സൂക്തം 4

4. يَوْمَئِذٍ تُحَدِّثُ أَخْبَارَهَا
ആ ദിവസം ഭൂമി അതിന്റെ വര്‍ത്തമാനങ്ങള്‍  പറയുന്നതാണ്
അല്ലാഹു കല്പ്പിച്ചതനുസരിച്ച് അന്ന് ഭൂമി സ്വന്തം വര്‍ത്തമാനങ്ങള്‍  പറയുന്നതാണ്. ഭൂമിയുടെ വര്‍ത്തമാനം എന്താണെന്ന് അറിയാമോ?എന്ന് നബി(സ) ശിഷ്യന്മാരോട് ചോദിച്ചു അവര്‍  പറഞ്ഞു.അല്ലാഹുവിനും റസൂലിനും അറിയാം .അതിന്റെ വര്‍ത്തമാനങ്ങള്‍  എന്നാല്‍  എല്ലാവരും (ആണ്‍ /പെണ്‍ )അതിന്റെ മുകളില്‍  വെച്ച് പ്രവര്‍ത്തിച്ചതിനെ പറ്റി (ഇന്ന ദിവസം അവന്‍   ഇന്ന കാര്യം ചെയ്തു എന്ന വിധത്തില്‍  )ഭൂമി സാക്ഷിപറയലാണ്  ഇതാണതിന്റെ വര്‍ത്തമാനങ്ങള്‍ (അഹ്‌മദ്,തുര്‍മുദി,നസാഇ)
ഭൂമി എങ്ങനെ സംസാരിക്കും എന്ന് സംശയിക്കേണ്ടതില്ല.കാരണം അല്ലാഹു അതിനു കഴിവുള്ളവന്‍   തന്നെ എന്ന് പലയിടത്തും ഖുര്‍ആന്‍  ഉണര്‍ത്തിയിട്ടുണ്ട്.ഭൂമി അതിന്റെ മുകളില്‍  വെച്ച് നന്മ ചെയ്തവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും തിന്മ ചെയ്തവരെക്കുറിച്ച് പരാതി പറയുകയും ചെയ്യുന്നതാണ്.
അലി(റ) പൊതുമുതല്‍  ശേഖരിച്ച് അതു വിതരണം ചെയ്ത് കഴിഞ്ഞാല്‍  രണ്ട് റക്അത്ത് സുന്നത്ത് നിസ്ക്കരിച്ച് പറയും ഭൂമിയേ സത്യസമേതം നിന്നെ ഞാന്‍  നിറച്ചു സത്യ സമേതം തന്നെ ഞാന്‍  അതില്‍  നിന്ന് ഒഴിവാക്കുകയും ചെയ്തു എന്ന് നീ സാക്ഷിയാവണം(റാസി 32/56) നോക്കുക ഭൂമുഖത്ത് വെച്ച് യാതൊരു ശ്രദ്ധയുമില്ലാതെ തെറ്റുകളില്‍  നിന്ന് തെറ്റുകളിലേക്ക് സ്വകാര്യമായി സഞ്ചരിക്കുമ്പോള്‍  ഓര്‍ക്കണം ഭൂമി ഇതു പുറത്തിട്ട് നമ്മെ വഷളാക്കുന്ന ദിനം വരും എന്ന്..അല്ലാഹു സ്വകാര്യ ജീവിതം നന്നാക്കാന്‍  അനുഗ്രഹിക്കട്ടെ ആമീന്‍

അദ്ധ്യായം 99- സൂക്തം 1-3

1. إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا
ഭൂമി(അതി ഭയങ്കരമായി)വിറപ്പിക്കപ്പെട്ടാല്‍ .
ഖിയാമത്ത് നാളിലെ സംഭവങ്ങള്‍  വിവരിക്കുകയാണ്.സൂറ  എന്ന കാഹളത്തിലെ ഒന്നാമത്തെ ഊത്ത് നടക്കുമ്പോള്‍  ഉണ്ടാവുന്ന സംഭവമാണ് ഭൂമി അതിഭയങ്കരമായി വിറപ്പിക്കപ്പെടുക എന്നത് അങ്ങനെ ഈ ലോകത്തിന്റെ സര്‍വനാശം ഉണ്ടാവും
2. وَأَخْرَجَتِ الْأَرْضُ أَثْقَالَهَا
ഭൂമി അതിന്റെ ഭാരങ്ങളെ പുറം തള്ളുകയും ചെയ്താല്‍
മറമാടപ്പെട്ടിരുന്ന മനുഷ്യരുള്‍പ്പെടെ ഭൂമി അതിനകത്തുള്ള നിധികളെയെല്ലാം പുറത്ത് കൊണ്ട് വരും. സൂറിലെ രണ്ടാമത്തെ ഊത്ത് കഴിഞ്ഞാലാണ് ഇത് സംഭവിക്കുക
3. وَقَالَ الْإِنسَانُ مَا لَهَا
അതിനു എന്താണ് (പറ്റിയത്)എന്ന് മനുഷ്യന്‍  പറയുകയും ചെയ്താല്‍
അന്നത്തെ ഭീകരാവസ്ഥ കണ്ട് പരിഭ്രമിച്ച് മനുഷ്യന്‍  ഇതിനെന്തു (ഭൂമിയ്ക്ക്)സംഭവിച്ചു എന്ന് ചോദിക്കും

അദ്ധ്യായം 100- സൂക്തം 9-11

9. أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ
എന്നാള്‍  അവന്‍  അറിയുന്നില്ലേ ? ഖബ്‌റിലുള്ളത് ഇളക്കി മറിച്ച് (പുറത്താക്കപ്പെട്ടാള്‍ )
10. وَحُصِّلَ مَا فِي الصُّدُورِ
ഹൃദയങ്ങളിലുള്ളത് പുറത്ത് വരുത്തപ്പെടുകയും ചെയ്താല്‍  (എന്തായിരിക്കും അപ്പോള്‍  അവന്റെ സ്ഥിതി?)
11. إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ
നിശ്ചയമായും അവരുടെ നാഥന്‍  അന്നത്തെ ദിവസം അവരെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവന്‍  തന്നെ.
നന്ദി കേടു കാണിക്കുന്ന മനുഷ്യനെ താക്കീത് ചെയ്ത് കൊണ്ട് അല്ലാഹു ചോദിക്കുകയാണ് മരണപ്പെട്ടവരെല്ലാം ഖബ്‌റില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്പ്പിക്കപ്പെടുകയും ഹൃദയത്തില്‍ ഒളിഞ്ഞ് കിടപ്പുള്ള എല്ലാ രഹസ്യങ്ങളും വെളിച്ചത്ത് കൊണ്ട് വരികയും ചെയ്യുന്ന ഒരു ദിവസമുണ്ടെന്ന് അവല്‍ മനസിലാക്കുന്നില്ലേ? അവന്റെ എല്ലാ രഹസ്യങ്ങളും അന്ന് പുറത്ത് വരും .അന്ന് താന്‍  പരാജയപ്പെടാതിരിക്കാന്‍  ഇന്ന് തന്നെ നേരത്തെ സൂചിപ്പിച്ച നന്ദികേടുകള്‍  ഒഴിവാക്കണം.എന്നാണീ താക്കീതിന്റെ ചുരുക്കം
അന്നത്തെ ദിനം അല്ലാഹു അവരെക്കുറിച്ച് സൂക്ഷ്മമായി അറിയും എന്ന് പറയുമ്പോള്‍  അവിടെ ചില ചോദ്യങ്ങള്‍  ഉയരുന്നു. (1) അന്ന് സൂക്ഷ്മമായി അറിയും എന്ന് പറയുമ്പോള്‍  അതിനു മുമ്പ് അറിവില്ലായ്മ ഉണ്ടെന്ന് വരില്ലേ അല്ലാഹുവിനു അങ്ങനെയില്ലല്ലോ? മറുപടി ഇതാണ്. അറിവില്ലാത്തവനു തന്നെ പരീക്ഷണങ്ങളിലൂടെ അറിവ് വരുമല്ലോ .അപ്പോള്‍  എപ്പോഴും അറിവുള്ള അള്ളാഹു ഈ സമയത്ത് നന്നായി അറിയും എന്നാണിതിന്റെ താല്പര്യം(മുമ്പ് അറിഞ്ഞിരുന്നില്ല എന്ന് വരില്ല (2) ആ ദിനം പ്രതിഫലത്തിന്റെ ദിനമാണ്. ഇന്ന് ആര്‍ക്കാണ് അധികാരം എന്ന് അള്ളാഹു ചോദിക്കുന്ന ദിനമാണത്. അതിന്റെ അര്‍ത്ഥം ബാഹ്യമായി പോലും അധികാരിയാണെന്ന് പറയാന്‍  ആളില്ലാത്ത അന്ന് എല്ലാം അള്ളാഹു സവിസ്തരം അറിയുന്നു എന്നാണ്(റാസി32/64)
മറ്റൊരു ചോദ്യമുണ്ടിവിടെ. അതായത് ഹൃദയത്തിന്റെ പ്രവര്‍ത്തനം മാത്രം ഇവിടെ എന്ത് കൊണ്ട് പറഞ്ഞു. അവയവങ്ങളുടെ പ്രവര്‍ത്തനവും അവിടെ പുറത്ത് വരില്ലേ ? നിവാരണം ഇങ്ങനെയാണ്. അവയവങ്ങളുടെ പ്രവര്‍ത്തനം മനസ്സിന്റെ തീരുമാനത്തോട് തുടര്‍ന്ന് വരുന്നവയാണ്. മനസിന്റെ പ്രേരണയാണ് സാധാരണ ഗതിയില്‍ അവയവങ്ങളെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത് അതിനാല്‍ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമെന്ന നിലക്ക് ഹൃദയത്തെ പറഞ്ഞതാണ്.(അവയവത്തിന്റെ പ്രവര്‍ത്തനങ്ങളും പുറത്ത് വരുമെന്ന് ചുരുക്കം) ഈ ശൈലി പലയിടത്തും ഖുര്‍ആന്‍  പ്രയോഗിച്ചിട്ടുണ്ട്(റാസി 32/64)

അദ്ധ്യായം 100- സൂക്തം 8

8. وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ
നിശ്ചയം അവന്‍  നല്ലതിനോട് (ധനത്തോട്) അതിയായ പ്രേമം കാട്ടുന്നവനുമാണ്.
ഖൈര്‍  എന്നതിനു ധനം എന്നും ഭൂമിയില്‍  നന്നായി ഗണിക്കപ്പെടുന്ന എല്ലാം എന്നും അര്‍ത്ഥം പറയാം.എന്തായാലും ഭൗതിക വിഭവങ്ങളോട് മനുഷ്യനുള്ള അമിത ഇഷ്ടം പലപ്പോഴും അവനെ അക്രമിയാക്കി തീര്‍ക്കും. പിശുക്ക് കാണിച്ച് ധനത്തിലെ ബാധ്യത പോലും അവന്‍  മറക്കും. ധന സമ്പാധനത്തിനുള്ള മാര്‍ഗം ശരിയോ തെറ്റോ എന്നൊന്നും അവന്‍  ചിന്തിക്കില്ല ധനത്തോടുള്ള അമിത താല്പര്യത്തിള്‍  നിന്നാണ് ഈ സ്വഭാവം ഉടലെടുക്കുന്നത്. ഇതിനെ ആക്ഷേപിക്കുകയാണ് അല്ലാഹു.
ഇമാം ഥബരി(റ) എഴുതുന്നു. ഇവിടെ خير എന്ന് പറഞ്ഞത് ദുനിയാവിനെ ഉദ്ദേശിച്ചാണ്. ദുനിയാവ് ചിലപ്പോള്‍  മനുഷ്യനു ചീത്തയാവുന്നില്ലേ ! ഹറാമായ രൂപത്തില്‍ മനുഷ്യന്‍  അത് സമ്പാദിക്കുന്നില്ലേ എന്നിട്ടുമെന്തേ അത് ‘നന്മ /ഖൈര്‍ ’ എന്ന് വിശേഷിപ്പിച്ചത് എന്ന സന്ദേഹത്തിന്റെ ഉത്തരം എങ്ങനെയായാലും ധനം നല്ലതാണെന്ന് ചിന്തിക്കുന്ന ജനത്തിന്റെ അവസ്ഥ പരിഗണിച്ചാണ് ഇത് പറഞ്ഞത്. എന്നാണ്(ഥബ്‌രി 30/310)

അദ്ധ്യായം 100- സൂക്തം 7

7. وَإِنَّهُ عَلَى ذَلِكَ لَشَهِيدٌ
നിശ്ചയം അവല്‍ അതിനു(നന്ദി കെട്ടവനാണെന്നതിനു) സാക്ഷ്യം വഹിക്കുന്നവനും തന്നെ
അല്ലാഹുവിനെ ഓര്‍മ്മയില്ല.അവന്‍  തന്ന അനുഗ്രഹങ്ങളവന്റെ അനിഷ്ടത്തിലായി ഉപയോഗിക്കുന്നു. ഇതൊക്കെ നന്ദി കേടാണ്. ഈ നന്ദികേടിനു താന്‍  തന്നെ സാക്ഷിയുമാണ് എന്നാണ് അല്ലാഹു ഉണര്‍ത്തുന്നത്. നമ്മുടെ ബലഹീനതയും അല്ലാഹു നല്കിയ അനുഗ്രഹങ്ങളുടെ വ്യാപ്തിയും, ശരിക്ക് ചിന്തിച്ചാല്‍  താന്‍  നന്ദികേടാണ് ചെയ്യുന്നതെന്ന് നമ്മുടെ മന:സാക്ഷി തന്നെ നമ്മോട് പറയും അതാണ് താന്‍  നന്ദി കെട്ടവനാണെന്നതിനു താന്‍  സാക്ഷിയാണെന്ന് അല്ലാഹു ഉണര്‍ ത്തുന്നത്.
ഏഴാമത് വാക്യത്തിലെ وَإِنَّهُ എന്ന സര്‍വ്വനാമം  മനുഷ്യര്‍  എന്നതിനെ സൂചിപ്പിക്കുന്നു  എന്ന നിലക്കാണ് ഈ അര്‍ത്ഥം. അത് അല്ലാഹുവിനെയാണ് സൂചിപ്പിക്കുന്നത്  അഭിപ്രായമുണ്ട്. അപ്പോള്‍  മനുഷ്യര്‍  നന്ദി കെട്ടവനാണെന്നതിനു അല്ലാഹു സാക്ഷിയാണ് എന്നാവും അര്‍ത്ഥം. നമ്മുടെ എല്ലാം (ചിന്തയും പ്രവര്‍ത്തനങ്ങളുമെല്ലാം) അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന് അല്ലാഹു തന്നെ പറഞ്ഞത് ഖുര്‍ആനിലുണ്ടല്ലോ ! അപ്പോള്‍  ഇത് ശക്തമായ താക്കീതായിട്ടാണ് മനസിലാക്കേണ്ടത്

അദ്ധ്യായം 100- സൂക്തം 6

6. إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ
നിശ്ചയം മനുഷ്യന്‍  തന്റെ നാഥനോട് നന്ദി കെട്ടവന്‍  തന്നെയാണ്.
ഇത്രയും സത്യ വാചകങ്ങള്‍  പറഞ്ഞ് കൊണ്ട് അല്ലാഹു പറയുന്ന വിഷയം മനുഷ്യന്‍  നാഥനോട് നന്ദികെട്ടവന്‍  ആണെന്നാണ്. റബ്ബ് എന്നാല്‍ നമ്മെ സൃഷ്ടിച്ച് വേണ്ടുന്ന ആരോഗ്യം,ധനം തുടങ്ങി എല്ലാ സംവിധാനങ്ങളും നല്കി നമ്മെ വളര്‍ത്തുന്നവന്‍  എന്നാണ്. നിങ്ങളിലുള്ള എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവില്‍  നിന്നാണെന്ന വിശുദ്ധ ഖുര്‍ആനിന്റെ അദ്ധ്യാപനം ഇവിടെ പ്രസ്താവ്യമാണ്. ആ നാഥന്റെ അനുഗ്രഹങ്ങള്‍  അനുഭവിച്ച് അതിനു നന്ദിയുള്ള പ്രവര്‍ത്തനം നടത്തേണ്ട മനുഷ്യന്‍  പക്ഷെ നന്ദി കേടാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന പ്രയോഗം നാം സഗൗരവം കാണേണ്ടതാണ് അല്ലാഹുവിനു നന്ദി ചെയ്യാന്‍  ധാരാളം നിര്‍ദ്ദേശം ഇസ്‌ലാമില്‍  കാണാം. അവനെക്കുറിച്ചുള്ള ഓര്‍മ്മയും അവന്‍  തന്ന അനുഗ്രഹങ്ങളെക്കുറിച്ചുള്ള ചിന്തയും അവ അല്ലാഹുവിന്റെ ഇഷ്ടത്തിലായി മാത്രം ഉപയോഗിക്കാനുള്ള നിര്‍ബന്ധബുദ്ധിയും ഒക്കെ ഈ നന്ദിയുടെ ഭാഗമാണ്.
ഇമാം ഖുര്‍തുബി(റ) എഴുതുന്നു. നന്ദി കെട്ടവന്‍  എന്നതിനു വിവിധ അര്‍ത്ഥങ്ങളുണ്ട്. അള്ളാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുക, ഹസന്‍(റ) പറഞ്ഞു. “അനുഗ്രഹങ്ങളെ മറക്കുകയും പരീക്ഷണങ്ങളെ ഓര്‍ക്കുകയും ചെയ്യലാണിത്”, അബൂബക്കര്‍ അല്‍ വാസിത്വി(റ) പറഞ്ഞു “അല്ലാഹു നല്കിയ അനുഗ്രങ്ങളെ തെറ്റില്‍ ചിലവഴിക്കലാണത്”, അബൂബക്കര്‍ അല്‍ വറ്‌റാഖ്(റ)പറഞ്ഞു. “തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍  തന്റെ മഹത്വം കൊണ്ട് ലഭിതാണെന്ന് ധരിക്കലാണത്”, ഇമാം തുര്‍മുദി(റ) പറഞ്ഞു. “അനുഗ്രഹങ്ങളെ കാണുന്ന മനുഷ്യര്‍ അനുഗ്രഹം ചെയ്ത അല്ലാഹുവിനെ കാണാതിരിക്കലാണത്”, എന്നിങ്ങനെ ധാരാളം വ്യാഖ്യാനങ്ങള്‍  ഇതിനുണ്ട്(ഖുര്‍തുബി.20/116)

അദ്ധ്യായം 100- സൂക്തം 5

5. فَوَسَطْنَ بِهِ جَمْعًا
എന്നിട്ട് പ്രഭാതത്തില്‍ അവ (ശത്രു) സംഘത്തിനു നടുവില്‍ പ്രവേശിച്ചു (അങ്ങനെയുള്ളവ തന്നെ സത്യം)
ഇവിടെ പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത് കുതിരയാണെന്നും ഒട്ടകമാണെന്നും അഭിപ്രായമുണ്ട്. കുതിരയാണെന്നതാണ് പ്രബലം(റാസി, ത്വബ്‌രി) കുതിരയെ കൊണ്ട് അല്ലാഹു സത്യം ചെയ്യാന്‍  കാരണം മറ്റ് മൃഗങ്ങള്‍ക്കില്ലാത്ത പ്രത്യേകത ആ ജീവിക്കുള്ളത് കൊണ്ടാണ്. ഓടിച്ചെന്ന് ശത്രുവിന്റെ നേരെ ചാടിവീഴാനും ഓടി രക്ഷപ്പെടുന്നതിലാണ് ബുദ്ധിയെങ്കില്‍  നന്നായി ഓടി രക്ഷപ്പെടാനും മറ്റ് ജന്തുക്കള്‍ക്കില്ലാത്ത കഴിവ് കുതിരക്കുണ്ട്. അതാണ് അവയെക്കൊണ്ട് സത്യം ചെയ്തത്(റാസി32/60)
ആധുനിക യുദ്ധോപകരണങ്ങള്‍  പ്രചാരത്തില്‍ വരുന്നതിനു മുമ്പ് യുദ്ധ രംഗത്ത് കുതിരയുടെ സ്ഥാനം വളരെ വലുതായിരുന്നു. അക്കൂട്ടത്തില്‍ അറബിക്കുതിരകള്‍  ലോക പ്രസിദ്ധമാണ്. അങ്ങനെയുള്ള കുതിരകളുടെ ചില ഗുണങ്ങളാണീ സൂക്തങ്ങളില്‍  പ്രതിപാദിക്കുന്നത്. അതിവേഗം കുതിച്ച് പായുക, ഓട്ടത്തിന്റെ ശക്തിയാല്‍  കുളമ്പ് കല്ലില്‍ തട്ടുമ്പോള്‍  തീപ്പൊരി പാറുക, പ്രഭാതത്തില്‍ ശത്രുക്കള്‍  എഴുന്നേറ്റ് വരും മുമ്പേ അവരുടെ താവളത്തിലെത്തി ആക്രമണം നടത്തി അവിടെ പൊടി പടലങ്ങള്‍  അന്തരീക്ഷത്തില്‍ മൂടുമാര്‍  അതിനെ ഇളക്കി വിട്ട് ശത്രു മദ്ധ്യത്തില്‍ ചാടി വീണ് പട നടത്തുക. ഇതൊക്കെയാണാ ഗുണങ്ങള്‍ . ധര്‍മ്മ യുദ്ധം ആവശ്യമായി വരുന്നിടത്ത് നീതിയുടെ സംസ്ഥാപനത്തിനു വേണ്ടി ലക്ഷണമൊത്ത കുതിരകളെയും മറ്റ് യുദ്ധ സാമഗ്രികളൊക്കെയും ഒരുക്കുന്നത് പുണ്യമാണ്. അതിനു വലിയ പ്രതിഫലമുണ്ട് എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്

അദ്ധ്യായം 100- സൂക്തം 1 - 4


1. وَالْعَادِيَاتِ ضَبْحًا
കിതച്ച് വളരെ വേഗം ഓടുന്നവ തന്നെ സത്യം
2. فَالْمُورِيَاتِ قَدْحًا
അങ്ങനെ (കുളമ്പുകള്‍  കല്ലില്‍  അടിച്ച്)തീ പറപ്പിക്കുന്നവ3. فَالْمُغِيرَاتِ صُبْحًا
അങ്ങനെ പ്രഭാതത്തില്‍ ചെന്ന് ആക്രമണം നടത്തുന്നവ
4. فَأَثَرْنَ بِهِ نَقْعًا
എന്നിട്ട് അതില്‍(പ്രഭാതത്തില്‍)അവ പൊടി പടലം ഇളക്കി വിട്ടു